ശബരീശന്റെ മണ്ണിലെ പഞ്ചലോഹ സംശയത്തില്‍ കുടുങ്ങിയ 'ഡി മണി' തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിപാടുള്ള വമ്പന്‍ സ്രവാവ്; ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത് കേസും; വഴിത്തിരിവായത് പുരാവസ്തു താല്പര്യമുള്ള പ്രവാസി വ്യവസായിയുടെ മൊഴി; ദണ്ഡിഗലില്‍ എസ് ഐ ടി നിര്‍ണ്ണായക നീക്കങ്ങളില്‍
കൊച്ചി: ശബരിമലയിലെ വിശുദ്ധ വിഗ്രഹങ്ങളില്‍ നടന്ന വന്‍ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചും പുരാതന വിഗ്രഹങ്ങള്‍ കടത്തിയതിനെക്കുറിച്ചുമുള്ള അന്വേഷണം ഇപ്പോള്‍ അതിന്റെ നിര്‍ണ്ണായകമായ അന്ത്യഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ കേസില്‍ ഏറെ നാളായി പോലീസിനെ കുഴപ്പിച്ചിരുന്ന 'ഡി മണി' എന്ന അപരനാമത്തിന് പിന്നില്‍ തമിഴ്നാട്ടിലെ ദിണ്ഡിഗല്‍ സ്വദേശിയായ ബാലമുരുകനാണെന്ന് കണ്ടെത്തിയത് അന്വേഷണത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. ഇയാള്‍ തമിഴ് നാട്ടിലെ ഒരു രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ള വ്യക്തിയാണ്. ആളുകളെ കടുത്തുന്ന കേസ് അടക്കം ഇയാള്‍ക്കെതിരെ ഉണ്ട്. രാഷ്ട്രീയ സംഘര്‍ഷ കേസുകളും ഉണ്ട്. ദണ്ഡിഗലില്‍ ഇയാള്‍ക്ക് ഒരു കടയുമുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും.
അയ്യപ്പ വിശ്വാസികളെയാകെ അമ്പരപ്പിക്കുന്ന രീതിയിലാണ് ഈ കേസിലെ ഓരോ വിവരങ്ങളും പുറത്തുവരുന്നത്; തികച്ചും അവിശ്വസനീയമായ സാഹചര്യങ്ങളിലൂടെ ഈ ഗൂഢാലോചനയുടെ രഹസ്യങ്ങള്‍ വെളിപ്പെട്ടത് സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് കരുതുന്നവരും ഏറെയാണ്. അധോലോക നായകരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാള്‍ 'ദാവൂദ് മണി' എന്ന പേരിലാണ് കുറ്റകൃത്യങ്ങളുടെ ലോകത്ത് അറിയപ്പെടുന്നത്. വിരുതുനഗറില്‍ നിന്നുള്ള ശ്രീകൃഷ്ണന്‍ എന്ന സഹായി മുഖേനയാണ് ബാലമുരുകന്‍ കേരളത്തിലെ ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലെ പ്രമുഖരുമായി അവിശുദ്ധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചത്. വളരെ നിശബ്ദനാണ് നിവില്‍ ഡി മണിയെന്ന ബാലമുരുകന്‍. ഇയാളെ കുറിച്ച് പോലീസിന് വിരവം നല്‍കിയ പ്രവാസി വ്യവസായിയ്ക്ക് പുരാവസ്തുക്കളോട് താല്‍പ്പര്യമുണ്ട്. അങ്ങനെ എത്തിയപ്പോഴാണ് ഇയാളെ അടുത്ത് അറിഞ്ഞത്. പിന്നീടാണ് ശബരിമലയിലെ കാര്യങ്ങള്‍ അറിഞ്ഞത്.
ചില ഫോണ്‍ നമ്പറും ഫോണ്‍ സംഭാഷണവും ഇയാളില്‍ നിന്നും പോലീസിന് കിട്ടി. ഈ അന്വേഷണമാണ് ഡി മണിയില്‍ എത്തിച്ചത്. ഭക്തലക്ഷങ്ങളെ നടുക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ, ഈ സംഘത്തിന് അന്താരാഷ്ട്ര തലത്തിലുള്ള അധോലോക മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് പോലീസ് ഗൗരവമായി പരിശോധിക്കുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വിദേശ വ്യവസായി നല്‍കിയ രഹസ്യ വിവരങ്ങളും ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുമാണ് ബാലമുരുകനെ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്. ആഗോള പുരാവസ്തു വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന അതീവ പ്രാധാന്യമുള്ള വിഗ്രഹങ്ങളാണ് ഈ സംഘം മോഷ്ടിച്ചു കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വിഗ്രഹങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ നീക്കം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റെ കൂട്ടായ ആലോചനയുടെ ഫലമാണെന്ന ഹൈക്കോടതിയുടെ പ്രസ്താവന മുന്‍ ഭാരവാഹികളെ വലിയ വെട്ടിലാക്കിയിരിക്കുകയാണ്. തങ്ങള്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ മുന്‍ ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കര്‍ദാസും എന്‍. വിജയകുമാറും നിയമസഹായം തേടി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് ഉന്നതതലത്തിലുള്ള ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. തനിക്ക് ബാലമുരുകനെ പരിചയമില്ലെന്ന വാദത്തില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, ഇരുവരെയും നേര്‍ക്കുനേര്‍ ഇരുത്തി ചോദ്യം ചെയ്യുന്നതിലൂടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നു.
സ്വര്‍ണ്ണത്തിന് പുറമെ, ശബരിമലയിലെ പൈതൃക സ്വത്തായ നാല് പുരാതന പഞ്ചലോഹ വിഗ്രഹങ്ങള്‍ അപഹരിക്കപ്പെട്ടത് വിശ്വാസി സമൂഹത്തിന് നികത്താനാവാത്ത വേദനയാണ് നല്‍കിയിരിക്കുന്നത്. കാണാതായ ഈ വിഗ്രഹങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്തുക എന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ള ഏറ്റവും കഠിനമായ ദൗത്യം. തമിഴ്നാട്ടിലെ സംഘടിത പുരാവസ്തു മാഫിയയുമായി ഈ കൊള്ളക്കാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. മുന്‍പ് സുഭാഷ് കപൂര്‍ എന്ന കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ വിഗ്രഹങ്ങള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന അതേ തന്ത്രങ്ങളാണ് ഇവിടെയും പ്രയോഗിച്ചതെന്ന് കോടതിയും വിലയിരുത്തിയിരുന്നു.
2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി നടത്തിയ നിരവധി വിദേശയാത്രകള്‍ മോഷ്ടിച്ച വിഗ്രഹങ്ങള്‍ കൈമാറാനായിരുന്നു എന്ന് പോലീസ് ബലമായി സംശയിക്കുന്നു. 2020 ഒക്ടോബറില്‍ തിരുവനന്തപുരത്തെ ഒരു രഹസ്യ കേന്ദ്രത്തില്‍ വെച്ച് വിദേശ വ്യവസായിയുമായി ചേര്‍ന്ന് കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതിനും പോലീസിന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ബാലമുരുകന്‍ ഔദ്യോഗികമായി പിടിയിലാകുന്നതോടെ കേരളത്തിലെ രാഷ്ട്രീയ-ഭരണ രംഗത്തെ പ്രമുഖരായ വമ്പന്‍ സ്രാവുകള്‍ കൂടി നിയമത്തിന് മുന്നില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. വിഗ്രഹങ്ങള്‍ ചെന്നൈ വഴി വിദേശ രാജ്യങ്ങളിലേക്ക് കടത്തിയോ എന്ന് കണ്ടെത്താന്‍ അന്വേഷണ സംഘം ഇപ്പോള്‍ തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലെയും വിവിധ കേന്ദ്രങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
