നിലമ്പൂര്‍ മുസ്ലീം ഭൂരിപക്ഷമല്ല, ഹെന്ദവ വോട്ടുകള്‍ 45 ശതമാനത്തോളം; ആര്യാടന്‍ മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഹിന്ദു- ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഇക്കുറിയും ഉണ്ടാവുമോ? ഈഴവ- പിന്നോക്ക വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാവൂമോ? മത്സരം മുറുകുമ്പോള്‍ സിപിഎമ്മില്‍ നെഞ്ചിടിപ്പ്
നിലമ്പൂര്‍ മുസ്ലീം ഭൂരിപക്ഷമല്ല
കഴിഞ്ഞ തവണ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ മുസ്ലീം ലീഗിന്റെ പതാക കണ്ട് പാക്കിസ്ഥാന്‍ പതാകയെന്ന് ഉത്തരേന്ത്യയിലെ ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തപ്പോള്‍, വന്ന ഒരു വിവാദം മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ എല്ലാം മുസ്ലീം ഭൂരിപക്ഷമാണെന്നതാണ്. പക്ഷേ നിലമ്പൂരിലെ സംബന്ധിച്ച് ഇത് ശരിയല്ല. 2011 ലെ സെന്‍സസ് പ്രകാരം നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഹൈന്ദവര്‍ക്കാണ് നേരിയ ഭൂരിപക്ഷം. മണ്ഡലത്തില്‍ 93,806 ഹിന്ദു വോട്ടര്‍മാരാണുള്ളത്, ഇത് വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച് ഏകദേശം 45.3% ആണ്. നിലമ്പൂരില്‍ 90,907 മുസ്ലിം വോട്ടര്‍മാരാണുള്ളത്. ഇത് വോട്ടര്‍ ഏകദേശം 43.9% വരും. മണ്ഡലത്തില്‍ 22,364 ക്രിസ്ത്യന്‍ വോട്ടര്‍മാരാണുള്ളത്, ഇത് ഏകദേശം 10.8% ആണ്.
സാമുദായിക സമവാക്യങ്ങളായിരുന്നു, കാല്‍നുറ്റാണ്ടോളം തുടര്‍ച്ചയായി മണ്ഡലത്തില്‍നിന്ന് ജയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് തുണയായത്. മലയോര കര്‍ഷകരും ഹൈന്ദവരുമായിരുന്നു നിലമ്പൂരിന്റെ സുല്‍ത്താനാവാന്‍ ആര്യാടന്‍ മുഹമ്മദിനെ ഏറ്റവും കൂടുതല്‍ സഹായിച്ചിരുന്നത്. മുസ്ലിംലീഗും മുസ്ലിം സമുദായത്തിലെ മതമൗലികവാദികളും എതിര്‍ക്കുമ്പോഴും ആര്യാടന്‍ വിജയകരമായി പരീക്ഷിച്ചിരുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് ഇത് തന്നെയായിരുന്നു. ഇത്തവണ, ആര്യാടന്റെ മകന്‍ ഷൗക്കത്ത് മത്സരിക്കുമ്പോഴും ഹിന്ദു- ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഉണ്ടാവുമോ എന്നാണ് സിപിഎം ഭയപ്പെടുന്നത്. അതേസമയം പി വി അന്‍വര്‍ കൂടി ഉള്ളതിനാല്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കാനും ഇടയുണ്ട്.
പിന്നോക്ക ഈഴവ വോട്ടുകള്‍ എങ്ങോട്ട്?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണവും ഉജ്ജ്വല വിജയവും സമ്മാനിച്ചത് മുസ്ലിം വോട്ടുകളുടെ ഏകീകരണമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. 2016 നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പ്രതിഭാസം ഉണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കാറ്റ് മാറി വീശുന്നതാണ് കേരളം കാണുന്നത്. അപ്പോള്‍ യുഡിഎഫിലേക്ക് മുസ്ലിം വോട്ടുകള്‍ എല്ലാം ഷിഫ്റ്റ് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് 10 മാസം മുമ്പ് നടക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ശ്രദ്ധേയമാവുന്നത്. ഇവിടെ ഏത് മുന്നണിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് വര്‍ക്കാവുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
എല്ലാ കാലത്തും സിപിഎമ്മിന്റെ ശക്തമായ അടിത്തറയായിരുന്ന ഈഴവ വോട്ടുകള്‍ ബിജെപി പാളയത്തിലേക്ക് ഒഴുകി തുടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അഡ്രസ് ചെയ്യാന്‍ സിപിഎം തയ്യാറാവുകയാണ്. ഈ സാമുദായിക ചേരുവ മാറ്റം മനസ്സിലാക്കാനുള്ള രാഷ്ട്രീയ പരീക്ഷണശാല കൂടിയാവും നിലമ്പൂര്‍. 45 ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗങ്ങളില്‍ ഈഴവ വോട്ടുകളാണ് ഭൂരിപക്ഷം. എസ്എന്‍ഡിപിക്ക് മലബാറില്‍ ഏറ്റവും സ്വാധീനമുള്ള താലൂക്ക് യൂണിയന്‍ നിലമ്പൂരിലേതാണ്. 2016-ല്‍ ബിഡിജെഎസ് മത്സരിച്ചപ്പോള്‍ എന്‍ഡിഎക്ക് ലഭിച്ച 12,500 വോട്ടുകള്‍ വെറുതെ വന്നതല്ലെന്ന് സാരം. എസ്.സി/എസ്.ടി വോട്ടുകളും മറ്റ് ഒബിസി വോട്ടുകളും മലപ്പുറത്തെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് നിലമ്പൂരില്‍ നിര്‍ണായകവുമാണ്. 10 ശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടുകള്‍ എല്ലാ കാലത്തും യുഡിഎഫിന്റെ ശക്തിയാണ്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കലങ്ങിമറിഞ്ഞ കേരള രാഷ്ട്രീയം സഞ്ചരിക്കുന്ന പുതിയവഴിയിലെ ആദ്യത്തെ പരീക്ഷണമാണ് നിലമ്പൂരില്‍ നടക്കുന്നത്. ഇതിന്റെ ആദ്യവെടിയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിലമ്പൂരില്‍ പൊട്ടിച്ചത്. ഒബിസി സംവരണത്തില്‍ മുസ്ലിങ്ങള്‍ അനര്‍ഹമായത് നേടിയെടുക്കുന്നുവെന്നതും, മലപ്പുറത്ത് ലീഗ് പറയുന്നത് മാത്രമേ നടക്കൂവെന്നതും വെള്ളാപ്പള്ളി വെറുതെയങ്ങ് പറഞ്ഞതല്ല. സാധാരണ ഇത്തരമൊരു പ്രസ്താവനയുണ്ടായാല്‍ വെള്ളാപ്പള്ളിയെ എതിര്‍ക്കാന്‍ ആദ്യം മുന്നിട്ടിറങ്ങേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും ഉരിയാടിയില്ല. മാത്രമല്ല ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വെള്ളാപ്പള്ളിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണത്തില്‍ മുഖ്യമന്ത്രി യോഗം ജനറല്‍സെക്രട്ടറിയെ വാഴ്ത്തിപാടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ചതു പോലെ മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടുകയില്ലെന്നും മറിച്ച് യുഡിഎഫിലേക്ക് പോകുമെന്നും സിപിഎം തിരിച്ചറിയുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഹിന്ദുവോട്ടുകള്‍ പരമാവധി സമാഹരിക്കുകയാണ് അവരുടെ ലക്ഷ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച മറ്റൊരു വലിയ അപകടം സിപിഎം മനസിലാക്കിയെന്ന് വേണം ഇതിലൂടെ കരുതുവാന്‍. എല്ലാ കാലത്തും സിപിഎമ്മിന്റെ ശക്തമായ അടിത്തറയായിരുന്ന ഈഴവ വോട്ടുകള്‍ ബിജെപി പാളയത്തിലേക്ക് ഒഴുകി തുടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അഡ്രസ് ചെയ്യാന്‍ സിപിഎം തയ്യാറാവുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 41 ശതമാനം ഈഴവ വോട്ടുകള്‍ ലഭിച്ചപ്പോള്‍ എന്‍ഡിഎക്ക് 37 ശതമാനത്തോളം ഈഴവ വോട്ടുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചു. ഇതാണ് ഇടതുമുന്നണിയുടെ അങ്കലാപ്പ് വര്‍ധിപ്പിക്കുന്നത്.
മുന്നണികളുടെ പ്രതീക്ഷകള്‍ ഇങ്ങനെ
എം.സ്വരാജിനെ പോലെയൊരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിച്ച ഇടതുപക്ഷം ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. അയോധ്യ സുപ്രീംകോടതി വിധി, ഫലസ്തീന്‍ യുദ്ധം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെ സ്വരാജിന്റെ നിലപാട് മുസ്ലിം സമുദായത്തിന്റെ പിന്തുണ നേടിയിട്ടുണ്ട്. നായര്‍ സമുദായാംഗമായ സ്വരാജിന് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടും ഇടത് പാളയത്തിലേക്ക് തിരികെ എത്തിക്കാനാവുമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. ഒപ്പം ക്രൈസ്തവ സമുദായാംഗമായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വരുത്തിയേക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അന്‍വര്‍ മത്സരരംഗത്ത് തുടരുകയാണെങ്കില്‍ യുഡിഎഫിന് അനുകൂലമായ വോട്ടുകളാണ് വിഭജിച്ച് പോവുകയെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു.
ആര്യാടന്‍ മുഹമ്മദിന് കിട്ടിക്കൊണ്ടിരുന്ന ഹിന്ദു-ക്രിസ്ത്യന്‍ വോട്ടുകളും കിട്ടാതിരുന്ന ലീഗിന്റെ സജീവ പിന്തുണയും കോണ്‍ഗ്രസ് ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. ഗ്രൂപ്പ് വഴക്കും അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വവും യുഡിഎഫിന് തലവേദനയാണ്. എന്നാല്‍ മണ്ഡലത്തിന്റെ അടിസ്ഥാന സ്വഭാവം യുഡിഎഫിന് അനുകൂലമാണെന്നതും ഭരണവിരുദ്ധ വികാരവും വിഡി സതീശനും സംഘത്തിനും ആശ്വാസം പകരുന്നതാണ്. ജീവന്‍ മരണ പോരാട്ടമായാണ് യുഡിഎഫ് നേതൃത്വം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് ഉറപ്പാണ്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ ആത്മവിശ്വാസവും അനുഭവവുമാണ് അവര്‍ക്ക് നിലമ്പൂരിലും കരുത്താവുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ആകപ്പാടെ ആശയക്കുഴപ്പവും അവ്യക്തതയും നിറഞ്ഞതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. ആദ്യം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതും നിലമ്പൂരില്‍ ഞങ്ങള്‍ക്ക് സ്വാധീനമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞതുമെല്ലാം പാര്‍ട്ടിയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ബിഡിജെഎസിനോട് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടതും അവര്‍ പിന്മാറിയതും മുന്നണിയിലും അസ്വസ്ഥത സൃഷ്ടിച്ചു. വേടന്‍ വിഷയത്തില്‍ ചില സംഘപരിവാര്‍ നേതാക്കള്‍ സ്വീകരിച്ച നിലപാടും പാലക്കാട് കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ എന്‍ഐഎക്ക് പരാതി നല്‍കിയതും പിന്നാക്ക വോട്ടുകള്‍ ബിജെപിയില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് പാര്‍ട്ടിയിലെ അന്തപ്പുര ചര്‍ച്ച.
എന്നാല്‍ പുറത്തുനിന്നുമുള്ള ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. പിവി അന്‍വറും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്തത്തോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ബിജെപിയാണ് അതിന് തയ്യാറായതെന്നുമാണ് അവര്‍ പറയുന്നത്.
12,000ത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപിക്കുണ്ട്. അത് മുഴുവന്‍ പെട്ടിയിലാക്കുകയാണ് അവരുടെ ലക്ഷ്യം.