യഥാര്‍ഥ കണക്കുകളേക്കാള്‍ പത്തിരിട്ടി ഇരട്ടിപ്പിച്ച തുക; 11 കോടി ക്യാമ്പുകളിലേക്ക് വസ്ത്രത്തിന് ചിലവായി എന്നത് പെരുപ്പിച്ച കഥ; ദുരന്തത്തിന്റെ മറവില്‍ നടന്നത് പകല്‍കൊള്ള; ആക്ഷേപം ശക്തമാകുമ്പോള്‍ കണക്ക് തെറ്റെന്ന് പറഞ്ഞ് മന്ത്രി കെ. രാജന്‍

ചിലവാക്കി കഴിഞ്ഞ തുകയുടെ കണക്കു പോലും പത്തരിട്ടി വരെ ഇരട്ടിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.

Update: 2024-09-16 10:24 GMT

തൃശ്ശൂര്‍: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, ചിലവാക്കി കഴിഞ്ഞ തുകയുടെ കണക്കു പോലും പത്തരിട്ടി വരെ ഇരട്ടിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. 11 കോടി ക്യാമ്പുകളിലേക്ക് വസ്ത്രത്തിന് ചിലവായി എന്നതാണ് കണകക്കില്‍ പറയുന്നത്. ഇത് പെരുപ്പിച്ച കണക്കാണെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ വിമര്‍ശനം കടുക്കുമ്പോള്‍ റവന്യു മന്ത്രി രാജന്‍ വിശദീകരണവുമായി രംഗത്തുവന്നു വന്നിട്ടുണ്ട്.

വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വാദിക്കുന്നത്. കോടതി മുമ്പാകെ സമര്‍പ്പിച്ച രേഖ ശരിയല്ലെന്നാണ് ആക്ഷേപം. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. കേന്ദ്രത്തിന് തയ്യാറാക്കി നല്‍കിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നതെന്നും മന്ത്രി രാജന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ദുരന്തം നടന്നതിനു ശേഷം കേന്ദ്രസര്‍ക്കാരിന് കേരളം ഒരു മെമ്മോറാന്‍ഡം നല്‍കിയിരുന്നു. അതില്‍ കാണിച്ചിരുന്ന കണക്കാണ് ഇത്. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലാണ് ഇത് തയ്യാറാക്കിയത്. പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നല്‍കിയത്. കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി നല്‍കിയ കണക്കാണിത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍ ഇതേ കണക്കുകള്‍ത്തന്നെ സത്യവാങ്മൂലത്തില്‍ സമര്‍പ്പിക്കുകയായിരുന്നെന്നും മന്ത്രി പറയുന്നു.

ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നും എല്ലാം സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈകാതെ വാര്‍ത്താ സമ്മേളനത്തില്‍ കണക്ക് പുറത്തുവിടുമെന്നും മന്ത്രി പ്രതികരിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹൈക്കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ നല്‍കിയിരുന്നത്. ഈ കണക്കുകള്‍ യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്ന ഇതെന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവാക്കിയതായും ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയര്‍മാരെയും മറ്റും എത്തിക്കാന്‍ നാലു കോടി രൂപ ചെലവിട്ടതായുമാണ് കണക്കിലുള്ളത്. സൈനികര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി പത്ത് കോടി രൂപ ചെലവാക്കിയെന്നാണ് കണക്ക്. ഇവരുടെ താമസത്തിന് വേണ്ടി മാത്രം 15 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. ദുരന്തപ്രദേശമായ ചൂരല്‍മലയില്‍നിന്നും മുണ്ടക്കൈയില്‍നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ 12 കോടിരൂപ ചെലവാക്കി. സൈന്യം നിര്‍മിച്ച ബെയ്‌ലി പാലത്തിന്റെ അനുബന്ധ പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപ ചെലവായെന്നും കണക്കുകള്‍ പറയുന്നു.

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ ഒഴുകിയപ്പോഴും വിവിധ ഇനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തുക ചെലവായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രത്തിന് മാത്രം 11 കോടി രൂപ ചെലവായെന്നാണ് പറയുന്നത്.

17 ക്യാമ്പുകളിലായി 4102 ആളുകളാണ് താമസിച്ചിരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖയില്‍ തന്നെ പറയുന്നു. 11 കോടി രൂപ വസ്ത്രത്തിന് ചെലവായെന്ന് പറയുമ്പോള്‍, ഒരാള്‍ക്ക് 26,816 രൂപയുടെ വസ്ത്രം വാങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും സൗജന്യമായി വിതരണം ചെയ്തിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകള്‍ വിശദീകരിച്ചിട്ടുള്ളത്.

ക്യാമ്പില്‍ ഭക്ഷണത്തിനുവേണ്ടി മാത്രം എട്ട് കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ക്യാമ്പിലുള്ള 4,102 പേരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി എട്ട് കോടി ചെലവായെന്നും പറയുന്നു. ക്യാമ്പില്‍ ജനറേറ്റര്‍ സ്ഥാപിച്ച വകയില്‍ ഏഴ് കോടി രൂപയും സര്‍ക്കാര്‍ ചെലവാക്കിയതായി കാണിച്ചിട്ടുണ്ട്.

Tags:    

Similar News