നിലമ്പൂരില്‍ മത്സരരംഗത്ത് ഉറച്ചുനിന്ന് പി വി അന്‍വര്‍; അന്‍വറിന്റെ അപരന്‍ എ കെ അന്‍വര്‍ സാദത്ത് അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു; മുമ്പ് മത്സരിച്ച ഓട്ടോറിക്ഷ കിട്ടാത്ത അന്‍വറിന് ഇക്കുറി 'കത്രിക' ചിഹ്നം; മണ്ഡലത്തില്‍ ചിത്രം തെളിഞ്ഞപ്പോള്‍ 10 സ്ഥാനാര്‍ഥികള്‍; ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്ക എത്തും

നിലമ്പൂരില്‍ മത്സരരംഗത്ത് ഉറച്ചുനിന്ന് പി വി അന്‍വര്‍

Update: 2025-06-05 10:27 GMT

മലപ്പുറം: നിലമ്പൂരില്‍ മത്സരചിത്രം തെളിഞ്ഞു. ഗോദായില്‍ 10 പേരാണ് മാറ്റുരയ്ക്കുന്നത്. പി വി അന്‍വറിന്റെ അപരന്‍ അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു.

പിവി അന്‍വറിന്റെ അപരനായിരുന്ന അന്‍വര്‍ സാദത്ത് പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാര്‍ത്ഥിയും പിന്മാറിയിട്ടുണ്ട്. ഇതോടെ അന്‍വര്‍ മത്സര രംഗത്ത് തുടരുമെന്ന് വ്യക്തമായി. സ്വതന്ത്രനായി മത്സരിക്കുന്ന അന്‍വറിന് കത്രിക ചിഹ്നം അനുവദിച്ചു. അന്‍വര്‍ മുമ്പ് മത്സരിച്ച ഓട്ടോറിക്ഷ ചിഹ്നം ഇക്കുറി കിട്ടിയില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെയാണ് അന്‍വറിന് കത്രിക ചിഹ്നം കിട്ടിയത്.

അന്‍വര്‍ രണ്ട് പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. ഒന്ന് ടിഎംസി സ്ഥാനാര്‍ത്ഥിയായി പുല്ലും പൂവും ചിഹ്നത്തില്‍ മത്സരിക്കുന്നതിനും മറ്റൊന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനും. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ തൃണമൂലിന് വേണ്ടി അന്‍വര്‍ സമര്‍പ്പിച്ച പത്രിക തള്ളിയിരുന്നു.

ഷൗക്കത്തലി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം സ്വരാജ് (സിപിഐ)(എം), മോഹന്‍ ജോര്‍ജ് (ബിജെപി), ഹരിനാരായണന്‍ (ശിവസേന), എന്‍ ജയരാജന്‍ (സ്വതന്ത്രന്‍), പി വി അന്‍വര്‍ (സ്വതന്ത്രന്‍), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), അബ്ദുറഹ്‌മാന്‍ കിഴക്കേത്തൊടി (സ്വതന്ത്രന്‍), എ കെ അന്‍വര്‍ സാദത്ത് (സ്വതന്ത്രന്‍), പി.രതീഷ് (സ്വതന്ത്രന്‍), പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍), ജി സതീഷ് കുമാര്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), വിജയന്‍ (സ്വതന്ത്രന്‍), സാദിഖ് നടുത്തൊടി(എസ്ഡിപിഐ) എന്നിവരുടെ പത്രികകളാണ് നേരത്തെ സ്വീകരിച്ചിരുന്നത്. ഇതില്‍ അന്‍വറിന്‌റെ അപരന്‍ എ കെ അന്‍വര്‍ സാദത്ത് അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച വൈകുന്നേരം മൂന്നു വരെ ആയിരുന്നു.

അന്‍വര്‍ സാദത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് നേരത്തെ പിവി അന്‍വര്‍ ആരോപിച്ചിരുന്നു. ഇയാളാണ് ഇപ്പോള്‍ പത്രിക പിന്‍വലിച്ച ഒരു സ്ഥാനാര്‍ത്ഥി. മറ്റൊരാള്‍ പിവി അന്‍വറിന്റെ പത്രിക തള്ളപ്പെടുകയാണെങ്കില്‍ പകരം മത്സരിക്കാനെന്നോണം ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ അബ്ദുറഹ്‌മാനാണ്. സാദിക് നടുത്തൊടി എന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയുടെ ഡമ്മിയായി പത്രിക നല്‍കിയ മുജീബും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പത്രിക പിന്‍വലിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്, ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ മോഹന്‍ ജോര്‍ജ്, പിവി അന്‍വര്‍ എന്നിവര്‍ തമ്മിലായിരിക്കും മുഖ്യമത്സരം.


അതേസമയം, ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തും. 12 മുതല്‍ 14 വരെ നീളുന്ന മണ്ഡല പര്യടനത്തില്‍ ഷൗക്കത്തിനായി പ്രചാരണത്തിനിറങ്ങും.

Tags:    

Similar News