കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിര്‍ത്തി ജീപ്പിന്റെ ഗ്ലാസ് തുറന്ന് ഇവര്‍ കടുവയുടെ ദൃശ്യം പകര്‍ത്തിയെന്നത് പച്ചക്കള്ളം; പഴയ യൂട്യൂബ് വീഡിയോയെ കുറിച്ച് വനംവകുപ്പ് ചോദിച്ചപ്പോള്‍ കള്ളം പൊളിഞ്ഞു; കരുവാരകുണ്ടിലേത് വ്യാജ ദൃശ്യം; മണിക്കനാംപരമ്പില്‍ ജെറിന്‍ അറസ്റ്റില്‍; ഇത്തരം തമാശ ആരും കാണിക്കരുത്!
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് മണിക്കനാംപരമ്പില്‍ ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് യുവാവിനെതിരെ വനം വകുപ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് പിടിയിലായത്. ഇത്തരം താമശകള്‍ കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. നിര്‍ണ്ണായക നീക്കങ്ങളാണ് വനംവകുപ്പ് നടത്തിയത്. അങ്ങനെയാണ് വ്യാജന്‍ തെളിഞ്ഞത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് അവകാശപ്പെട്ട ജെറിന്‍ അത് വ്യാജമെന്ന് സമ്മതിച്ച് മൊഴി നല്‍കി. ബുധനാഴ്ച രാവിലെയാണ് വാര്‍ത്താചാനലുകളില്‍ യുവാവ് കടുവയെ കണ്ടു ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ കരുവാരകുണ്ട് പ്രദേശം ഉള്‍പ്പെടുന്ന നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിഎഫ്ഒ. ജി ധനിക് ലാല്‍ വൈകുന്നേരത്തോടെ കരുവാരക്കുണ്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന അവകാശപ്പെട്ട ജെറിനെ നേരില്‍ കണ്ടത്.
മൂന്നുവര്‍ഷം മുമ്പുള്ള ദൃശ്യങ്ങള്‍ ആണ് ഇത് എന്ന് യുവാവ് ഡി എഫ ഒ യോട് സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് വനംവകുപ്പ് കരുവാരകുണ്ട് പൊലീസില്‍ പരാതി നല്‍കിയത്. ജനങ്ങളില്‍ ഭീതി പടര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിന്‍ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തില്‍ വഴിയോടു ചേര്‍ന്നാണ് കടുവയെ കണ്ടതെന്ന് ജെറിന്‍ അവകാശപ്പെട്ടിരുന്നു.സുഹൃത്തിന്റെ കൂടെ ജീപ്പില്‍ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാല്‍ ജീപ്പിന്റെ ചില്ലുകളെല്ലാം കവര്‍ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിര്‍ത്തി ജീപ്പിന്റെ ഗ്ലാസ് തുറന്ന് ഇവര്‍ കടുവയുടെ ദൃശ്യം പകര്‍ത്തുകയായിരുന്നുവെന്നുമാണ് ജെറിന്‍ പറഞ്ഞത്.
കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണില്‍ സൂം ചെയ്താണ് വീഡിയോ പകര്‍ത്തിയതെന്നും ജെറിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ജെറിന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. മൂന്നു വര്‍ഷം മുമ്പ് യൂട്യൂബില്‍ വന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ജെറിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ട് ഇത് സംബന്ധിച്ച് ചോദിച്ചു. വാര്‍ത്ത പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താനായിരുന്നില്ല.
സിസിടിവി ദൃശ്യങ്ങളിലും കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഇതോടെ കടുവയെ കണ്ടെന്നും വീഡിയോ പകര്‍ത്തിയെന്നും പറഞ്ഞ ജെറിനില്‍ നിന്നും വനംവകുപ്പ് വിവരംശേഖരിച്ചു. തുടര്‍ന്നാണ് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിന്‍ സമ്മതിച്ചത്. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിന്‍ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.