ബംഗ്ലാദേശില്‍ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്; മരത്തില്‍ കെട്ടിയിട്ട് മുടി മുറിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു: പരാതി നല്‍കി 40കാരി

ബംഗ്ലാദേശില്‍ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്

Update: 2026-01-05 15:14 GMT

ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നു. രാജ്യത്തിന്റെ പലകോണുകളിലും ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം തുടരുന്നതിനിടെ 40 വയസ്സുകാരിയായ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. മധ്യ ബംഗ്ലദേശിലെ കാളിഗഞ്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരെ മരത്തില്‍ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ യുവതി പോലിസില്‍ പരാതി നല്‍കി.

പരാതിക്കാരിയായ യുവതിക്ക് വീടുവിറ്റവരാണ് ഇവരെ ആക്രമിച്ചത്. യുവതിയുടെ പരാതി പ്രകാരം രണ്ടര വര്‍ഷം മുന്‍പ് കാളിഗഞ്ച് മുനിസിപ്പാലിറ്റിയിലെ ഏഴാം വാര്‍ഡില്‍ രണ്ട് ദശലക്ഷം ടാക്കയ്ക്ക് (14,77,398 രൂപ) യുവതി ഇരുനില വീടും ഭൂമിയും വാങ്ങിയിരുന്നു. ഷാഹിന്‍ എന്നയാളില്‍നിന്നുമാണ് ഇതു വാങ്ങിയത്. എന്നാല്‍ ഈ ഇടപാടിനു ശേഷം ഷാഹിനും സഹോദരനും യുവതിയോടു മോശമായി പെരുമാറാനും ഭീഷണിപ്പെടുത്താനും തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ഷാഹിനും സുഹൃത്തും ചേര്‍ന്നു യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി പണം നല്‍കാന്‍ തയ്യാറായില്ല.

പണം നല്‍കാന്‍ വിസമ്മതിച്ചപ്പോഴാണ് മരത്തില്‍ കെട്ടിയിട്ടു മുടി മുറിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. യുവതിയെ കെട്ടിയിട്ട പ്രതികള്‍ മുടിമുറിച്ച ശേഷം സ്ഥലം വിട്ടു. പരുക്കേറ്റ നിലയില്‍ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനയില്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഭയന്നു പോയ യുവതി ആദ്യം പരാതിപ്പെടാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് യുവതി കാളിഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Tags:    

Similar News