റഷ്യ വന്‍ ശക്തിയാണ്, യുക്രെയിന്‍ അങ്ങനെയല്ല, യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ സമാധാന കരാറില്‍ ഒപ്പിടണം; തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇരിക്കുന്ന ട്രംപിന്റെ മനസ്സിലിരുപ്പ് ഇങ്ങനെ; കിഴക്കന്‍ ഡോനെറ്റ്സ്‌ക് മേഖലയില്‍ നിന്ന് യുക്രെയ്ന്‍ പിന്മാറണമെന്ന് പുടിന്‍ അലാസ്‌കാ ഉച്ചകോടിയില്‍; ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്

ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്

Update: 2025-08-16 16:21 GMT

വാഷിങ്ടണ്‍: തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ വച്ചുള്ള ട്രംപ്- സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ എന്താണ് സംഭവിക്കുക? ആകാംക്ഷയേറി കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലെ പോലെ അലസി പിരിയുമോ എന്ന ആശങ്കയും ഇല്ലാതില്ല. കാരണം പുടിനുമായി ട്രംപ് സംസാരിച്ചതില്‍ ഏറെയും യുദ്ധത്തില്‍ പിടിച്ചെടുത്ത ഭൂമിയുടെ വച്ചുമാറ്റവും മറ്റുമാണെന്ന വിവരങ്ങള്‍ പുറത്തു വരുന്നു. കഴിഞ്ഞ തവണത്തെ പോലെ ഉടക്കാന്‍ നില്‍ക്കാതെ യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനായിരിക്കും സെലന്‍സ്‌കി ശ്രമിക്കുക. യുദ്ധം അത്രമേല്‍ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നു.

അലാസ്‌ക ഉച്ചകോടിയുടെ തുടര്‍ച്ചയാണ് വൈറ്റ് ഹൗസിലെ ട്രംപ്്- സെലന്‍സ്‌കി കൂടിക്കാഴ്ച. പുടിനുമായുളള ഉച്ചകോടിയില്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടായില്ലെങ്കിലും വിജയകരമായിരുന്നു എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഭൂമി കൈമാറ്റത്തെ ചുറ്റിപറ്റിയായിരുന്നു ട്രംപ്-പുടിന്‍ ചര്‍ച്ച എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിഴക്കന്‍ ഡോനെറ്റ്സ്‌ക് മേഖലയില്‍ നിന്ന് യുക്രെയ്ന്‍ പിന്മാറണമെന്ന ആവശ്യം പുടിന്‍ മുന്നോട്ട് വെച്ചതായും, ഇതിന് പകരമായി യുക്രെയ്നിലേക്കുള്ള കൂടുതല്‍ സൈനിക മുന്നേറ്റം നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാറ്റോ അംഗരാജ്യങ്ങള്‍ക്ക് നല്‍കുന്നതിന് സമാനമായ സുരക്ഷാ ഉറപ്പുകള്‍ യുക്രെയ്ന് നല്‍കുന്നതിനെക്കുറിച്ചും ട്രംപ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചതായാണ് വിവരം. ഭൂമി കൈമാറ്റ നിര്‍ദ്ദേശം യൂറോപ്യന്‍ സുരക്ഷാ വിദ്ഗധരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് റഷ്യയ്ക്ക് വന്‍ വിജയമാണെന്നാണ് അവരുടെ അഭിപ്രായം.

വെടിനിര്‍ത്തലിന് പകരം സുസ്ഥിരമായ സമാധാന ഉടമ്പടിയിലേക്ക് നീങ്ങാനാണ് ട്രംപിന്റെയും പുടിന്റെയും ലക്ഷ്യം. നാറ്റോയെ എതിര്‍ക്കുന്ന പുടിന്‍ നാറ്റോയ്ക്ക് സമാനമായ സുരക്ഷാ ഉറപ്പുകള്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. കിഴക്കന്‍ യൂറോപ്പില്‍ നാറ്റോയുടെ വിപുലീകരണം ഉപേക്ഷിക്കുക, യുക്രെയിനില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി റഷ്യ കൈവശം വയ്ക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്‍ പുടിന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. എന്നാല്‍, കിഴക്കന്‍ ഡോനെറ്റ്സ്‌ക് മേഖലയ്ക്ക് പുറത്തുള്ള മേഖലകളിലെ വിഷയങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് അനുരഞ്ജനത്തിന് തയ്യാറായേക്കും.

ഡോനെറ്റ്സ്‌ക്കിന് ചുറ്റുമുള്ള 70 ശതമാനം മേഖലയും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍, അതിന്റെ പടിഞ്ഞാറന്‍ നഗരങ്ങള്‍ ഇപ്പോഴും യുക്രെയിന്റെ കൈവശമാണ്. ഡോനെറ്റ്സ്‌ക് റഷ്യക്കാര്‍ക്ക് വിട്ടുകൊടുക്കാന്‍ സെലന്‍സ്‌കി തയ്യാറാവില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.

പുടിനുമായുള്ള തന്റെ കൂടിക്കാഴ്ച വന്‍ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ മുന്നില്‍ വയ്ക്കുന്ന നിര്‍ദ്ദേശങ്ങളുടെ വിശദ വിവരങ്ങള്‍ പുറത്തുവന്നത്. ഭൂമി കൈമാറ്റ കരാറും, സുരക്ഷാ ഗാരണ്ടികളും പുടിനുമായി ചര്‍ച്ച ചെയ്‌തെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. റഷ്യ വന്‍ ശക്തിയാണെന്നും യുക്രെയിന്‍ അങ്ങനെയല്ലെന്നും അതുകൊണ്ട് യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയിന്‍ സമാധാന കരാറിന് സമ്മതിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.

പക്ഷേ, ട്രംപിന്റെ പ്രസ്താവന യൂറോപ്യന്‍ നിരീക്ഷകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പുടിന് 1-0 വിജയമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുടിന് ചുവപ്പ് പരവതാനിയിട്ട സ്വീകരണം കിട്ടി. വെടിനിര്‍ത്തല്‍ ധാരണയായില്ല, സമാധാനവും. യഥാര്‍ഥത്തില്‍ പുരോഗതിയില്ല. പുടിന് 1-0 ജയം, ട്രംപിന് ഒന്നും കിട്ടിയില്ല, അമേരിക്കയിലെ മുന്‍ ജര്‍മ്മന്‍ അംബാസഡര്‍ വോള്‍ഫ്ഗാങ് ഇഷ്‌കിങ്കര്‍ പറഞ്ഞു.

സെലന്‍സ്‌കി തിങ്കളാഴ്ച വൈറ്റ് ഹൗസില്‍

ട്രംപിന്റെ ക്ഷണം സ്വീകരിച്ച് തിങ്കളാഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്ന് സെലെന്‍സ്‌കി അറിയിച്ചു. അലാസ്‌കയില്‍ നടന്ന ഉച്ചകോടിയില്‍ റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ വെടിനിര്‍ത്തലില്‍ ധാരണയായിരുന്നില്ല. ഇതിനുപിന്നാലെ സെലെന്‍സ്്കിയുമായി ട്രംപ് വിശദമായ ചര്‍ച്ച നടത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന സംഭാഷണത്തില്‍, വെടിനിര്‍ത്തലിനേക്കാള്‍ സമഗ്രമായ സമാധാനക്കരാറാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് സെലെന്‍സ്‌കിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അലാസ്‌കയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് ട്രംപ് യുക്രെയിന്‍ പ്രസിഡന്റുമായും മറ്റ് യൂറോപ്യന്‍ നേതാക്കളുമായും സംസാരിച്ചത്.

യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ക്രിയാത്മക സഹകരണത്തിന് തയ്യാറാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. പുടിനുമായി ഒരു 'ദ്രുതഗതിയിലുള്ള സമാധാനക്കരാറിന്' ശ്രമിക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശം അദ്ദേഹം പരിഗണിക്കുന്നതായി സൂചനയുണ്ട്. യുക്രെയിന്‍, റഷ്യ, അമേരിക്ക എന്നിവര്‍ ഉള്‍പ്പെട്ട ഒരു ത്രികക്ഷി യോഗം നടത്താനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തെയും സെലെന്‍സ്‌കി പിന്തുണച്ചു. 'സമാധാനം കൈവരിക്കാന്‍ പരമാവധി ശ്രമിക്കാന്‍ യുക്രെയിന്‍ തയ്യാറാണ്. അമേരിക്കയുടെ ശക്തി ഈ സാഹചര്യത്തെ സ്വാധീനിക്കുന്നതില്‍ പ്രധാനമാണ്,' അദ്ദേഹം ട്വീറ്റ് ചെയ്തു.

നേതാക്കളുടെ തലത്തില്‍ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഇതിന് ത്രികക്ഷി യോഗം അനുയോജ്യമാണെന്നും സെലെന്‍സ്‌കി പറഞ്ഞു. അമേരിക്കയോടൊപ്പം വിശ്വസനീയമായ സുരക്ഷാ ഗ്യാരന്റികള്‍ ഉറപ്പാക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ എല്ലാ ഘട്ടങ്ങളിലും ഉണ്ടാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ട്രംപിന്റെ നീക്കങ്ങളില്‍ സെലെന്‍സ്‌കിക്ക് പൂര്‍ണ്ണ വിശ്വാസമില്ലാത്തതുകൊണ്ടാവാം യൂറോപ്യന്‍ നേതാക്കളുടെ സാന്നിധ്യം അദ്ദേഹം എടുത്തുപറഞ്ഞത്. യൂറോപ്യന്‍ നാറ്റോ നേതാക്കളുമായി സെലെന്‍സ്‌കി മറ്റൊരു ചര്‍ച്ചയും നടത്തി.

അലാസ്‌ക ഉച്ചകോടിയില്‍ റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയില്‍ എത്തിയില്ലെങ്കിലും യുഎസ് മണ്ണില്‍ പുടിന് രാജകീയ സ്വീകരണമാണ് ട്രംപ് നല്‍കിയത്. ചുവന്ന പരവതാനി വിരിച്ചിട്ട സ്വീകരണത്തിന് പുറമേ പ്രസിഡന്റിന്റെ ബീസ്റ്റ് കാറിലാണ് പുടിന്‍ ട്രംപിനൊപ്പം സഞ്ചരിച്ചത്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടായെന്ന് ട്രംപ് പറഞ്ഞപ്പോള്‍, യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെന്നാണ് പുടിന്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചത്. ഇനി യൂറോപ്യന്‍ പങ്കാളിത്തത്തോടെ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ സെലന്‍സ്‌കിയാണ് പരിശ്രമിക്കേണ്ടതെന്ന് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ട്രംപ് അധികാരത്തിലെത്തുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, പ്രസിഡന്റ് പദവിയിലിരുന്ന് ഏഴ് മാസങ്ങള്‍ പിന്നിട്ടിട്ടും, പുടിന്‍ വഴങ്ങാന്‍ തയ്യാറാകാത്തതിനാല്‍ ആ ലക്ഷ്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.യുക്രെയിന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചര്‍ച്ചകള്‍ സമാധാന ഉടമ്പടിക്ക് കളമൊരുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യാന്തര സമൂഹം.

Tags:    

Similar News