ക്ലാസിനിടെ കംപ്യൂട്ടര്‍ ഗെയിം വിലക്കി; മാലിദ്വീപിലെ സ്‌കൂളില്‍ മലയാളി അധ്യാപികയുടെ മൂക്കിടിച്ച് തകര്‍ത്ത് വിദ്യാര്‍ത്ഥി! ക്രൂരമായ മര്‍ദനത്തില്‍ രക്തം വാര്‍ന്ന് അധ്യാപിക നിലത്തുവീണു; സഹപ്രവര്‍ത്തകര്‍ തടയാന്‍ നോക്കിയിട്ടും അക്രമം തുടര്‍ന്നു; മൂക്കിനും തലയ്ക്കും ഗുരുതര പരിക്ക്; അച്ചടക്കം പഠിപ്പിച്ചാല്‍ മര്‍ദനം വിധി; അധ്യാപകരുടെ സുരക്ഷയില്‍ കടുത്ത ആശങ്ക!

മാലിദ്വീപിലെ സ്‌കൂളില്‍ മലയാളി അധ്യാപികയുടെ മൂക്കിടിച്ച് തകര്‍ത്ത് വിദ്യാര്‍ത്ഥി!

Update: 2026-04-13 15:57 GMT

ഗദ്ദൂ (മാലിദ്വീപ്): മാലിദ്വീപിലെ ഗാഫ് ദാല്‍ അറ്റോള്‍ സ്‌കൂളില്‍ മലയാളി അധ്യാപികയ്ക്ക് നേരെ വിദ്യാര്‍ത്ഥിയുടെ അതിക്രൂരമായ ആക്രമണം. ക്ലാസ് മുറിയില്‍ കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നത് തടയാന്‍ ശ്രമിച്ച അധ്യാപികയെ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ അധ്യാപികയുടെ മൂക്കിന് പരിക്കേല്‍ക്കുകയും രക്തം വാര്‍ന്ന് നിലത്തുവീഴുകയും ചെയ്തു.

ക്ലാസ് മുറിയില്‍ അക്രമം

സ്‌കൂള്‍ സമയത്ത് നടന്ന ക്ലാസിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു വിദ്യാര്‍ത്ഥി പാഠഭാഗങ്ങള്‍ ശ്രദ്ധിക്കാതെ കംപ്യൂട്ടറില്‍ ഗെയിം കളിക്കുന്നത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. പലതവണ ഗെയിം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥി അനുസരിച്ചില്ലെന്ന് മാത്രമല്ല, അധ്യാപികയെ വെല്ലുവിളിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിയുടെ അച്ചടക്കലംഘനം തെളിവായി കാണിക്കുന്നതിനായി അധ്യാപിക തന്റെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ വിദ്യാര്‍ത്ഥി അധ്യാപികയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ മൂക്കിനും തലയ്ക്കും പരിക്ക്

അത്യന്തം അക്രമാസക്തനായ വിദ്യാര്‍ത്ഥി അധ്യാപികയുടെ മുഖത്ത് പലതവണ ആഞ്ഞടിച്ചു. ശക്തമായ ഇടിയേറ്റ് അധ്യാപികയുടെ മൂക്ക് തകരുകയും രക്തം വന്‍തോതില്‍ ഒഴുകുകയും ചെയ്തു. അധ്യാപിക പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി അവരുടെ തലയുടെ പിന്‍ഭാഗത്തും ക്രൂരമായി മര്‍ദിച്ചു.




ബഹളം കേട്ടെത്തിയ സഹപ്രവര്‍ത്തകരായ മറ്റ് അധ്യാപകര്‍ ഓടിക്കൂടിയാണ് വിദ്യാര്‍ത്ഥിയെ പിടിച്ചുമാറ്റിയത്. എന്നാല്‍ അവരെയും ആക്രമിക്കാന്‍ വിദ്യാര്‍ത്ഥി ശ്രമിച്ചതോടെ സ്‌കൂളില്‍ വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഏറെ പണിപ്പെട്ടാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥിയെ ശാന്തനാക്കിയത്.

പ്രവാസി അധ്യാപകരുടെ സുരക്ഷ ചോദ്യചിഹ്നമാകുന്നു

പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപികയുടെ മുഖം രക്തത്തില്‍ കുളിച്ച നിലയിലുള്ള ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുന്നത് പ്രവാസി സമൂഹത്തിനിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വിദ്യാലയങ്ങളില്‍ അധ്യാപകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമാസക്തനായ വിദ്യാര്‍ത്ഥിക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നുമാണ് സഹപ്രവര്‍ത്തകരുടെ ആവശ്യം. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News