ലണ്ടന്‍ സായിപ്പ് എഡ്വിന്‍ ലയൂട്ടന്‍സ് രാഷ്ട്രപതി ഭവനില്‍ നിന്നും 'ഔട്ട്'; ബിജെപി നടത്തുന്ന ഡീ കോളനൈസെഷന്‍ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ടെലിഗ്രാഫ് അടക്കമുള്ള ബ്രിട്ടീഷ് പത്രങ്ങള്‍; വൈസ്രോയി ഹൗസ് അടക്കം ബ്രിട്ടീഷ് കാഴ്ചകള്‍ ഡല്‍ഹിക്ക് സമ്മാനിച്ച ശില്പിയെ കാഴ്ച കളില്‍ നിന്നും മായ്ചത് രാജ ഗോപാലാചാരിയുടെ പ്രതിമ സ്ഥാപിക്കാന്‍

ലണ്ടന്‍ സായിപ്പ് എഡ്വിന്‍ ലയൂട്ടന്‍സ് രാഷ്ട്രപതി ഭവനില്‍ നിന്നും 'ഔട്ട്';

Update: 2026-02-25 05:05 GMT

ലണ്ടന്‍: ഡല്‍ഹിക്ക് ഇന്ത്യയിലെ മറ്റു നഗരങ്ങള്‍ക്കില്ലാത്ത പ്രൗഢി ലഭിക്കാന്‍ കാരണം രാജ്യ തലസ്ഥാനം എന്നത് മാത്രമല്ല, വിക്ടോറിയന്‍ വാസ്തുശില്പ മാതൃകകള്‍ ഇന്നും ഗരിമ മങ്ങാതെ നിലനില്‍ക്കുന്നത് കൊണ്ടുകൂടിയാണെന്നു ആര്‍ക്കും സമ്മതിക്കേണ്ടി വരും. ഇതിന്റെ പ്രധാന കാരണക്കാരന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യ ഭരിച്ചപ്പോള്‍ മനോഹരമായ കെട്ടിട നിര്‍മിതികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് ആര്‍കിടെക്ട് എഡ്വിന്‍ ലെയ്റ്റന്‍സ് എന്ന ശില്പിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ആധുനിക ഡല്‍ഹിയുടെ ശില്പി എന്നും വിളിക്കപ്പെടുന്നു. എന്നാല്‍ ആധുനിക ഇന്ത്യയ്ക്ക് പഴയ കോളനി കാല കാഴ്ചകളും ഓര്‍മ്മകളും ഒക്കെ അസുഖകരമായ അവസ്ഥ ആയി മാറിത്തുടങ്ങിയത് ലോകമെങ്ങും ഇത്തരം ചിന്തകള്‍ പടരുന്നതിന്റെ ഭാഗം കൂടി ആയിരിക്കാം. മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യസ ചിന്തകളാണ് ഇന്നും ഇന്ത്യയില്‍ മാതൃകയെന്ന് ആക്ഷേപിക്കുന്നതിന് സമാനമായിട്ടാണ് ബ്രിട്ടീഷ് ചിഹ്നങ്ങള്‍, സ്ഥലങ്ങളുടെ ഇംഗ്ലീഷ് ചുവയുള്ള പേരുകള്‍ ഒക്കെ കഴിവതും എടുത്തു മാറ്റുന്ന പ്രവണതയും ശക്തമായത്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ സംഭവിച്ചത് രാഷ്ട്രപതി ഭവനില്‍ തന്നെയാണ്.

പുതിയ പാര്‍ലമെന്റ് മന്ദിരം വന്നപ്പോഴും എഡ്വിന്‍ ലൈറ്റന്‍ വിമര്‍ശിക്കപ്പെട്ടു

ഡല്‍ഹിയിലെ വൈസ്രോയി ഹൗസ്-രാഷ്ട്രപതി ഭവന്‍-അടക്കം അനേകം മനോഹര നിര്‍മ്മിതികള്‍ സാധ്യമാക്കിയ ശില്പി എന്ന നിലയിലാണ് എഡ്വിന്‍ ലെയ്റ്റിന്റെ പ്രതിമ രാഷ്ട്രപതി ഭവനില്‍ സ്ഥാപിച്ചിരുന്നത്. ഇന്ത്യ സ്വാതന്ത്രമാകുന്നതിനു മുന്‍പ് തന്നെ എഡ്വിന്‍ ലൈറ്റെന്‍ മരിച്ചിരുന്നെകിലും പിന്നീട് അദേഹത്തിന്റെ ഓര്‍മ്മകള്‍ക്കും സംഭവനകള്‍ക്കും വേണ്ടിയാണു പ്രതിമ രാഷ്ട്രപതി ഭവനില്‍ തന്നെ സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം സ്മരണകള്‍ ആധുനിക ഇന്ത്യക്ക് ആവശ്യം ഇല്ലെന്നും സ്വന്തം പൈതൃകത്തില്‍ ഉള്ള വിശ്വാസമാണ് പ്രധാനം എന്ന ചിന്തയുടെ കൂടി ഭാഗമായാണ് സ്വതന്ത്ര സമര നായകരില്‍ പ്രധാനിയായ രാജഗോപാലാചാരിയുടെ പ്രതിമ തല്‍സ്ഥാനത്തു സ്ഥാപിക്കപ്പെട്ടത്. 2022 ല്‍ ഇന്ത്യ പുതുതായി നിര്‍മ്മിച്ച നാവിക കപ്പലില്‍ ബ്രിട്ടീഷ് ചിഹ്നമായ സെന്റ് ക്രോസ്സ് ഒഴിവാക്കിയതും മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്.

ആ വര്‍ഷം തന്നെ ജൂലൈയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വന്നപ്പോഴും എഡ്വിന്‍ ലൈറ്റന്റെ ഓര്‍മ്മകള്‍ പേറുന്ന കാഴ്ചകള്‍ ഡല്‍ഹിക്ക് ആവശ്യമില്ലെന്നു മോദി തുറന്നടിച്ചിരുന്നു. കഴിഞ്ഞ മാസം ഇന്ത്യന്‍ റയില്‍വേ തങ്ങളുടെ ജീവനക്കാരുടെ യൂണിഫോം പരിഷ്‌ക്കരിച്ചപ്പോള്‍ പ്രിന്‍സ് സ്യുട്ട് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഡിസൈന്‍ വസ്ത്രങ്ങള്‍ ഒഴിവാക്കിയതും ഇന്ത്യന്‍ സംസ്‌കാരത്തെ കൂടുതല്‍ പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ആയിരുന്നു. 19 നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധികാര ചിഹ്നമായാണ് ഈ യൂണിഫോം ഇന്ത്യന്‍ റയില്‍വേയുടെ ഭാഗമായി മാറിയത്. ഒരു ഇന്ത്യക്കാരന്‍ ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുന്നത് നാണക്കേട് തന്നെയാണ് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രയോഗവും കടുത്ത ബ്രിട്ടീഷ് വിരോധത്തിന്റെ ഭാഗമായാണ് മാധ്യമങ്ങളില്‍ വ്യാഖ്യാനിക്കപ്പെട്ടത്.

1911 ല്‍ കിംഗ് ജോര്‍ജ് അഞ്ചാമന്‍ ഇന്ത്യന്‍ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോളാണ് ലണ്ടനില്‍ നിന്നും എഡ്വിന്‍ ലൈറ്റന്റെ സേവനം ഡല്‍ഹിയിലേക്ക് ആവശ്യപ്പെട്ടത്. ഇതോടെ ഡല്‍ഹി എങ്ങനെ ഡിസൈന്‍ ചെയ്യണം എന്നത് ഈ ശില്പിയുടെ ഉത്തരവാദിത്തമായി. അങ്ങനെ നിര്‍മ്മിക്കപ്പെട്ടതില്‍ പ്രധാനമായിരുന്നു വൈസ്രോയി ഹൌസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാഷ്ട്രപതി ഭവന്‍. ലണ്ടനില്‍ തിരിച്ചെത്തിയ ശേഷം ഇന്നും പ്രൗഢിയോടെ മുഗള്‍ ശൈലിയില്‍ നില്‍ക്കുന്ന സെനോടാഫ് അദ്ദേഹം പണിതത് ഡല്‍ഹിയുടെ ഓര്‍മയുടെ കൂടി പേരിലാണ്. ഒന്നാം ലോക യുദ്ധത്തില്‍ ബ്രിട്ടന് വേണ്ടി മരിച്ച കോമണ്‍വെല്‍ത് രാജ്യങ്ങളിലെ സൈനികര്‍ക്ക് വേണ്ടിയുള്ള സ്മാരകം കൂടിയായി അറിയപ്പെടുകയാണ് ഈ നിര്‍മ്മിതിയിപ്പോള്‍. ഓരോ വര്‍ഷവും ലക്ഷകണക്കിന് ആളുകളാണ് ഈ സ്മാരകം കാണാന്‍ എത്തുന്നത്.

അടിമത്തത്തിന്റെ അടയാളമാണ് ഇന്ത്യ മാറ്റുന്നതെന്നു മോദി; കേരളവും പേര് മാറ്റി

ഇന്ത്യ നടത്തുന്ന ഡീ കോളനൈസേഷന്‍ പ്രവര്‍ത്തികളുടെ ഭാഗമായാണ് എഡ്വിന്‍ ലൈറ്റന്റെ പ്രതിമ എടുത്തു മാറ്റിയതെന്ന് ബ്രിട്ടനില്‍ ദേശീയ പത്രമായ ദി ടെലിഗ്രാഫ് അടക്കം വിമര്‍ശന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതും എന്താണോ ഡല്‍ഹി ഉദ്ദേശിച്ചത് അത് സാധിച്ചിരിക്കുന്നു എന്ന് കൂടി തെളിയിക്കുകയാണ്. മോീി പ്രതിമ മാറ്റി എന്നാണ് ടെലിഗ്രാഫ് തങ്ങളുടെ വാര്‍ത്തയില്‍ വിശേഷിപ്പിച്ചതും. എന്നാല്‍ എഡ്വിന്‍ ലൈറ്റന്‍ അടിമ തൊഴിലാളികളെ ഉപയോഗിച്ചാണ് നിര്‍മിതികള്‍ നടത്തിയിരുന്നത് എന്നതിനാല്‍ അദ്ദേഹം അടിമത്തത്തിന്റെ അടയാളമാണ് എന്ന് നരേന്ദ്ര മോദി വിമര്‍ശിച്ച കാര്യവും ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാഷ്ട്രത്തിന്റെ ധീര പുത്രര്‍ക്ക് ലഭിക്കാത്ത അംഗീകാരവും ആദരവും വിദേശ വംശജര്‍ക്ക് രാജ്യത്തു ലഭിക്കുന്നു എന്നത് അഭിമാനകരമല്ല എന്ന മോദിയുടെ പ്രസംഗത്തില്‍ നിന്നെടുത്ത പരാമര്‍ശവും ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ന് ഡല്‍ഹിയില്‍ കാണുന്ന പല പുരാതന കെട്ടിടങ്ങളുടെയും ശില്പി എഡ്വിന്‍ ലൈറ്റന്‍ ആണെന്നതാണ് വാസ്തവം. രാഷ്ട്രപതി ഭവന്റെ മുറ്റത്തു ആരുടേയും ശ്രദ്ധ പൊടുന്നനെ ലഭിക്കും വിധമാണ് ശില്പിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചിരുന്നത്. ഇപ്പോള്‍ അതേ മാതൃകയില്‍ ഉള്ള ശില്പമാണ് രാജഗോപാലാചാരിയുടെ പേരില്‍ പകരം സ്ഥാപിക്കപ്പെട്ടിരിക്കുന്നതും. പ്രതിമ മാറ്റിയ കാര്യം കഴിഞ്ഞ ദിവസം മന്‍ കി ബാത്ത് പ്രഭാഷണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തോട് വിളംബരം ചെയ്തത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ആയ രാജഗോപാല്‍ ആചരിക്ക് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ രാഷ്ട്രപതി ഭവനില്‍ ലഭിച്ചിരിക്കുന്നത് എന്നും മോദി പ്രഭാഷണത്തില്‍ വ്യക്തമാക്കി.

രാഷ്ട്രപതി ഭവനില്‍ കൊളോണിയല്‍ ചിഹ്നങ്ങള്‍ ആവശ്യമില്ലെന്നു ദീര്‍ഘകാലമായി ബിജെപി ആവശ്യപ്പെടുന്നതുമാണ്. എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത ഒരു പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ ചരിത്രത്തെ മായിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഈ പ്രതിമ മാറ്റം എന്നാണ് ബിജെപി വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രത്യാക്രമണം. അതിനിടെ ഡീ കോളനിസെഷാന്‍ ആണ് മോദി നടപ്പാകുന്നതെങ്കില്‍ ആദ്യം ഡല്‍ഹിയിലെ കെട്ടിടങ്ങള്‍ പൊളിച്ചു കളയുക, ഇന്ത്യ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തുക, ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തലാക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പരിഹാസമാണ് ബ്രിട്ടീഷുകാര്‍ ഈ വാര്‍ത്തയോട് നടത്തിയ പ്രതികരണങ്ങളില്‍ നിറയുന്നത്. ഡല്‍ഹിയിലെ പ്രൗഢി നിറഞ്ഞ കെട്ടിടങ്ങള്‍ ഉള്ളിടത്തോളം കാലം എഡ്വിന്‍ ലെയ്റ്റിന് അവിടെ തന്നെ കാണുമെന്നും ഒരു പ്രതിമ മാറ്റിയാല്‍ തീരുന്നതല്ല അദ്ദേഹം സൃഷ്ടിച്ച ലെഗസിയെന്നും ചൂണ്ടികാട്ടുന്നവരും ഏറെയാണ്.

അതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് കേരളത്തിലും പെരുമാറ്റം സംഭവിച്ചത് ഇന്നലെ പുറത്തു വന്ന വാര്‍ത്തകളിലെ പ്രധാന കൗതുകമായിരുന്നു.ഇംഗ്ലിഷില്‍ കേരള എന്ന് എഴുതുന്നത് ഇനി മുതല്‍ കേരളം എന്ന് തന്നെ എഴുതണം എന്ന മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍ദേശിച്ച ഈ മാറ്റം കേന്ദ്ര സര്‍ക്കാര്‍ അതെ വിധത്തില്‍ അംഗീകരിക്കുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം .അതേസമയം പിണറായി വിജയനെ കൊണ്ട് അങ്ങനെ ആവശ്യപ്പെടാന്‍ നിര്‍ബന്ധിച്ചിരിക്കാനല്ലേ കൂടുതല്‍ സാധ്യത എന്ന വിമര്‍ശവും എത്തിക്കഴിഞ്ഞു.

Tags:    

Similar News