ബ്രസീലില്‍ ബസ് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു; 17 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

ബ്രസീലില്‍ ബസ് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു; 17 പേര്‍ക്ക് ദാരുണാന്ത്യം

Update: 2025-10-19 08:49 GMT

സാവോ പോളോ : വടക്കുകിഴക്കന്‍ ബ്രസീലില്‍ യാത്രാ ബസ് മണല്‍ത്തിട്ടയില്‍ ഇടിച്ച് മറിഞ്ഞ് അപകടം. 17 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ബസില്‍ ഏകദേശം 30 യാത്രക്കാരുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എത്ര പേര്‍ക്ക് പരിക്കേറ്റു എന്ന കാര്യം വ്യക്തമല്ല. പെര്‍നാംബുക്കോ സംസ്ഥാനത്തെ സലോയി നഗരത്തിലായിരുന്നു അപകടം. അയല്‍ സംസ്ഥാനമായ ബഹിയയിലെ ബ്രൂമാഡോ നഗരത്തിലേക്ക് പോകുകയായിരുന്നു ബസ്.

ബസ് നിയന്ത്രണം വിട്ട് എതിര്‍ ലെയ്‌നിലേക്ക് കടന്നു റോഡരികിലെ പാറകളില്‍ ഇടിച്ചുകയറിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ശരിയായ ലെയ്‌നിലേക്ക് തിരിച്ചുവന്നെങ്കിലും മണല്‍ത്തിട്ടയില്‍ ഇടിച്ചുകയറി വാഹനം മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ഡ്രൈവര്‍ക്ക് നിസാര പരിക്കുകളേ ഉള്ളൂവെന്നും മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.

ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024-ല്‍ ബ്രസീലില്‍ വാഹനാപകടങ്ങളില്‍ 10,000-ത്തിലധികം പേര്‍ മരിച്ചു. 2025 ഏപ്രിലില്‍, തെക്കുകിഴക്കന്‍ ബ്രസീലില്‍ യാത്രാ ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. ഫെബ്രുവരിയില്‍, സാവോ പോളോ സംസ്ഥാനത്തെ ഒരു ഹൈവേയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുമായി പോയ ഒരു ബസും ഒരു ട്രക്കും കൂട്ടിയിടിച്ച് 12 യാത്രക്കാര്‍ കൊല്ലപ്പെട്ടു. സെപ്തംബറില്‍, കൊറിറ്റിബ ക്രോക്കഡൈല്‍സ് ഫുട്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന ബസ് റോഡില്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.

Tags:    

Similar News