മൂന്നുമണിക്കൂര്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി സീറ്റിന്റെ പിന്നില്‍ തൊഴിച്ച് ശല്യപ്പെടുത്തിയ കുട്ടിയോട് പരമാവധി ക്ഷമിച്ചു; എന്താ മോനേ ഇതെന്ന് ചോദിച്ചിട്ടും അടങ്ങിയില്ല; വിമാനം പറന്നിറങ്ങിയപ്പോള്‍ യുവതിയെ പൊതിരെ തല്ലി കുട്ടിയുടെ കുടുംബം; അവനൊരു കുട്ടിയല്ലേ എന്ന് ന്യായീകരണം; യാത്ര അലങ്കോലപ്പെട്ടത് ഇങ്ങനെ

വിമാനത്തില്‍ യുവതിക്ക് നേരേ കയ്യേറ്റം

Update: 2025-08-14 16:53 GMT

ഡാലിയന്‍: വിമാനത്തിന്റെ പിന്‍സീറ്റിലിരുന്ന് തന്നെ ശല്യം ചെയ്ത കുട്ടിക്കെതിരെ പരാതിപ്പെട്ട യുവതിക്ക് നേരേ കയ്യേറ്റം. ചൈന സതേണ്‍ എയര്‍ലൈന്‍സിന്റെ സി സെഡ് 6164 ഫ്‌ളൈറ്റിലാണ് സംഭവം. ഷെന്‍സന്‍ നഗരത്തില്‍ നിന്ന് ഡാലിയനിലേക്ക് പറന്ന വിമാനം ലാന്‍ഡ് ചെയ്തപ്പോഴാണ് അനിഷ്ട സംഭവം ഉണ്ടായത്. മൂന്നുമണിക്കൂര്‍ 47 മിനിറ്റ് നീണ്ട യാത്രയില്‍ ഉടനീളം ആണ്‍കുട്ടി തന്റ സീറ്റിന്റെ പിന്നില്‍ തൊഴിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, കുട്ടിയുടെ കുടുംബം ഒന്നാകെ യുവതിയെ ആക്രമിക്കാന്‍ തുനിയുകയായിരുന്നു.

ഓഗസ്റ്റ് 7-നാണ് സംഭവം നടന്നത്. യാത്രക്കാരിയുടെ സീറ്റിന് പിന്നിലിരുന്ന കുട്ടി നിരന്തരം സീറ്റില്‍ തട്ടിക്കൊണ്ടിരുന്നു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കുട്ടി ഇത തുടര്‍ന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം നടന്നുപോകുമ്പോള്‍ യുവതിയുടെ നേരെ വന്ന് ബോധപൂര്‍വ്വം ഇടിക്കുകയും ഹെഡ്ഫോണ്‍ നിലത്തേക്ക് തള്ളിയിടുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് വിമാനത്തിനുള്ളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. യുവതിയെ കുടുംബാംഗങ്ങള്‍ വളയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. 'അവനിപ്പോഴും കുട്ടിയല്ലേ, അല്പം സഹാനുഭൂതി കാണിക്കൂ' എന്ന് കുടുംബം ന്യായീകരിക്കാന്‍ ശ്രമിച്ചു. യുവതിയുടെ നിലവിളി കേട്ട് സഹയാത്രികരും എയര്‍ ഹോസ്റ്റസ്സുമാരും ഇടപടാന്‍ ശ്രമിച്ചെങ്കിലും അവരെയും കുടുംബം തള്ളിയിട്ടു. യുവതിയെ തള്ളുകയും മുടിക്ക് വലിച്ചതായും ചെയ്തതായി ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. യുവതി പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുന്നതും കുടുംബാംഗങ്ങള്‍ അവഹേളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ഡാലിയന്‍ എയര്‍പോര്‍ട്ട് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളും സഹോദരിയുമാണ് യുവതിയെ ആക്രമിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിലെ ജീവനക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചതായും തുടര്‍നടപടികള്‍ക്കായി പോലീസിനെ അറിയിച്ചതായും ചൈന സതേണ്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. ഈ സംഭവം വിമാന യാത്രയിലെ പെരുമാറ്റച്ചട്ടങ്ങളെയും സുരക്ഷയെയും സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:    

Similar News