യുദ്ധഭൂമിയില്‍ ആണ്.... എന്തുകൊണ്ടോ ഭയം തോന്നാറില്ല; എന്തും സംഭവിച്ചേക്കാം... മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടതു ബുദ്ധിജീവികളുടെ ഈ രാജ്യത്തിനെതിരെയുള്ള കമന്റുകള്‍ കാണുമ്പോഴാണ് വേദന തോന്നുന്നത്; ഇത് ഇസ്രയേലില്‍ നിന്നുള്ള മലയാളിയുടെ പ്രതികരണം; ടെറസില്‍ നിന്നും മിസൈല്‍ വര്‍ഷം മലയാളികളും പകര്‍ത്തുമ്പോള്‍

Update: 2025-06-14 01:24 GMT

ജെറുസലേം: ഇറാന്റെ ഡ്രോണുകളും മിസൈലുകളും ഇസ്രയേല്‍ വ്യോമ പ്രതിരോധത്തില്‍ തകരുന്നു. ഇതിനൊപ്പം ചിലത് ഭൂമിയിലും പതിക്കുന്നു. ഇസ്രയേലിലെ മലയാളികളും ഇതിന്റെ ഭീതിയിലാണ്. ടെറസിന് മുകളില്‍ നിന്ന് ആകാശ യുദ്ധത്തിന്റെ കാഴ്ചകള്‍ അവര്‍ മൊബൈലില്‍ പകര്‍ത്തുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയിലും നിറയുന്നു. ടിന്‍സ് ജെയിംസ് എന്ന മലയാളിയുടെ പോസ്റ്റ് ഏറെ വൈറിലകാുന്നുണ്ട്. ദൃശ്യങ്ങള്‍ക്കൊപ്പം ആശങ്കയും ആ വാക്കുകളില്‍ നിറയുന്നു. ഇതിനൊപ്പം ചില നിരീക്ഷണങ്ങളും ആ പോസ്റ്റിലുണ്ട്.

അല്‍പ്പനേരം മുമ്പ് ഞാന്‍ എടുത്തത്. യുദ്ധഭൂമിയില്‍ ആണ് , പക്ഷേ എന്തുകൊണ്ടോ ഇപ്പോള്‍ ഭയം തോന്നാറില്ല. എന്തും സംഭവിച്ചേക്കാം, പക്ഷേ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ബുദ്ധിജീവികളുടെ ഈ രാജ്യത്തിനെതിരെയുള്ള കമന്റുകള്‍ കാണുമ്പോഴാണ് വേദനകള്‍ തോന്നുന്നത്. തീവ്രവാദത്തിനെതിരെയും തീവ്രവാദികളെ വളര്‍ത്തുന്ന രാജ്യത്തിനെതിരെയും ആണ് ഈ രാജ്യം യുദ്ധം ചെയ്യുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഭയപ്പെടുന്നുമില്ല. ഈ രാജ്യത്ത് നിന്നും ഞങ്ങളെപ്പോലുള്ള പതിനായിരങ്ങള്‍ അയയ്ക്കുന്ന പണം ആ നാടിന് ഗുണപ്പെടുന്നുണ്ട് പക്ഷേ പ്രീണനം ലക്ഷ്യം ഇട്ട് അയാള്‍ നടത്തുന്ന പ്രകടനങ്ങള്‍ അങ്ങയറ്റം ലജ്ജാകരമാണ്. Love India, Love Israel-ഇതാണ് പോസ്റ്റ്. ഇസ്രയേലിനെതിരെ നിലപാട് എടുക്കുന്ന കേരള സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിക്കുകായണ് ഇവിടെ.

ഇസ്രയേലിന്റെ ആക്രമണപരമ്പരയ്ക്ക് തിരിച്ചടി നല്‍കി ഇറാന്‍. വെള്ളി രാത്രി ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന് വരെ അവകാശവാദമെത്തി. ഇതെല്ലാം ഇസ്രയേല്‍ നിഷേധിച്ചു. പക്ഷേ ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രാലയത്തിനു സമീപം നാശനഷ്ടങ്ങളുണ്ടായി. പതിനഞ്ചുപേര്‍ക്ക് പരിക്കേറ്റു. മധ്യഇസ്രയേലിലെ ഏഴു പ്രദേശങ്ങളിലും പ്രത്യാക്രമണമുണ്ടായി. വിവിധ ഭാഗങ്ങളില്‍ അപകടസൈറണുകള്‍ മുഴങ്ങി. യമനില്‍നിന്നും ഇസ്രയേലിലേക്ക് മിസൈലാക്രമണവുമുണ്ടായി. വെള്ളി വൈകിട്ടും ഇസ്രയേല്‍ ആക്രമണം തുടര്‍ന്നതോടെയാണ് ഇറാന്‍ പ്രത്യാക്രമണം കടുപ്പിച്ചത്.


Full View

വെള്ളി രാവിലെ ആണവനിലയങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമിട്ട ഇസ്രയേലിന്റെ 'റൈസിങ് ലയണ്‍' സൈനികനടപടിയില്‍ ഇറാന്റെ സംയുക്ത സേനാമേധാവി മുഹമ്മദ് ബാഗേരി, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ചീഫ് കമാന്‍ഡര്‍ ഹുസൈന്‍ സലാമി, ആണവശാസ്ത്രജ്ഞരായ മുഹമ്മദ് മെഹ്ദി ടെഹ്റാഞ്ചി, ഫെറൈദൂണ്‍ അബ്ബാസി എന്നിവരടക്കം കൊല്ലപ്പെട്ടു. ടെഹ്‌റാന്‍, പ്രധാന യുറേനിയം സമ്പുഷ്ടീകരണനിലയമായ നതാന്‍സ്, ആണവ ഗവേഷണകേന്ദ്രമായ തബ്രിസ് ഉള്‍പ്പെടെ എട്ട് മേഖലകളിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാന്‍ നൂറിലേറെ ഡ്രോണുകള്‍ തൊടുത്തിരുന്നു. ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. ആക്രമണത്തില്‍ പങ്കില്ലെന്നും മേഖലയിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ഇറാന്‍ ലക്ഷ്യം വയ്ക്കരുതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണച്ചു. 'കഠിനവും വേദനാജനകവുമായ വിധി'ക്ക് തയ്യാറെടുക്കാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേല്‍ ആക്രമണത്തെ അറബ്രാജ്യങ്ങള്‍ അപലപിച്ചു. ഇസ്രയേല്‍ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശനി പുലര്‍ച്ചെ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു.

Tags:    

Similar News