വീടുവിട്ട് കുട്ടികള്‍ മുംബൈയ്ക്ക് പോകാനുള്ള കാരണമെന്താണ്? പണം കിട്ടിയതെവിടെനിന്ന്? പെണ്‍കുട്ടികളുടെ രഹസ്യമൊഴിയെടുത്തു; കൗണ്‍സിലിംഗിന് വിധേയരാക്കും; കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശിയെ ചോദ്യം ചെയ്യുന്നു

നാടുവിട്ട പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു

Update: 2025-03-08 10:54 GMT

മലപ്പുറം: താനൂരില്‍നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പോലീസ് സംഘം നാട്ടിലെത്തിച്ചു. തിരൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൗണ്‍സിലിങ്ങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം വിടും. വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മഹാരാഷ്ട്രയില്‍നിന്നുള്ള ഗരീബ് രഥ് എക്സപ്രസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പെണ്‍കുട്ടികളെ തിരൂരിലെത്തിച്ചത്. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് കുട്ടികളെ സ്വീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പൊലീസ് നല്‍കും. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായാണ് റഹീം അസ്ലമിനെ കസ്റ്റഡിയില്‍ എടുത്തത്.

കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് പോയ റഹീം അസ്ലമിനെ ശനിയാഴ്ച രാവിലെയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയില്‍നിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടികള്‍ പോകാനുള്ള കാരണമെന്താണ്, കുട്ടികള്‍ക്ക് പണം കിട്ടിയതെവിടെനിന്ന് എന്നീകാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് കടന്നുകളഞ്ഞവിവരം വ്യക്തമായത്.

ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തിയത്. അവിടെനിന്ന് ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ യാത്രചെയ്യുമ്പോഴാണ് പുനെയ്ക്കടുത്ത് ലോനാവാലയില്‍വെച്ച് പെണ്‍കുട്ടികളെ ആര്‍.പി.എഫ്. കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇവര്‍ പരീക്ഷയുടെ തലേന്നാണ് നാടുവിട്ടത്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാള്‍. വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റഹീം ഒപ്പം പോയതെന്നാണ് ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്‌കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു.

ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചെ കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചത്.

പൂനെയിലെ ജുവനൈല്‍ ബോര്‍ഡിന്റെ കെയര്‍ ഹോമിലേക്ക് മാറ്റിയ കുട്ടികളെ താനൂര്‍ പൊലീസിന് കൈമാറി.വ്യാഴാഴ്ച രാത്രി ഒമ്പതിന് മൊബൈല്‍ ഫോണില്‍ പുതിയ സിം ഇട്ടതോടെയാണ് പൊലീസിന് ടവര്‍ ലൊക്കേഷന്‍ ലഭിച്ചത്. മുംബയ് സി.എസ്.ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ലൊക്കേഷനെന്ന് മനസിലാക്കിയ പൊലീസ് മുംബയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ തെരച്ചില്‍ നടത്തി. പുലര്‍ച്ചെ 1.45ന് ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വേ പൊലീസ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയത്.

Tags:    

Similar News