മൊസാദിനെ ഭയക്കണം കേട്ടോ! ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നു; ഹിസ്ബുള്ളയെ തീര്‍ക്കാന്‍ പേജര്‍ സ്‌ഫോടനം നടത്തിയതിലും വലുതെന്തോ വരാനിരിക്കുന്നു; വ്യാഴാഴ്ചയും വെളളിയാഴ്ചയും പലതും സംഭവിക്കുമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയതോടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഇറാന്‍ നേതാക്കള്‍

മൊസാദിനെ ഭയക്കണം കേട്ടോ

Update: 2025-06-17 16:06 GMT

ടെഹ്‌റാന്‍ : ലെബനനിലും സിറിയയിലും ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ആരും പ്രതീക്ഷിക്കാത്ത പേജര്‍ സ്‌ഫോടനങ്ങള്‍ നടത്തിയ മൊസാദിനെ ഭയക്കാതെ വയ്യ. പേജര്‍ സ്‌ഫോടനങ്ങള്‍ നിസ്സാരമായി തോന്നുന്ന പുതിയ അദ്ഭുതങ്ങള്‍ ഇറാന് നേരേ അഴിച്ചുവിടുമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡറുടെ മുന്നറിയിപ്പ്. ഇസ്രയേലിന്റെ ശേഷികള്‍ പൂര്‍ണമായി പുറത്തെടുത്തിട്ടില്ലെന്നും ഇനിയും ധാരാളം യുദ്ധമുറകള്‍ തങ്ങള്‍ പരീക്ഷിക്കുമെന്നും ഡോ.യെക്കീല്‍ ലൈറ്റര്‍ മെറിറ്റ് ടിവിയോട് പറഞ്ഞു.

' ഞങ്ങള്‍ ധാരാളം അദ്ഭുതങ്ങള്‍ കാട്ടിയിട്ടുണ്ട്. പൊടിയടങ്ങുമ്പോള്‍ നിങ്ങള്‍ നോക്കിക്കോളൂ, വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി മറ്റു ചില അദ്ഭുതങ്ങള്‍ കൂടി ഞങ്ങള്‍ കാട്ടും'-ഡോ.യെക്കീല്‍ ലൈറ്റര്‍ പറഞ്ഞു.

1930 കളില്‍ അഡോല്‍ഫ് ഹിറ്റ്‌ലറെ നേരിടുന്നതിന് ലോകം മടി കാട്ടിയത് പോലെ അതേ അബദ്ധങ്ങള്‍ യൂറോപ്യന്‍ നേതാക്കളും കാട്ടുകയാണെന്ന് അദ്ദേഹം പഴിച്ചു. ' ഇത് യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള യുദ്ധമാണ്. പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കാനുളള യുദ്ധമാണ്.' യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണള്‍ഡ് ട്രംപ് ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും ഡോ.യെക്കീല്‍ ലൈറ്റര്‍ വ്യക്തമാക്കി.

അതേസമയം, ഇറാനില്‍, മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ ഒന്നിനുപുറകെ ഒന്നായി കൊല്ലപ്പെടുന്ന പശ്ചാത്തലത്തില്‍, സ്മാര്‍ട്ട് ഫോണുകള്‍ കൈവശം വയ്ക്കരുതെന്ന് ഉദ്യോഗസ്ഥരോട് ഇറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ലെബനനിലെയും സിറിയയിലെയും പോലെ പേജര്‍-വാക്കി ടോക്കി സ്ഫോടന പരമ്പര നടത്തിയ മൊസാദ് അതിലും വലുത് ലക്ഷ്യമിടുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണിത്.

ഇറാനിയന്‍ ഖതം അല്‍-അന്‍ബിയ ആസ്ഥാനത്തിന്റെ കമാന്‍ഡറായ മേജര്‍ ജനറല്‍ അലി ഷാഡെമാനിയെ ചൊവ്വാഴ്ച ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) കൊലപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ഗുലാം അലി റാഷിദിന് പകരക്കാരനായാണ് അദ്ദേഹം നിയമിതനായത്. ഇറാനില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഒന്നിനുപുറകെ ഒന്നായി കൊല്ലപ്പെട്ടതിന് ശേഷം, ഇസ്രായേല്‍ തങ്ങളെ ട്രാക്ക് ചെയ്യുമെന്ന ഭയം ഒഴിവാക്കാനാണ്, മൊബൈല്‍ ഫോണുകളോ സ്മാര്‍ട്ട് ഫോണുകളോ കൈവശം വയ്ക്കരുതെന്ന് ഇറാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇറാനിലെ ഉന്നത കമാന്‍ഡര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൊസാദും ഐഡിഎഫും വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേലി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉന്നത ഇറാനിയന്‍ കമാന്‍ഡര്‍മാരെ കൊല്ലുന്നത് തുടരാന്‍ ആവശ്യമായ രഹസ്യാന്വേഷണ ഉപകരണങ്ങളും തന്ത്രങ്ങളും ഐഡിഎഫിനും മൊസാദിനും ഉണ്ട്, അവര്‍ എവിടെ ഒളിച്ചാലും എങ്ങനെ ഒളിക്കാന്‍ ശ്രമിച്ചാലും വക വരുത്തിയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചത്. അക്കങ്ങളും അക്ഷരങ്ങളുമുള്ള മെസേജുകള്‍ പ്രദര്‍ശിപ്പിക്കുകയും ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍.

1996-ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം.

Tags:    

Similar News