ഒഴുകിയെത്തിയത് ആയിരക്കണക്കിന് പേര്‍; ഇസ്രായേല്‍ തെരുവുകള്‍ മുഴുവന്‍ പതാകകളും ഓറഞ്ച് ബലൂണുകളും വഹിച്ച് വിലാപയാത്ര; പലരും പൊട്ടിക്കരഞ്ഞു; വാഹനവ്യൂഹം കടന്നുപോകുന്ന വഴികളില്‍ ദേശീയഗാനം ആലപിച്ച് ജനം; എങ്ങും സങ്കടകാഴ്ചകള്‍ മാത്രം; ഹമാസ് കൊന്നൊടുക്കിയ ഷിരിബിബാസും കുഞ്ഞുങ്ങളും ഒരു രാജ്യത്തിന് തന്നെ വേദനയാകുമ്പോള്‍!

Update: 2025-02-26 17:38 GMT

ടെൽ അവീവ്: ഹമാസിന്റെ  തടവിൽ കൊല്ലപ്പെട്ട് ഇസ്രായേലിന്റെ വലിയ പ്രതീകങ്ങളായി മാറിയ ഷിരി ബിബാസിന്റെയും മക്കളുടെയും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് ആയിരക്കണക്കിന് പേർ. മൃതദേഹങ്ങൾ കണ്ട് പലരും പൊട്ടിക്കരഞ്ഞു. ഇസ്രായേൽ തെരുവുകളിൽ  പതാകകളും ഓറഞ്ച് ബലൂണുകളും വഹിച്ചുകൊണ്ട് എല്ലാവരും ഒത്തുകൂടി. ഗാസയിൽ 15 മാസത്തിലേറെയായി തുടരുന്ന പോരാട്ടത്തിനൊടുവിൽ വെടിനിർത്തലിന്റെ ഭാഗമായിട്ടാണ് ഷിരി ബിബാസിന്റെയും മക്കളായ ഖിഫിറിന്റെയും ഏരിയലിന്റെയും മൃതദേഹങ്ങൾ കഴിഞ്ഞ ആഴ്ച ഹമാസ് ഇസ്രായേലിന് തിരികെ നൽകിയത്. മധ്യ നഗരമായ റിഷോൺ ലെസിയോണിൽ വിലാപയാത്രക്കാരുടെ ഇടയിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇസ്രായേലിന്റെ ദേശീയഗാനം ആലപിച്ചാണ് ജനങ്ങൾ മൃതദേഹത്തെ വരവേറ്റത്. തെരുവുകളിൽ എങ്ങും സങ്കടകാഴ്ചകൾ മാത്രമായിരിന്നു കണ്ടത്.

ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് കുഞ്ഞുങ്ങളായിരുന്നു. വെറും ഒമ്പത് മാസം പ്രായമായ ക്ഫിർ, നാല് വയസുകാരൻ ഏരിൽ. ഇവരുടെ അമ്മ ഷിരി ബിബാസിനെയും അച്ഛനെയും കൊണ്ടുപോയി. രാജ്യം അച്ഛനെ മോചിപ്പിച്ചു. പക്ഷേ, കുഞ്ഞുങ്ങൾ തിരിച്ചെത്തിയത് ജീവനറ്റ ശരീരങ്ങളായിട്ടാണ്. പക്ഷെ ഇപ്പോഴും ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിലാണ് ഇവർ മരിച്ചതെന്ന നിലപാടിലാണ് ഹമാസ് ഉള്ളത്. അമ്മ ഷിരിയുടെ മൃതദേഹത്തിന് പകരം കിട്ടിയത് അജ്ഞാത സ്ത്രീയുടെ മൃതദേഹവും. ഇതോടെ ഹമാസിനോട് പകരം ചോദിക്കുമെന്ന് പ്രഖ്യാപിച്ചു നെതന്യാഹു.


സംഭവം അന്വേഷിക്കുമെന്ന് അറിയിച്ച ഹമാസ്, ഒടുവിൽ ഷിരിയുടെ ശരീരഭാഗങ്ങളും തിരികെ നൽകി. കുടുംബം ഒടുവിൽ അത് സ്ഥിരീകരിക്കുകയും ചെയ്തു. പൊടി കുഞ്ഞുങ്ങളോട് ഇത്രയും പൈശാചികമായി അവർ എന്തിനീ ക്രൂരത ചെയ്തുവെന്നാണ് പലരും ചോദിക്കുന്നത്. കാരണം ആ നിഷ്ങ്കളക്കാരായ കുഞ്ഞുങ്ങളുടെ മുഖം കണ്ടാൽ ആരെയും കരയിപ്പിക്കും.

ഇത്രയും ദിവസം ബന്ദികളെ കൈമാറിയപ്പോൾ മൃതദേഹങ്ങൾ കൈമാറുന്നത് ഇപ്പോൾ ആദ്യമായാണ്. ഹമാസിന്‍റെ ശക്തിപ്രകടനമായി തന്നെ അത് നടന്നു. റെഡ്ക്രോസിന്‍റെ അഭ്യർത്ഥനയൊന്നും ഹമാസ് വകവച്ചില്ല. റെഡ്ക്രോസ് കെട്ടിയ വെള്ള സ്ക്രീനുകൾ മാത്രമായിരുന്നു ഒരു മറവ്. ജീവനുള്ള ബന്ദികൾക്ക് പകരം നാല് ശവപ്പെട്ടികളായിരുന്നു ഹമാസ് കെട്ടിയുയർത്തിയ വേദിയിലെന്ന് മാത്രം. 84 -കാരനായ സോഡഡ് ലിഫ്ഷിറ്റ്‌സ്, 32 -കാരി ഷിരി ബിബാസ്, മക്കളായ ഒരു വയസുകാരൻ ക്ഫീർ, അ‍ഞ്ച് വയസുകാരൻ ഏരിയൽ. തട്ടിക്കൊണ്ടുപോകുമ്പോൾ ക്ഫീറിന് പ്രായം 9 മാസം, ഏരിയലിന് നാല് വയസ്. കുഞ്ഞു ക്ഫീറിനെയും ഏരിയലിനേയും അടുക്കിപ്പിടിച്ച് ഹമാസിന്‍റെ വാഹനത്തിൽ കയറുന്ന ഷിരിയുടെ സിസിടിവി ദൃശ്യങ്ങൾ ഇസ്രയേലിന്‍റെ മനസ്സിലേറ്റ വലിയൊരു മുറിവ് തന്നെയായിരുന്നു.


ഇതോടെ ഇപ്പോൾ ഈ കുഞ്ഞുങ്ങളും അമ്മയും ഇസ്രയേലിലെ തന്നെ മുഴുവൻ ബന്ദികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. അവർക്ക് വേണ്ടി രാജ്യം മുഴുവൻ പ്രാർത്ഥിച്ചു. ക്ഫീറും ഏരിയലും മരിച്ചുവെന്ന് ഹമാസ് അറിയിച്ചിട്ടും രാജ്യം ബിബാസ് കുടുംബത്തിന് വേണ്ടി കാത്തിരുന്നു. അച്ഛൻ മോചിതനായി. പക്ഷേ, ക്ഫീറും ഏരിയലും തിരിച്ചറിയാനാകാത്ത രൂപത്തിലാണ് തിരിച്ചെത്തിയത്. ഫോറൻസിക് പരിശോധന നടന്നു. അമ്മയുടെതതെന്ന പേരിൽ ഹമാസ് കൈമാറിയത് കുഞ്ഞുങ്ങളുടെ അമ്മ ഷിരിയുടേതല്ലെന്ന മെഡിക്കൽ ഫലം വന്നു. അതോടെ ഇസ്രയേൽ ഇടഞ്ഞു.

പകരം ചോദിക്കുമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ, 'പകരം ചോദിക്കേണ്ട, മൃതദേഹം തിരിച്ചുതരൂ' എന്ന് കുടുംബാംഗങ്ങൾ അപേക്ഷിക്കുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കിട്ടിയത് തെറ്റിപ്പോയതാകാമെന്നാണ് ഹമാസിന്‍റെ വിശദീകരണം. മരണത്തിന് ഹമാസ്, ഇസ്രയേലിനെ പഴിക്കുന്നു. പക്ഷേ ഫോറൻസിക് പരിശോധനാഫലം അനുസരിച്ച് രണ്ട് കുഞ്ഞുങ്ങളെയും ക്രൂരമായി കൊന്നതാണെന്ന് തെളിഞ്ഞു എന്ന് ഇസ്രയേൽ ആരോപിക്കുന്നു. പാറക്കഷ്ണം വീണ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ മുഖം ചതച്ച് വികൃതമാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.


അതേസമയം, വെടിനിർത്തൽ ധാരണ ഹമാസ് ലംഘിച്ചു എന്നാണ് ഇസ്രയേൽ ഉയർത്തുന്ന പ്രധാന ആരോപണം. ധാരണ അനുസരിച്ച് എട്ട് മൃതശരീരങ്ങളാണ് ഹമാസ് കൈമാറേണ്ടത്. വെടിനിർത്തൽ ധാരണയുടെ ആദ്യത്തെ 6 ആഴ്ചക്കകം കൈമാറേണ്ടത് 1,900 പലസ്തീനി തടവുകാർക്ക് പകരം 33 ഇസ്രയേലി ബന്ദികളെ. ഇനി ബാക്കി 62 ബന്ദികൾ. പത്ത് വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ മൂന്ന് പേർ വേറെ. 66 -ൽ പകുതി പേരെങ്കിലും ജീവനോടെ ഉണ്ടാകുമെന്നാണ് ഇസ്രയേലിന്‍റെ കണക്ക്. ഇനിയുള്ള ബന്ദി കൈമാറ്റത്തിൽ ചില ധാരണകൾ ഇല്ലാതെ തടവുകാരെ കൈമാറില്ലെന്ന് നിലപാടെടുത്തിരിക്കയാണ് ഇസ്രയേൽ.

ഇതിനിടെ, ഗാസക്കാർക്ക് ഈ കൈമാറ്റത്തിൽ അരിശമാണ്. ഇസ്രയേലിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ മൃതദേഹം വിട്ടുകിട്ടണമെന്നാണ് അവരുടെ ആവശ്യം. പതിറ്റാണ്ടുകളായി ഇസ്രയേലി സൈന്യത്തിന്‍റെ മേൽനോട്ടത്തിൽ സെമിത്തേരികളിലുള്ള മൃതദേഹങ്ങളും തങ്ങൾക്ക് കൈമാറണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അപ്പോഴും നഷ്ടക്കണക്കുകളിൽ ഇസ്രയേൽ - പലസ്തീൻ എന്ന വ്യത്യാസം കാണാനില്ല. ഇനി എന്തൊക്കെ സംഭവിച്ചാലും ഹമാസ് ക്രൂരതയിൽ മരിച്ച ആ പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഇസ്രായേൽ ഒരിക്കലും മറക്കില്ല എന്നതിൽ യാതൊരു തർക്കവും വേണ്ട. കാരണം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിലാണ് അവർ കുഞ്ഞുങ്ങളോട് പെരുമാറിയിരിക്കുന്നത്

Tags:    

Similar News