സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ല; ഗര്‍ഭപാത്രം തകര്‍ന്നു ശിശു മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍; യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി

Update: 2024-09-13 09:35 GMT

കോഴിക്കോട്: എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റേയും അശ്വതിയുടേയും (35) കുഞ്ഞാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. അശ്വതി ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രാത്രിയോടെ വേദന അസഹനീയമായമായപ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാന്‍ ഡോക്ടര്‍ തയാറായില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതാണ് ബന്ധുക്കള്‍ കണ്ടത്. അല്‍പസമയത്തിന് ശേഷം ഗര്‍ഭപാത്രം തകര്‍ന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നറിയിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കാന്‍ ബന്ധുക്കള്‍ അനുമതി നല്‍കി. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ ബന്ധുക്കള്‍ വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതിയില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ അറിയിച്ചു. വേദന അസഹനീയമായതോടെ അശ്വതിയുടെ കരച്ചില്‍ പുറത്ത് നില്‍ക്കുന്നവര്‍ക്കും കേള്‍ക്കാമായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ലെന്നാണ് ആരോപണം.

കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാനും അശ്വതിയുടെ ജീവന്‍ അപകടത്തിലാവാനും കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കള്‍ അത്തോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

Tags:    

Similar News