സംസ്ഥാനത്ത് വീശുന്നത് ഭരണമാറ്റത്തിന്റെ കാറ്റ് തന്നെ; 100 തൊട്ടില്ലെങ്കിലും വ്യക്തമായ ഭൂപരിപക്ഷത്തോടെ അധികാരക്കസേരയില്‍ ഇരിക്കുക യുഡിഎഫ്; ഭരണവിരുദ്ധവികാരം അടക്കം ഐക്യ ജനാധിപത്യ മുന്നണി അനുകൂല വോട്ടേകീകരണ ഘടകങ്ങള്‍ ഏറെ; എന്‍ഡിഎയ്ക്ക് രണ്ടുസീറ്റിന് വരെ സാധ്യത; ലോക് പോള്‍ പ്രീ ഇലക്ഷന്‍ സര്‍വേ ഫലം

സംസ്ഥാനത്ത് വീശുന്നത് ഭരണമാറ്റത്തിന്റെ കാറ്റ് തന്നെ

Update: 2026-02-27 16:36 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍, ഭരണമാറ്റം പ്രവചിച്ച് ലോക് പോളിന്റെ പ്രീ-ഇലക്ഷന്‍ സര്‍വേ ഫലങ്ങള്‍. ആകെയുള്ള 140 സീറ്റുകളില്‍ 81 മുതല്‍ 86 സീറ്റുകള്‍ വരെ നേടി യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് 51 മുതല്‍ 59 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും എന്‍ഡിഎ 0-2 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

വോട്ട് വിഹിതത്തിലെ മാറ്റം:

യുഡിഎഫ്: 43-45% (ശക്തമായ മുന്നേറ്റം)

എല്‍ഡിഎഫ്: 39-41% (വോട്ട് ചോര്‍ച്ച)

എന്‍ഡിഎ: 13-15%

എല്‍ഡിഎഫിന്റെ അടിത്തറ ഇളക്കിയത് എന്ത്?

സര്‍ക്കാരിനെ വേട്ടയാടുന്ന വിവാദങ്ങളാണ് എല്‍ഡിഎഫിന് വിനയായതെന്ന് സര്‍വേ വിലയിരുത്തുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും അനുബന്ധ ക്രമക്കേടുകളും സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തു. മുസ്ലിം ലീഗും എ പി സമസ്തയും തമ്മിലുള്ള അടുപ്പവും ക്രൈസ്തവ സഭകളുമായി കോണ്‍ഗ്രസ് പുലര്‍ത്തുന്ന സമ്പര്‍ക്കവും യുഡിഎഫിന് അനുകൂലമായി വോട്ടുകള്‍ ഏകീകരിക്കാന്‍ കാരണമായി.

റബ്ബര്‍ വിലത്തകര്‍ച്ച, വന്യജീവി ആക്രമണം എന്നിവയില്‍ പ്രതിഷേധിച്ച് മലയോര മേഖലയിലെ കര്‍ഷകര്‍ എല്‍ഡിഎഫിനെ കൈവിടും.

സര്‍ക്കാര്‍ ജീവനക്കാര്‍, കശുവണ്ടി തൊഴിലാളികള്‍, നെല്‍കര്‍ഷകര്‍ എന്നിവര്‍ക്കിടയിലുള്ള അതൃപ്തി തെക്കന്‍ കേരളത്തില്‍ ഇടതുകോട്ടകളില്‍ വിള്ളലുണ്ടാക്കും.

മേഖല തിരിച്ചുള്ള ചിത്രം

വടക്കന്‍ കേരളം: മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ലീഗ് തരംഗമുണ്ടാകും. എങ്കിലും കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ എല്‍ഡിഎഫ് കരുത്ത് കാട്ടും.

മധ്യകേരളം: തൃശൂരും എറണാകുളത്തും ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിന് കരുത്താകും. കേരള കോണ്‍ഗ്രസ് (എം) വിഭാഗത്തിലെ ഭിന്നത എല്‍ഡിഎഫിന് തിരിച്ചടിയാകും.

തെക്കന്‍ കേരളം: ഇടത് വോട്ടുകള്‍ ബിജെപി പിടിക്കുന്നത് തിരുവനന്തപുരം പോലുള്ള ജില്ലകളില്‍ യുഡിഎഫിന് ഗുണകരമാകും. പത്തനംതിട്ടയില്‍ യുഡിഎഫ് തൂത്തുവാരാന്‍ സാധ്യതയുണ്ടെന്നും സര്‍വേ പറയുന്നു.

Tags:    

Similar News