സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി; രാഹുലിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റും; ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ചെയ്ത വീഡിയോകളും കണ്ട് ജഡ്ജി; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കോടതിവിധി

സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Update: 2025-12-01 12:31 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഒരു മണിക്കൂറോളം നീണ്ട ശക്തമായ വാദപ്രതിവാദത്തിന് ഒടുവിലാണ് രാഹുലിന് കോടതി ജാമ്യം നിഷേധിച്ചത്. തന്റെ അറസ്റ്റ് നിയമപരമല്ലെന്നും നോട്ടീസ് നല്‍കിയില്ലെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ചെയ്ത വീഡിയോകളും ജഡ്ജി കണ്ടു. ഇതിന് ശേഷമാണ് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റും.

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി സമാന കുറ്റകൃത്യം മുന്‍പും ചെയ്തിട്ടുള്ളയാള്‍. അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കും. കുറ്റകൃത്യത്തിനു ഉപയോഗിച്ച ഇലക്ട്രോണിക്ക് ഡിവൈസുകള്‍ പിടിച്ചെടുക്കണം. കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ ല്ാപ്‌ടോപ്പില്‍ നിന്നും ഇരയുടെ ചിത്രങ്ങള്‍ കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ല. നോട്ടീസ് നല്‍കിയത് പോലും പിടികൂടി കൊണ്ട് വന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ പറഞ്ഞു. നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷന്‍, ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു.

അതേസമയം, രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. പരാതിക്കാരിയുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ ലാപ്‌ടോപ്പില്‍ രാഹുല്‍ തയ്യാറാക്കിയ വീഡിയോകള്‍ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയുന്നയാളാണെന്നും മറ്റ് പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിരന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അതിജീവിതയെ അപമാനപ്പെടുത്തി, അതിജീവിതയുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും ആരോപിക്കുന്നു. നേരത്തെ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി രാഹുലിന്റെ ലാപ്ടോപ് പിടിച്ചെടുത്തിരുന്നു.

ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കന്‍, ദീപാ ജോസഫ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവര്‍ക്ക് ഹാജരാകാനായി സൈബര്‍ പൊലീസ് നോട്ടീസ് നല്‍കും. പരാതിക്കാരിക്കെതിരെ മോശം കമന്റുകള്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളില്‍ വരുന്ന പരാതികളില്‍ കേസെടുത്ത് നടപടി സ്വീകരിക്കാനണ് എഡിജിപി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News