കൂത്തുപറമ്പിലെ ചോര തിളപ്പുള്ള പ്രസംഗം പുറത്ത്; സമസ്തയും കാന്തപുരവും പിണക്കത്തില്‍; കാല്‍ കഴുകല്‍ വിവാദത്തിലും കേരളയിലും ഗവര്‍ണ്ണറും പോരില്‍; കെറ്റിഡിസിയെ നയിക്കുന്ന വിശ്വസ്തന്‍ ശശിയെ കൈവിട്ട പാലക്കാട്ടെ സിപിഎം; അമേരിക്കന്‍ ചികില്‍സ കഴിഞ്ഞ് 'ക്യാപ്ടന്‍' നാളെ എത്തും; മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് വിവാദങ്ങള്‍; ആര്‍ഷോയ്ക്ക് എന്തു സംഭവിക്കും?

Update: 2025-07-14 07:35 GMT

തിരുവനന്തപുരം: നിലമ്പൂരില്‍ തോറ്റതോടെ ഇടതു മുന്നണി പ്രതിസന്ധിയിലായി. പിന്നാലെ ഏവരേയും ഞെട്ടിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിതമായി അമേരിക്കയ്ക്ക് പറന്നു. ചികില്‍സാര്‍ത്ഥം എന്ന് പറഞ്ഞെങ്കിലും പെട്ടെന്നുള്ള യാത്രയുടെ കാരണം ആര്‍ക്കും ഇനിയും പിടികിട്ടിയിട്ടില്ല. ഈ അമേരിക്കന്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി നാളെ കേരളത്തില്‍ എത്തും. ഇന്ന് വൈകുന്നേരം ദുബായില്‍ എത്തുന്ന മുഖ്യമന്ത്രി നാളെ പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തും.

ഈമാസം 5നാണ് മുഖ്യമന്ത്രി ആരോഗ്യ പരിശോധനക്കായി അമേരിക്കയിലേക്ക് പോയത്. പിന്നാലെ നിരവധി വിവാദങ്ങളുണ്ടായി സിപിഎമ്മിലെ പാലക്കാടന്‍ കലാപമാണ് ഇതില്‍ പ്രധാനം. ഇതിനൊപ്പം കൂത്തുപറമ്പിലെ പഴയ നിയമസഭാ പ്രസംഗവും. ഇന്നത്തെ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് മുമ്പ് കടന്നാക്രമിച്ച ആ പ്രസംഗ രേഖയും കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനൊപ്പം കേരളാ സര്‍വ്വകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധവും ഗവര്‍ണ്ണറുമായുള്ള ഭിന്നതയുമെല്ലാം തിരിച്ചെത്തുന്ന പിണറായിയ്ക്ക് മുമ്പിലുള്ള പ്രശ്‌നങ്ങളാണ്.

മുഖ്യമന്ത്രിയും ഭാര്യ കമല വിജയനുമാണ് യാത്രയില്‍. ദുബായില്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികളൊന്നുമില്ല. ചൊവ്വാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. യുഎസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു യാത്ര. ഏത് രോഗത്തിനാണ് ചികില്‍സയെന്ന് സര്‍ക്കാരോ മുഖ്യമന്ത്രിയോ പറഞ്ഞിട്ടില്ല. തീര്‍ത്തും രഹസ്യമായി സൂക്ഷിക്കുകയാണ് രോഗം. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും 26വരെയും ഏപ്രില്‍ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു. മുക്കാല്‍ കോടിയോളം രൂപ പിണറായിയ്ക്കായി ഖജനാവില്‍ നിന്നും ചെലവാക്കിയിട്ടുമുണ്ട്.

ഏതായാലും ചികില്‍സ കഴിഞ്ഞെത്തുന്ന പിണറായിയ്ക്ക് അതിവേഗം വിവാദ വിഷയങ്ങളിലേക്ക് കടന്നേ മതിയാകൂ. സ്‌കൂള്‍ സമയ ക്രമമാറ്റത്തില്‍ സമസ്തയും കാന്തപുരവും ഇടഞ്ഞു നില്‍ക്കുകായണ്. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉറച്ച നിലപാടാണ് ഈ വിഷയങ്ങളില്‍ എടുത്തത്. രണ്ടു സംഘടനകളുമായി ചര്‍ച്ച നടത്താതെ സ്‌കൂള്‍ കലണ്ടറും പുറത്തിറക്കി. ഈ വിഷയത്തില്‍ ന്യൂനപക്ഷ വികാരം അട്ടിമറിച്ചുവെന്ന ചര്‍ച്ച സമസ്ത ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന സംഘടനയാണ് സമസ്ത. കാന്തപുരവും അങ്ങനെയായിരുന്നു. ഈ വിഷയത്തില്‍ പിണറായി എടുക്കുന്ന പരസ്യ നിലപാട് നിര്‍ണ്ണായകമാണ്.

ഇതിനൊപ്പമാണ് കേരള സര്‍വ്വകലാശാലയിലെ വിഷയം. സ്‌കൂളുകളില്‍ കാല്‍ കഴുകല്‍ വിവാദം അടക്കം ചൂടു പിടിച്ചിരിക്കുന്നു. ഇതിനൊപ്പമാണ് കൂത്തു പറമ്പിലെ പഴയ വെടിവയ്പ്പില്‍ പിണറായിയുടെ പ്രസംഗം ചര്‍ച്ചയാകുന്നത്. സദാനന്ദന്‍ മാസ്റ്ററെ ബിജെപി രാജ്യസഭാ എംപിയാക്കുമ്പോഴാണ് ഈ വിവാദവും എത്തുന്നത്. കൂത്തുപറമ്പിലെ വെടിവയ്പ്പില്‍ പ്രതിയായി പിന്നീട് കുറ്റവിമുക്തനായ റവാഡാ ചന്ദ്രശേഖറിനെ പോലീസ് മേധാവിയാക്കിയതില്‍ ഇനി പിണറായി പറയുന്ന നിലപാട് നിര്‍ണ്ണായകമാകും.

പാലക്കാട്ടെ സിപിഎമ്മില്‍ പികെ ശശി വിരുദ്ധ വികാരം ശക്തമാണ്. പികെ ശശിയെ കെറ്റിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ആവശ്യം. ശശി യുഡിഎഫിലേക്ക് പോകുമെന്ന ചര്‍ച്ചയാണ് പാലക്കാട്ടെ സിപിഎം ഒരുക്കുന്നത്. ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിട്ടും കെറ്റിഡിസിയിലെ പദവിയില്‍ നിന്നും മാറ്റിയിരുന്നില്ല. അതുകൊണ്ട് തന്നെ പാലക്കാട്ടെ പ്രശ്‌നത്തില്‍ പിണറായി ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും നിര്‍ണ്ണായകമാണ്.

പിണറായിയുടെ വിശ്വസ്തനാണ് ശശിയെന്ന് ഏവര്‍ക്കും അറിയാം. ഈ ശശിയെ മുന്‍ സംസ്ഥാന സെക്രട്ടറിയായ ആര്‍ഷോ കടന്നാക്രമിക്കുന്നതും കഴിഞ്ഞ ദിവസം കണ്ടു. ശശിയെ പരസ്യമായി തള്ളി പറഞ്ഞ ആര്‍ഷോയ്ക്ക് ഇനി എന്തു സംഭവിക്കുമെന്ന ചര്‍ച്ചയും സിപിഎമ്മില്‍ നടക്കുന്നുണ്ട്.

Tags:    

Similar News