ചൂരല്‍മലയോട് ചേര്‍ന്നുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍; അവശിഷ്ടങ്ങള്‍ അരണപ്പുഴയിലെത്തി; അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലമായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം

ചൂരല്‍മലയോട് ചേര്‍ന്നുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍

Update: 2025-06-09 11:06 GMT

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തമുണ്ടായ പ്രദേശത്തിന് സമീപം കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍. ശക്തമായ മഴയ്ക്ക് പിന്നാലെ കഴിഞ്ഞ 28ന് ഉള്‍വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ രണ്ട് ദിവസം കഴിഞ്ഞാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞത്. അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലമായിട്ട് പോലും ഉരുള്‍പൊട്ടിയത് അധികൃതര്‍ അറിയാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മുണ്ടക്കൈയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് കരിമറ്റം മല. മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയായ ഇവിടെ നിന്ന് അരണപ്പുഴയിലേക്കാണ് ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തിയത്. ഇത് കണ്ടതോടെ മേയ് 30നാണ് മേപ്പാടി റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.ജനവാസമേഖലയില്‍ നിന്നും ഏറെ മുകളിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കരിമറ്റം മലയില്‍ 1984ലുണ്ടായ ഉരുള്‍പൊട്ടലില്‍ 18 ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു.

ഒരു നാടിനെ ഇല്ലാതാക്കിയ ജൂലൈ 30ലെ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായിരുന്നു പുഞ്ചിരിമട്ടം. ഈ വെള്ളരിമലയുടെ താഴ്വാരത്ത് നിന്ന് അതായത് മുണ്ടക്കൈയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം മാറിയാണ് കരിമറ്റം മല. ഇവിടെ വനമേഖലയിലാണ് ഈ കാണുന്ന ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കാലവര്‍ഷം തുടങ്ങി നാല് ദിവസം പിന്നിട്ടപ്പോള്‍, മേയ് 28നായിരുന്നു ഇത്. പക്ഷേ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഇടത്ത് ഇങ്ങനെ ഉരുള്‍പൊട്ടിയിട്ടും രണ്ടുദിവസം നമ്മുടെ സര്‍ക്കാരോ ഭരണസംവിധാനമോ ഇക്കാര്യം അറിഞ്ഞില്ല.

മേയ് 30നാണ് മേപ്പാടി റേഞ്ചിലെ വനപാലകര്‍ക്ക് എത്തി ഇവിടം പരിശോധിക്കാന്‍ പോലും കഴിഞ്ഞത്. ഉരുള്‍പൊട്ടി താഴെയുള്ള അരണപ്പുഴയിലേക്കാണ് അവശിഷ്ടങ്ങള്‍ ഒഴുകിയത്. കരിമറ്റം ഏലം എസ്റ്റേറ്റാണ് ഇവിടെയുള്ളത്. ജനവാസ മേഖലയ്ക്ക് ഏറെ മുകളിലായതിനാല്‍ തല്‍ക്കാലം വലിയ ദുരന്തം വഴിമാറിയെന്ന് പറയാം. മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണിത്.

ഒരു മഹാദുരന്തമുണ്ടായി പത്ത് മാസം പിന്നിടുമ്പോളും നമ്മുടെ സര്‍ക്കാരും ഭരണകൂടവും പുലര്‍ത്തുന്ന ജാഗ്രതയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ. നിലവില്‍ മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തെ മുഴുവന്‍ ആളുകളെയും മാറ്റിയിട്ടുണ്ട്. എന്നാല്‍ ഉരുള്‍ ഗതിമാറ്റിയ പുന്നപ്പുഴയുടെ ഇങ്ങേ അറ്റത്തും നൂറുകണക്കിന് ജീവിതങ്ങളുണ്ട്. ആര്‍ത്തുപെയ്യാനിരിക്കുന്ന കാലവര്‍ഷക്കാലത്ത് ഈ ജീവിതങ്ങളെ അധികൃതര്‍ കാണാതെ പോകരുത്.

Tags:    

Similar News