നിലമ്പൂരില്‍ ജയിക്കണമെന്നത് പിണറായിയുടെ മാത്രം വാശിയായിരുന്നോ? തൃക്കാക്കര പോലെ ഡോക്ടറെ വരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ച നടക്കാതെ പോയതും പിണറായി മൂലം; കിട്ടിയ തക്കത്തിന് പഴയ അച്യുതാനന്ദനായി എം വി ഗോവിന്ദനും; പരാജയത്തില്‍ നിറയുന്നത് സിപിഎമ്മിലെ താന്‍ പോരിമ കൂടി!

നിലമ്പൂരില്‍ ജയിക്കണമെന്നത് പിണറായിയുടെ മാത്രം വാശിയായിരുന്നോ?

Update: 2025-06-23 10:50 GMT

തിരുവനന്തപുരം: മൂന്നാം ടെമിനു ഒരുങ്ങുന്ന പിണറായിക്കും കൂട്ടര്‍ക്കും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഒരു എനര്‍ജി ടോണിക്ക് ആയി മാറേണ്ടത് ആയിരുന്നു. എന്നാല്‍ ഫലം വരുമ്പോള്‍ ഔട്ട്ട്ടേഡ് ആയ എനര്‍ജി ടോണിക്ക് ആയി മാറിയിരിക്കുകയാണ് എം സ്വരാജ് എന്ന ഇടതു പോരാളി. ഇങ്ങനെ തോല്‍ക്കാനായിരുന്നെങ്കില്‍ സ്വരാജ് സ്ഥാനാര്‍ഥി ആകേണ്ടതുണ്ടായിരുന്നോ എന്ന ചിന്തയാണ് ഇപ്പോള്‍ സിപിഎം ലെ പിണറായി വിരുദ്ധര്‍ പങ്കിടുന്നത്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെതിരെ ജെയ്ക്കിനെ നിര്‍ത്തിയത് പോലെയല്ല സ്വരാജ് നിലമ്പൂരിലെക്ക് എത്തിയത് എന്നതാണ് ഏറ്റവും പ്രധാനം .കാരണം പിണറായിസം എന്ന പുത്തന്‍ രാഷ്ട്രീയ വാക്ക് ഏറ്റെടുത്തു മത്സരിക്കാന്‍ ഇറങ്ങിയ ഏറ്റവും വലിയ പിണറായി ശത്രുവായി പഴയ കയ്യാളാന്‍ ആയ അന്‍വര്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ കരണത്തടിച്ചു പൊളിക്കുന്ന ഒരു വിജയം സിപിഎംനേക്കാള്‍ പിണറായി എന്ന രാഷ്ട്രീയക്കാരാനു ആവശ്യമായിരുന്നു.

മുഖ്യമന്ത്രി തന്നെ അജയ്യന്‍ എന്ന് അണികളെ ഒരിക്കല്‍ കൂടി ബോധ്യപെടുത്തനാണ് വിജയം ഉറപ്പില്ലാത്ത മണ്ഡലത്തിലേക്ക് വിജയിക്കും എന്ന വിശ്വാസത്തോടെ സ്വരാജ് കടന്നു വന്നത് .എന്നാല്‍ പിണറായി കണക്ക് കൂട്ടിയത് പോലെയല്ല നിലമ്പൂരിലെ വോട്ടര്‍മാര്‍ കണക്ക് കൂട്ടിയത്. അതിനാല്‍ ഈ തോല്‍വി സ്വരാജിന്റെതായി ആരും വിലയിരുത്തുന്നില്ല, മറിച്ചു പിണറായിയുടെ തോല്‍വി ആയി മാറുകയാണ്. രണ്ടാം ടേമില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പിണറായി നേരിട്ട് നിയന്ത്രിച്ച ആദ്യ തിരഞ്ഞെടുപ്പ് എന്നതും നിലമ്പൂരില്‍ പ്രധാനമാകുകയാണ്.

പല പഞ്ചായത്തുകളിലും മൂന്നു ദിവസം നേരിട്ട് ക്യാമ്പ് ചെയ്താണ് പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നേരിട്ട് നിയന്ത്രിച്ചത്. ഒരു പക്ഷെ സ്വരാജിനെക്കാള്‍ തിരഞ്ഞെടുപ്പ് ജയിക്കണം എന്ന വാശിയും പിണറായിക്കു തന്നെ ആയിരുന്നു .നിയമ സഭ തിരഞ്ഞെടുപ്പ് തൊട്ടു മുന്നില്‍ നില്‍ക്കെ തന്റെ അപ്രമാദിത്വം പാര്‍ട്ടിയില്‍ ഒരാള്‍ പോലും ചോദ്യം ചെയ്യരുത് എന്ന നിശ്ചയത്തോടെയാണ് പിണറായി നിലമ്പൂരില്‍ കരുക്കള്‍ നീക്കിയത്. അതിനായി പിഡിപി എന്ന പാര്‍ട്ടിയെ പീഡിത പാര്‍ട്ടി എന്ന വിശേഷണം വരെ നല്കാന്‍ തയാറായത് ചോരാനിടയുള്ള ഓരോ വോട്ടും പിടിച്ചു നിര്‍ത്തുക എന്ന തന്ത്രത്തില്‍ തന്നെയാണ്.

പിണറായി നിയന്ത്രിച്ച ഉപ തിരഞ്ഞെടുപ്പില്‍ എല്ലാം തോല്‍വി; തൃക്കാക്കരയും പാലക്കാടും മറക്കാനാകില്ല

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും സിറ്റിംഗ് സീറ്റ് ആയിരുന്നു എന്ന ന്യായം ഉയര്‍ത്താമെങ്കിലും നിലമ്പൂരില്‍ ആ വാദവും നിലനില്‍ക്കില്ല. തൃക്കാക്കരയില്‍ ഇപ്പോള്‍ സ്വരാജിനെ ഇറക്കിയത് പോലെ അമിത ആല്‍മവിശ്വാസത്തില്‍ പാര്‍ട്ടി നിശ്ചയിച്ച അരുണ്‍കുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയെ മാറ്റി അമേരിക്കയില്‍ ചികിത്സയില്‍ ഇരിക്കവേ പിണറായി കെട്ടിയിറക്കിയ എറണാകുളത്തെ ഡോക്ടര്‍ ജോ ജോസെഫ് 25000 വോട്ടിനു തോല്‍വി ഏറ്റുവാങ്ങുമ്പോഴും അതിന്റെ കാരണക്കാരന്‍ പിണറായി ആണെന്ന ചര്‍ച്ച സിപിഎം എവിടെയും നടത്തിയിട്ടില്ല.

പാലക്കാട്ട് ശക്തനായ പിണറായി വിമര്‍ശകന്‍ ആയ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയി എത്തുമ്പോള്‍ മൂന്നാം സ്ഥാനത്താണ് പാര്‍ട്ടി എന്നറിഞ്ഞിട്ടും എങ്ങനെയും രാഹുലിന് കിട്ടുന്ന വോട്ടുകള്‍ തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് വിട്ടെത്തിയ സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആകുന്നതും പിണറായിയുടെ ആവശ്യമായിരുന്നു. ബിജെപി ജയസാധ്യത ഉണ്ടാകും എന്ന മണ്ഡലമായിട്ടും ഒരു പാര്‍ട്ടിക്കാരന്‍ മതി സ്ഥാനാര്‍ഥി എന്ന് സിപിഎമ്മില്‍ പറയാന്‍ ആളില്ലാതെ പോയപ്പോള്‍ യുഡിഎഫ് കണ്ടെത്തിയത് ആ മണ്ഡലത്തിലെ എക്കാലത്തെയും മിന്നും വിജയങ്ങളില്‍ ഒന്നാണ്.

ചേലക്കരയില്‍ ആയിരകണക്കിന് വോട്ടുകള്‍ ചോര്‍ന്നു പോയെങ്കിലും വിജയം കിട്ടി എന്നതില്‍ പിടിച്ചു നില്കാനായത് പോലെ ഒരു ന്യായീകരണം മാത്രമേ ആകുന്നുള്ളൂ എന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. ചുരുക്കത്തില്‍ രണ്ടാം ടേമില്‍ കിട്ടിയത് മുഴുവന്‍ ഭരണ വിരുദ്ധ വികാരം തന്നെയാണ് എന്ന വിശകലനത്തെ പാര്‍ട്ടിക്കുളില്‍ എങ്കിലും തള്ളിക്കളയാന്‍ സിപിഎമ്മിന് കഴിയില്ല. പിണറായിയുടെ അപ്രമാദിത്വം മനസ്സില്‍ വച്ച് തന്നെയാകണം വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ സിപിഎം മുന്‍പ് ആര്‍എസ്എസുമായി സന്ധി ചെയ്തിട്ടുണ്ട് എന്ന പ്രസ്താവന നടത്താനും തയാറായത്.

ഒരു ചാനലിന് നല്‍കിയ ഈ പ്രസ്താവനയില്‍ സംഗതി വിവാദം ആകും എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പോലും എന്ത് വിവാദം എന്നാണ് എംവി ഗോവിന്ദന്‍ തിരിച്ചടിക്കുന്നത്. അതോടെ നിശ്ചയിച്ചുറപ്പിച്ച വാക്കുകള്‍ തന്നെ ആയിരുന്നു എന്നാണ് അതെന്നു ഉറപ്പിച്ചെടുക്കാനാകുന്നത് . നെയ്യാറ്റിന്‍കരയില്‍ 2012 ല്‍ ഉപതിരഞ്ഞെടുപ്പ് ദിവസം വി എസ അച്യുതാനന്ദന്‍ ടിപി കൊല്ലപ്പെട്ടതില്‍ സങ്കടം അറിയിക്കാന്‍ അദ്ദേഹത്തിന്റെ പത്നി രമയെ സന്ദര്‍ശിച്ചതിനു തുല്യ പ്രാധാന്യമുള്ളതായി നിലമ്പൂരിലും ഗോവിന്ദന്റെ വാക്കുകള്‍ മാറുകയാണ്. ഇത് സൂചിപ്പിച്ചു പിറ്റേന്ന് തന്നെ പിണറായി ആരും വാ വിട്ട വാക്കുകള്‍ നല്‍കുന്നത് ശരിയല്ലെന്ന് പാര്‍ട്ടി സെക്രട്ടറിയെ പേരെടുത്തു പറയാതെ പറഞ്ഞതും ശ്രദ്ധേയമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ സിപിഎം സൈബര്‍ ലോകത്തിന്റെ കണ്ണുകളും ഗോവിന്ദന്റെ മേലാണ്.

മൂന്നാം ടെം വലിയ ചോദ്യമായി മാറുന്ന സാഹചര്യം

സിപിഎം സൈബര്‍ നിരയിലെ പ്രധാന പോരാളികളായ റെഡ് ആര്‍മി എന്ന സംഘം ''നന്ദിയുണ്ട് മാഷെ'' എന്ന പോസ്റ്റ് വഴി ഉദ്ദേശിക്കുന്നതും തോല്‍വിയുടെ കാരണം ഗോവിന്ദന്‍ ആണെന്ന് വരുത്തി തീര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ്. പരാജയത്തിന്റെ പ്രധാന കാരണം പിണറായി വിജയന്‍ ആണെന്ന് ആരും എവിടെയും പറഞ്ഞു പോകരുത് എന്ന നിര്‍ബന്ധ ബുദ്ധിയിലാണ് ഇപ്പോള്‍ സിപിഎം സൈബര്‍ ലോകം. ഇത് തിരിച്ചറിഞ്ഞു പാര്‍ട്ടിയില്‍ എംവി ഗോവിന്ദന് എത്ര മാത്രം പിന്തുണ ലഭിക്കും എന്നതും കണ്ടറിയേണ്ട കാര്യമാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ മൂന്നാം ടേമില്‍ ഇറങ്ങുമ്പോള്‍ തീരുമാനങ്ങള്‍ പൂര്‍ണമായും പിണറായിയുടേത് മാത്രമായിരിക്കുമോ എന്ന ചോദ്യമാണ് ഇനി സിപിഎമ്മില്‍ ഉയരേണ്ടത്.. എന്നാല്‍ അത്തരം ഒരു ചോദ്യം ഉയരാതിരിക്കാനുള്ള കാപ്സ്യൂളുകള്‍ ഇപ്പോള്‍ തന്നെ തയാറാക്കാനുള്ള വക്രബുദ്ധിയൊക്കെ പിണറായി വിജയന്‍ എന്ന രാഷ്ട്രീയകാരനിലുണ്ട്.

അതിനാലാണ് മരുമകനായ മുഹമ്മ്ദ് റിയാസിന് വേണ്ടിയാണു സ്വരാജിനെ നിലമ്പൂരില്‍ നിര്‍ത്തി നശിപ്പിച്ചെടുത്തത് എന്ന സൈബര്‍ ആക്രമണം ഉണ്ടായിട്ട് പോലും റിയാസ് തിരഞ്ഞെടുപ് രംഗത്ത് അത്ര ശക്തമായ സാന്നിധ്യമായി നിറയാതെ നിന്നത്. പ്രത്യേകിച്ചും മുസ്ലിം വോട്ടു ബാങ്ക് ഉള്ള സ്ഥലമാണ് എന്ന തിരിച്ചറിവിലും റിയാസിനെ പോലെ ഉള്ളവര്‍ പാര്‍ട്ടിയുടെ മുഖമായി നിറയാതെ മുസ്ലിം വോട്ടുകള്‍ പിടിച്ചെടുക്കാന്‍ പിഡിപി എന്ന തന്ത്രമാണ് സിപിഎം പയറ്റിയത്.എന്നാല്‍ മുസ്ലിം ലീഗുമായി എല്ലാകാലത്തും എതിര്‍ത്ത് നില്‍ക്കുന്ന പിഡിപിയെ ഇറക്കി മുസ്ലിം വോട്ടുകളെ അടര്‍ത്തി മാറ്റം എന്ന പിണറായി തന്ത്രം അമ്പേ പാളുന്നതും കൂടിയാണ് ഇപ്പോള്‍ നിലമ്പൂര്‍ സാക്ഷ്യപ്പെടുത്തുന്നത്. ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും തോറ്റിരിക്കുന്നത് സ്വരാജല്ല , പിണറായി തന്നെയാണ് എന്ന വിലയിരുത്തലാണ് ഇപ്പോള്‍ നടക്കുന്നത്. അത് പക്ഷെ സൈബര്‍ ലോകത്തെ സഖാക്കള്‍ അംഗീകരിക്കില്ലെന്ന് മാത്രം. ഇതേ നിലപാടിലാണ് പാര്‍ട്ടിയും എങ്കില്‍ മൂന്നാം ടെം തന്നെയാണ് ഇപ്പോള്‍ വലിയ ചോദ്യമായി മാറുന്നതും.

Tags:    

Similar News