'വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്'; ആരോഗ്യ മന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം കടുക്കുന്നു;ബിന്ദുവിന്റെ ജീവന്‍ പൊലിഞ്ഞ അനാസ്ഥയോടെ മന്ത്രിക്കുമെതിരെ എങ്ങും ജനരോഷം ഇരമ്പുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വ്യാപക പ്രതിഷേധത്തിന്

'വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല...

Update: 2025-07-04 01:04 GMT

പത്തനംതിട്ട: ഡോ. ഹാരിസ് ഉയര്‍ത്തിവിട്ട പരാമര്‍ശങ്ങള്‍ മൂടിവെക്കാന്‍ ശ്രമിക്കുന്നതിനിടെയായാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കി കോട്ടയം മെഡിക്കില്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണത്. ഈ വിഷയത്തില്‍ പാഞ്ഞെത്തയ മന്ത്രിമാരുടെ ഇടപെടല്‍ വൈകിയതോടെ ഒരു സ്ത്രീ മരിക്കുകയും ചെയ്തു. സംഭവത്തില്‍ ആരോഗ്യ വകുപ്പിനും മന്ത്രിക്കുമെതിരെ പ്രതിഷേധം ഇരമ്പുകയാണ്. സംസ്ഥാന വ്യാപകമായി മന്ത്രിക്കെതിരെ ഇന്ന് പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാകുന്നത്.

അതേസമയം പാര്‍ട്ടിക്കുള്ളില്‍ നിന്നും വീണക്കെതിരെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് സംഭവത്തിനുപിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. വീണാ ജോര്‍ജിന് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍.

'വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്.' ജോണ്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷത്തുനിന്നു മാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പരസ്യമായി മന്ത്രിക്കെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സതേടിയതിനെ പുറത്താക്കപ്പെട്ട പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ പരോക്ഷമായി പരിഹസിച്ചു. മന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട ഇരവിപേരൂര്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗംകൂടിയായ എന്‍. രാജീവാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവുപറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളില്‍നിന്ന് രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളില്‍നിന്നും. കൊടുത്താല്‍ എവിടെ വേണമെങ്കിലും കിട്ടും എന്നും പോസ്റ്റില്‍ പറയുന്നു. അഡ്വക്കേറ്റ് പ്രതിയായ പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറി ആരോപണത്തിലാണ് എന്‍. രാജീവിനെ സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടുത്തിടെ സസ്‌പെന്‍ഡുചെയ്തത്.

വീണ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ ഇന്നലെയുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി. സൂപ്രണ്ടിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ തിരുവനന്തപുരത്ത് മന്ത്രി വീണ ജോര്‍ജിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചതോടെ സ്ഥലത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വീണ ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് ലീഗും പ്രതിഷേധ മാര്‍ച്ച് നടത്തി.

വീണ ജോര്‍ജിന്റെ പത്തനംതിട്ടയിലെ എംഎല്‍എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടം നടന്ന സ്ഥലത്ത് പ്രതിഷേധക്കാര്‍ അപകട മേഖല എന്ന് ബോര്‍ഡ് സ്ഥാപിച്ചു. മലപ്പുറത്തും പാലക്കാടും തിരുവനന്തപുരത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. പാലക്കാട് മന്ത്രി വീണ ജോര്‍ജിന്റെ കോലം കത്തിച്ചു. മലപ്പുറത്തും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രിയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു.

അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വെക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനിടെ കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് മടങ്ങുന്ന മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു.

ബിന്ദുവിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്നാണ ്‌നടക്കുന്നത്. അതിനിടെ രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ചികിത്സ തേടിയരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ മന്ത്രിക്ക് ഡ്രിപ്പ് നല്‍കി. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക തിരിക്കുകുയം ചെയ്തു.

Tags:    

Similar News