'ടെന്‍ഷന്‍ മാറാന്‍ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാന്‍ ശ്രമിക്കുകയാണോ? എന്ന് യുവതി; 'എത്ര സെക്കന്‍ഡ് വേണം എനിക്ക് നിന്നെ കൊല്ലാന്‍?' എന്ന് രാഹുല്‍; എംഎല്‍എ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്തുവിട്ട് പി സരിന്‍; പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം, സമഗ്രാന്വേഷണം വേണമെന്ന് സിപിഎം നേതാവ്

രാഹുല്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവിട്ട് പി സരിന്‍

Update: 2025-08-23 13:03 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാപവാദങ്ങള്‍ക്കിടെ, യുവതിയെ ഭീഷണിപ്പെടുത്തുന്നതായി സംശയിക്കുന്ന ഒരു ശബ്ദരേഖ സിപിഎം നേതാവ് ഡോ. പി. സരിന്‍ പുറത്തുവിട്ടു. ഈ ഓഡിയോ ക്ലിപ്പില്‍, 'നിന്നെ കൊന്ന് ഇല്ലാതാക്കാന്‍ എനിക്ക് സെക്കന്റുകള്‍ മതി' എന്ന് പറയുന്നതായി കേള്‍ക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കാണാതായതും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായ യുവതികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ഡോ. സരിന്‍ ആവശ്യപ്പെട്ടു.

ഇതൊരു വലിയ മാഫിയയുടെ പ്രവര്‍ത്തനമായിരിക്കാം എന്നും, ഇതിന്റെ ഭാഗമായി പല യുവതികളും കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡോ. സരിന്‍ ആരോപിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. 'എത്ര സെക്കന്‍ഡ് വേണം എനിക്ക് നിന്നെ കൊല്ലാന്‍?' എന്ന് രാഹുല്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്. 'ടെന്‍ഷന്‍ മാറാന്‍ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാന്‍ ശ്രമിക്കുകയാണോ?' എന്ന് യുവതി ചോദിക്കുമ്പോളാണ് രാഹുല്‍ ഇങ്ങനെ മറുപടി നല്‍കുന്നത്.

സംഭാഷണത്തില്‍, ഗര്‍ഭച്ഛിദ്രം നടത്തിയില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് രാഹുല്‍ യുവതിയോട് സംസാരിക്കുന്നുണ്ട്. കുഞ്ഞ് ജനിച്ചാല്‍ തന്റെ ജീവിതം തകരുമെന്ന് രാഹുല്‍ പറയുമ്പോള്‍, കുഞ്ഞിനെ സ്വയം വളര്‍ത്താമെന്ന് യുവതി മറുപടി നല്‍കുന്നു. ഗര്‍ഭച്ഛിദ്രത്തിന് തയാറല്ലെന്ന് യുവതി ആവര്‍ത്തിക്കുമ്പോള്‍, രാഹുല്‍ അവരെ അസഭ്യം പറയുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്. താനൊരു സ്ത്രീയാണെന്ന് പരിഗണിക്കണമെന്നും ഇത് തന്റെ ആദര്‍ശമാണോ എന്നും യുവതി രാഹുലിനോട് ചോദിക്കുന്നു.

യുവതിയെ നേരിട്ട് കാണണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്. 'സ്‌നേഹം കൊണ്ടല്ല വിളിക്കുന്നതെന്ന് അറിയാം, എന്തെങ്കിലും കുഴപ്പമുണ്ടാക്കി കൊല്ലാനാണോ' എന്ന് യുവതി ചോദിക്കുമ്പോള്‍, 'കൊല്ലാനാണെങ്കില്‍ അതിനെത്ര സെക്കന്‍ഡ് വേണമെന്ന് വിചാരിക്കുന്നു' എന്നാണ് രാഹുല്‍ മറുപടി നല്‍കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പരാതികള്‍ തുടരുന്നതിനിടെയാണ് ഈ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരിക്കുന്നത്.

യുവതി : എന്റെ അനുവാദം ഇല്ലാതെ ഇത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

രാഹുല്‍ : തന്റെ അനുവാദമില്ലാതെയല്ല, താന്‍ ഇതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ആലോചിക്കാത്തതുകൊണ്ടാണ് പറയുന്നത്

യുവതി : ആ പ്രത്യാഘാതങ്ങള്‍ ?ഞാന്‍ ഒറ്റക്ക് അഭിമുഖൂകരിക്കാമെന്ന് പറഞ്ഞല്ലോ?

രാഹുല്‍ : തന്നെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ? അതുകൊണ്ടല്ലേ ഞാന്‍ പറയുന്നത്

യുവതി : അത് താന്‍ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്, അല്ലാതെ എന്നെക്കുറിച്ച് ചിന്തിച്ചിട്ടല്ല

രാഹുല്‍ : അത് സ്വാഭാവികമല്ലേ, താനിപ്പോള്‍ തന്നെക്കുറിച്ച് മാത്രമല്ലേ ചിന്തിക്കുന്നത്? താന്‍ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഈ തീരുമാനം എടുക്കുന്നത്

യുവതി : ഞാന്‍ തന്നെക്കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നെങ്കില്‍ എന്റെ സുഹൃത്തുക്കളോട് എപ്പോഴോ തന്റെ പേര് പറയാമായിരുന്നു. അവര് എത്രയോ തവണ എന്നോട് ചോദിച്ചു. ഇത്രയും ദിവസമായിട്ട് പറഞ്ഞില്ലല്ലോ?

രാഹുല്‍ : താന്‍ ഇതിന്റെ സീരിയസ്‌നസ്സ് മനസിലാക്കാത്തേ, എന്റെ ടെമ്പര്‍ തെറ്റുന്നതും ദേഷ്യം വരുന്നതുമൊക്കെ തനിക്ക് ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു ബോധ്യവുമില്ല

യുവതി : തന്റെ ടെമ്പര്‍ തെറ്റുമ്പോള്‍ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ച് പറയാനുള്ള ഒരു വസ്തു അല്ല ഞാന്‍. താനാണ് എന്റെ ടെമ്പര്‍ തെറ്റിച്ചത്. വളരെ സമാധാനപരമായിട്ടാണ് ഈ നിമിഷം വരെ ഞാന്‍ തന്നോട് സംസാരിച്ചത്. മോശമായിട്ട് ഒരു വാക്കും തന്നെ ഞാന്‍ വിളിച്ചിട്ടില്ല. പത്ത് വട്ടം എനിക്കത് വിളിക്കാനുള്ള അവസരമുണ്ട്. ഞാന്‍ അത് വിളിക്കുന്നില്ല.

രാഹുല്‍ : തന്റെ പ്രവര്‍ത്തി പോരേ?

യുവതി : എന്റെ കൂടെ എന്തായിരുന്നെന്ന് താന്‍ വിചാരിക്കണ്ട, ഒരു പെണ്ണായിരുന്നല്ലോ, ഇതാണോ തന്റെ ആദര്‍ശം വലിയ ആദര്‍ശമായിരുന്നല്ലോ? ലൈഫില്‍ കൊണ്ടുവാടോ ആദര്‍ശം. ഞാന്‍ അതിനോട് ഒരിക്കലും തെറ്റ് ചെയ്യില്ല. താന്‍ ചെയ്യുന്ന തെറ്റ് ഞാന്‍ ചെയ്യില്ല.

രാഹുല്‍ : എടോ താന്‍ എന്താ ഉദ്ദേശിക്കുന്നതെന്ന് പറ, താനെങ്ങനെ ഇത് മാനേജ് ചെയ്യും

യുവതി : ഞാന്‍ അത് മാനേജ് ചെയ്യുമെന്ന് പറഞ്ഞില്ലേ

രാഹുല്‍ : ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടിയിട്ട് നിന്റെ പേരും പറയും. എനിക്കൊരു സമാധാനം ഇല്ലാതെ നിക്കുവാ... എടോ അതുണ്ടായതിന് ശേഷം എന്ത് ചെയ്യും താന്‍ എന്തുചെയ്യും

യുവതി : അത് ഉണ്ടായാല്‍ എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ?

രാഹുല്‍ : താന്‍ എന്ത് ചെയ്യും, താന്‍ എന്തെന്ന് പറഞ്ഞുകൊണ്ടുവരും?

യുവതി : ഞാന്‍ കൊണ്ടുവരത്തില്ല. അതിനെ ഇവിടെ കൊണ്ടുവന്നാല്‍ താന്‍ കൊന്നുകളയും

രാഹുല്‍ : താന്‍ എന്താടോ സിനിമ കാണുകയാണോ ഇത്?

യുവതി : ഇത്രയും കണ്ടുകൊണ്ട് ഇരുന്നതൊക്കെ സിനിമ ആയിരുന്നല്ലോ? താന്‍ ഭയങ്കര പ്രാക്ടിക്കല്‍, ബാക്കിയുള്ള സ്ത്രീകളുടെ ഇമോഷന്‍സോ ബോണ്ടിങ്ങോ ഒന്നും തനിക്ക് അറിയണ്ട, തനിക്ക് തന്റെ കാര്യം, തന്റെ ഫ്യൂച്ചര്‍. എല്ലാം തന്റെ കാര്യം. എന്റെ നാട്ടില്‍ നിക്കാന്‍ പറ്റാഞ്ഞിട്ട് മറ്റൊരു സ്ഥലത്ത് നില്‍ക്കുന്ന കാര്യമാണ് പറയുന്നത്.

രാഹുല്‍ : തന്റെ ഇമോഷന്‍സിന്റെ കാര്യമല്ലേ താന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്

യുവതി : എന്നെക്കാള്‍ പ്രാധാന്യം ഞാന്‍ എന്റെ ജീവിത്തില്‍ വരുന്ന കുഞ്ഞിന് കൊടുക്കുന്നുണ്ട്.

രാഹുല്‍ : എന്നിട്ട് അതെങ്ങനെയാ വളരുന്നത്

യുവതി : ഞാന്‍ നല്ല അന്തസായിട്ട് നോക്കും.

രാഹുല്‍ : താന്‍ എന്തൊക്കെ ഭ്രാന്താണ് ഈ കാണിക്കുന്നത്?

യുവതി : ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഞാന്‍ എന്ത് ഭ്രാന്ത് കാണിക്കുന്നെന്നോ

രാഹുല്‍ : നമ്മള്‍ ഇങ്ങനെയാണോ പ്ലാന്‍ ചെയ്തത്? താന്‍ എന്തിനാടോ എന്നോട് ഇങ്ങനെ ചെയ്യുന്നത്?

യുവതി : ഞാന്‍ ചെയ്യുന്നത് എന്റെ മനുഷ്യത്വത്തിന് അനുസരിച്ച എന്റെ ശരിയാണ്.

രാഹുല്‍ : എന്റെ ലൈഫിനെ ഇത് ഉറപ്പായും ബാധിക്കും. എന്റെ ലൈഫ് തകരും

യുവതി : തന്റെ ലൈഫ് തകരത്തില്ല

രാഹുല്‍ : ഉറപ്പായും എന്റെ ലൈഫ് തകരും, തകര്‍ക്കുന്ന പണിയാണ് ഇത്

യുവതി : തനിക്കൊരു പ്രശ്‌നം ഉണ്ടാകുന്ന രീതിയില്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ല

രാഹുല്‍ : എനിക്ക് തന്നെയൊന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപൊളിയുന്നു, എനിക്ക് പറ്റുന്നില്ല

യുവതി : എന്നോടുള്ള സ്‌നേഹം കൊണ്ടല്ല കാണാന്‍ വരുന്നതെന്ന് എനിക്കറിയാം, തന്റെ ടെന്‍ഷന്‍ മാറികിട്ടണം അതിന് ഞാന്‍ ഒരു വസ്തുവാണ്, എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ?

രാഹുല്‍ : എനിക്ക് തന്നെ കൊല്ലണമെങ്കില്‍ എത്ര സെക്കന്റ് വേണമെന്നാ..

യുവതി : എന്നെ കൊന്നേരേ അതല്ലേ തനിക്ക് ഏറ്റവും എളുപ്പമുള്ള കാര്യം

രാഹുല്‍ : തന്നെ കൊല്ലാനാണെങ്കില്‍ എനിക്ക് എത്ര സമയം വേണം

യുവതി : എന്നിട്ട് താനങ്ങ് മിടുക്കനായിട്ടങ്ങ് പോകുവോ, താനെന്തെങ്കിലും ചെയ്യ്, കൊല്ലാനാണെങ്കില്‍ കൊല്ല്,

അതേസമയം, ലൈംഗിക പീഡനാരോപണങ്ങളെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. നേരത്തെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും, ആരോപണങ്ങള്‍ ശക്തമായതോടെ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസില്‍ തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Tags:    

Similar News