പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ 'ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തും' എന്ന് പറഞ്ഞത് ഷാഹിദ് അഫ്രിദി; അഫ്രിദി അടക്കം പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളി സമൂഹം സ്വീകരണം നല്‍കിയത് വിവാദമാകുന്നു; ഞെട്ടിക്കുന്ന സംഭവമെന്ന് പ്രതീഷ് വിശ്വനാഥന്‍

പാക് താരങ്ങള്‍ക്ക് ദുബായില്‍ മലയാളി സമൂഹം സ്വീകരണം നല്‍കിയത് വിവാദമാകുന്നു

Update: 2025-05-30 13:35 GMT

ദുബായ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ ഷാഹിദ് അഫ്രിദി അടക്കമുള്ള മുന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ദുബായിലെ മലയാളി സമൂഹം സ്വീകരണം നല്‍കിയത് വിവാദമാകുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബി ടെക് അലംമ്‌നി അസോസിയേഷന്‍ യുഎഇ ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ പാക് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയതിനെ വിമര്‍ശിച്ച് ഹിന്ദു സേവാ കേന്ദ്രം സ്ഥാപകനും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുന്‍ നേതാവുമായ പ്രതീഷ് വിശ്വനാഥന്‍ എക്‌സില്‍ കുറിപ്പിട്ടു. പഹല്‍ഗാം ഭീകരാക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്ന വേളയില്‍ ഇന്ത്യാ വിരുദ്ധരായ ഷാഹിദ് അഫ്രീദി അടക്കമുളള പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് മലയാളികള്‍ വമ്പിച്ച സ്വീകരണം നല്‍കിയത് ഞെട്ടിക്കുന്നതാണെന്ന് പ്രതീഷ് കുറിച്ചു. രാജ്യത്തെ അപമാനിക്കുന്ന സംഭവം ആരനുവദിച്ചു എന്നും അദ്ദേഹം ചോദിച്ചു.


പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് കമ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ ഷാഹിദ് അഫ്രിദിക്കൊപ്പം മുന്‍ പാക് ക്രിക്കറ്റ് താരം ഉമര്‍ ഗുല്ലിനും സ്വീകരണം നല്‍കിയിരുന്നു. അഫ്രിദി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിളിപ്പേരായ ബൂം ബൂം( തകര്‍പ്പന്‍ ബാറ്റിങ് ശൈലിയെ അനുസ്മരിപ്പിക്കുന്നത്) എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടായിരുന്നു വരവേല്‍പ്പ്. കലാപരിപാടികള്‍ നിര്‍ത്തി വച്ചാണ് അഫ്രിദിയെ സ്വീകരിച്ചത്. വേദിയിലെത്തിയ അഫ്രിദി ഇന്ത്യന്‍ ആരാധകരെ വിശേഷിച്ച് കേരളത്തില്‍ നിന്നുള്ളവരെ അഭിനന്ദിച്ചു.




കേരളീയരുടെ ആതിഥ്യ മര്യാദയെയും സമ്പന്നമായ ഭക്ഷ്യസംസ്‌കാരത്തെയും അഫ്രിദി അനുസ്മരിച്ചു. താന്‍ കേരള ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോകള്‍ യൂടൂബില്‍ കാണാറുണ്ടെന്നും കിടിലന്‍ ഭക്ഷണമുള്ള മനോഹരമായ സ്ഥലമാണെന്നും അഫ്രിദി പറഞ്ഞു. താനിപ്പോള്‍ ബൂം ബൂം അല്ല പഴയ ബൂം ബൂം ആണെന്നും അഫ്രദി മലയാളി ആരാധകരോട് പറഞ്ഞു. എന്തായാലും അഫ്രിദിക്കും ഉമര്‍ ഗുല്ലിനും മലയാളി സമൂഹം സ്വീകരണം നല്‍കിയതിനെതിരെ പ്രതീഷ് വിശ്വനാഥന്‍ അടക്കമുളള സംഘപരിപരിവാര്‍ പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നുവെന്നാണ് നേരത്തേ അഫ്രീദി പറഞ്ഞത് വിവാദമായിരുന്നു. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തിയിരുന്നു. ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു.

'ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തും. നിങ്ങള്‍ക്ക് എട്ട് ലക്ഷത്തോളം വരുന്ന കരുത്തുറ്റ സൈന്യമുണ്ട് കശ്മീരില്‍. എന്നിട്ടും ഇത് സംഭവിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കാത്ത കഴിവില്ലാത്തവരാണ് നിങ്ങളെന്നാണ് ഇതര്‍ഥമാക്കുന്നത്.'- അഫ്രീദി അന്ന് പറഞ്ഞു.

ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ രംഗത്തെത്തിയിരുന്നു ഇതിനകം നിങ്ങള്‍ ഇത്രയും തരംതാണുവെന്നും ഇനിയും എത്രത്തോളം താഴാന്‍ കഴിയുമെന്ന് ധവാന്‍ ചോദിച്ചു. ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കൂവെന്നും ധവാന്‍ എക്‌സില്‍ കുറിച്ചു.

'ഞങ്ങള്‍ നിങ്ങളെ കാര്‍ഗിലില്‍ തോല്‍പ്പിച്ചു. ഇതിനകം നിങ്ങള്‍ ഇത്രയും തരംതാണു, ഇനിയും എത്രത്തോളം താഴാന്‍ കഴിയും? ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം, നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കുക. ഞങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനമുണ്ട്.' - ധവാന്‍ എക്‌സില്‍ കുറിച്ചു.

Tags:    

Similar News