73 ന്റെ നിറവില്‍ മലയാളത്തിന്റെ മഹാനടന്‍; മമ്മൂട്ടിയുടെ ജന്മദിനാഘോഷം ചെന്നൈയില്‍ ദുല്‍ഖറിനൊപ്പം; ആരാധകര്‍ക്ക് ആവേശമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

ആവേശമായി ഡൊമനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്' ഫസ്റ്റ്ലുക്ക്

Update: 2024-09-07 09:18 GMT

തിരുവനന്തപുരം:മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 73 ാം പിറന്നാള്‍.പതിവില്‍ നിന്ന് വിപരീതമായി ഇക്കുറി ദുല്‍ഖറിനൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം.പതിവുപോലെ മമ്മൂട്ടിയുടെ എറണാകുളത്തെ വീടിന് മുന്നില്‍ ഇത്തവണയും അര്‍ധരാത്രിയോടെ ആരാധകര്‍ എത്തി.കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും ആഹ്ലാദം പങ്കുവച്ച ആരാധക കൂട്ടത്തോട് വീഡിയോ കോളിലൂടെ മമ്മൂട്ടിയും സംവദിച്ചു.

ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്ടിലെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.പിറന്നാള്‍ ആഘോഷങ്ങള്‍ക്കു ശേഷം താരം കുടുംബത്തിനൊപ്പം വിദേശത്തേക്കു പറക്കും.ഇരുപത് ദിവസത്തോളമായിരിക്കും അവധിയാഘോഷമെന്നാണ് റിപ്പോര്‍ട്ട്.മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടിത്തിലൂടെയാണ് ഇപ്പൊ കടന്നുപോകുന്നത്.അഞ്ച് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും ഇന്നും നല്ല കഥകള്‍ക്ക് ചെവി കൊടുക്കാന്‍ മടി കാണിക്കാറില്ല.

സമീപകാലത്ത് സിനിമയിലെ മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകള്‍ ദേശീയ തലത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകളില്‍ പലതിന്റെയും നിര്‍മ്മാണവും അദ്ദേഹമിപ്പോള്‍ സ്വയമാണ് നിര്‍വ്വഹിക്കുന്നു എന്നതും ശ്രദ്ധേയമാണ്.മമ്മൂട്ടി കമ്പനി എന്ന് പേരിട്ടിരിക്കുന്ന ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കും കാതലും കണ്ണൂര്‍ സ്‌ക്വാഡുമൊക്കെ എത്തിയത്.

1971 ല്‍ സത്യന്‍ മാഷിന്റെ കാല്‍തൊട്ട് വന്ദിച്ചാണ് മമ്മൂട്ടിയുടെ തുടക്കം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്.അങ്ങനെ പലഭാഷകള്‍, പല മൊഴിഭേദങ്ങള്‍ ഇങ്ങനെ കാലങ്ങള്‍ ഒഴുകിപ്പരക്കുമ്പോഴും മമ്മൂട്ടി ഇപ്പോഴും മമ്മൂട്ടിയായി തുടരുകയാണ്.

വരാനിരിക്കുന്ന ചിത്രങ്ങളിലും മമ്മൂട്ടി ഞെട്ടിക്കല്‍ തുടരും എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ അപ്കമിംഗ് ഫിലിമോഗ്രഫി ലിസ്റ്റ്. നവാഗതനായ ഡീനൊ ഡെന്നിസിന്റെ ബസൂക്കയും ഗൌതം വസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മമ്മൂട്ടിയുടെ തൊട്ടടുത്ത റിലീസുകള്‍. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി.

ആവേശമായി ഡൊമനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്' ഫസ്റ്റ്ലുക്ക്

മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് ആരാധകര്‍ക്ക് ആവേശമായി പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് റിലീസ് ചെയ്തത്.ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂര്‍ത്തിയാകും.വിനീത് , ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങള്‍. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയോട് ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓര്‍ക്കേണ്ടത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു..അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ..എത്ര നാള്‍ അവരെന്നെ ഓര്‍ക്കും? ഒരു വര്‍ഷം. 10 വര്‍ഷം, 15 വര്‍ഷം? അതു കഴിഞ്ഞാല്‍ തീര്‍ന്നു. ലോകാവസാനം വരെ മനുഷ്യര്‍ ഓര്‍ത്തിരിക്കണമെന്നു നമ്മള്‍ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആര്‍ക്കും സംഭവിക്കില്ല.ആയിരക്കണക്കിന് അഭിനേതാക്കളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ എന്നെ ഓര്‍ത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല..

മമ്മൂട്ടി ഇങ്ങനെ പറയുമെങ്കിലും അങ്ങിനെ ഒരിക്കലും സംഭവിക്കില്ലെന്നാണ് ആരാധകരുടെ വാദം..മലയാള സിനിമ ഉള്ളിടത്തോളം മമ്മൂട്ടിയെന്ന പേരും നിലനില്‍ക്കുമെന്ന് അവര്‍ അടിവരയിടുന്നു.

Tags:    

Similar News