കാല്‍നടയായി സത്യപ്രതിജ്ഞക്ക് പോകാന്‍ അന്‍വറിന് കഴിയില്ല! മുന്നണികളെ തകര്‍ത്ത പൂഞ്ഞാറിലെ പി സി ജോര്‍ജ്ജിന്റെ ഒറ്റയാന്‍ വിജയത്തിന്റെ റെക്കോര്‍ഡും തകര്‍ന്നില്ല; ഷൗക്കത്ത് നിലംതൊടില്ലെന്ന പ്രവചനം തെറ്റിയതിനൊപ്പം 'സതീശനിസം' വിജയവും കണ്ടു; 19760 വോട്ടിന്റെ ബലത്തില്‍ യുഡിഎഫുമായി വിലപേശല്‍ തുടരാന്‍ നിലമ്പൂരാന്‍

കാല്‍നടയായി സത്യപ്രതിജ്ഞക്ക് പോകാന്‍ അന്‍വറിന് കഴിയില്ല!

Update: 2025-06-23 09:40 GMT

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് കളമൊരുക്കിയ ഉപതിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വാര്‍ത്താചാനലുകളുടെ താരമായിരുന്നത് അന്‍വറാണ്. എന്നാല്‍, യുഡിഎഫില്‍ കയറാനുള്ള വഴി സ്വയം അടച്ച അന്‍വര്‍ പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ നിരന്തരം ആക്ഷേപങ്ങളുമായി രംഗത്തുവന്നു. ഒരു വിഭാഗം യുഡിഎഫ് നേതാക്കള്‍ അന്‍വറിന് അനുകൂലമായി നിന്നിട്ടും സതീശന്‍ ഉടക്കിയതോടൊണ് അന്‍വര്‍ വായില്‍തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ് രംഗത്തുവന്നത്.

ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കുമെന്നായിരുന്നു അന്‍വറിന്റെ വാദം. എന്നാല്‍, അന്‍വറിന്റെ സഹായം കൂടാതെ പതിനൊന്നായിരം വോട്ടുകള്‍ക്ക് യുഡിഎഫ് വിജയിക്കുമ്പോള്‍ സതീശനിസമാണ് ശരിക്കും വിജയിച്ചത്. മുന്നണിയില്‍ സതീശന്‍ താരമായി മാറുകയും ചെയ്തു. ഇനി വിഡി സതീശനെ അംഗീകരിച്ചാല്‍ മാത്രമേ അന്‍വറിന് യുഡിഎഫില്‍ കയറാന്‍ സാധിക്കൂ. അതേസമയം താന്‍ വിജയിക്കുമെന്ന് നിരന്തരം അവകാശപ്പെട്ട് രംഗത്തുവന്ന അന്‍വര്‍ 19760 വോട്ടിന്റെ ബലത്തില്‍ യുഡിഎഫുമായി വിലപേശല്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൂടുതല്‍ വോട്ട് നേടി കരുത്തുകാട്ടി എന്നാണ് അന്‍വര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം ഇരുപതിനായിരത്തിനടുത്താണ് അന്‍വറിന് ലഭിച്ച വോട്ടുകള്‍. ഇടത് വലത് മുന്നണികള്‍ അങ്ങേയറ്റം വാശിയോടെ മത്സരിച്ച ഒരു മണ്ഡലത്തില്‍ ഒറ്റക്ക് നിന്ന് ഇത്രയേറെ വോട്ടുകള്‍ നേടാനാവുകയെന്നത് ഒട്ടും കുറച്ചുകാണാനാകില്ല. അതേസമയം ഒറ്റയ്ക്ക് മത്സരിച്ച പി സി ജോര്‍ജ്ജ് നേടിയ വിജയം നേടാന്‍ അന്‍വറിന് സാധിച്ചതുമില്ല. പൂഞ്ഞാറിലെ പി സി ജോര്‍ജ്ജിന്റൈ റെക്കോര്‍ഡിന് ഒപ്പമെത്താനും സാധിച്ചില്ല.

2021ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ 81,227 വോട്ടാണ് അന്‍വറിന് ലഭിച്ചത്. 2700 വോട്ടിനായിരുന്നു വിജയം. ഇത്തവണ ഒടുവിലെ വിവരം ലഭിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് ലഭിച്ചത് 65,061 വോട്ടാണ്. കഴിഞ്ഞ തവണ അന്‍വറിന് സ്വന്തം നിലക്ക് ലഭിച്ച വോട്ടുകള്‍ക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ല എന്ന് മാത്രമല്ല അയ്യായിരത്തിലേറെ വോട്ടുകള്‍ അധികം നേടാനുമായി.

തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലെല്ലാം അമിതമായ വിജയപ്രതീക്ഷക്ക് പകരം കൃത്യമായി താന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണ് അന്‍വര്‍ മുന്നോട്ടുവെച്ചത്. പിണറായിസത്തിനെതിരായ വോട്ടാണ് തനിക്ക് ലഭിക്കുകയെന്നാണ് ഓരോ സമയത്തും അന്‍വര്‍ പറഞ്ഞിരുന്നത്. കാല്‍നടയായി സത്യപ്രതിജ്ഞക്ക് പോകാന്‍ തയ്യാറെടുത്തെന്നാണ് അന്‍വര്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ പറഞ്ഞത്. അതേസമയം ഷൗക്കത്ത് തോല്‍ക്കുമെന്ന് പറഞ്ഞിടത്തു നിന്നും താന്‍ ജയിച്ചില്ലെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കണമെന്നും വോട്ടെടുപ്പിന് പിന്നാലെ അന്‍വര്‍ പറഞ്ഞിരുന്നു. ഇത് യുഡിഎഫുമായുള്ള വിലപേശലിന് വഴിതുറക്കനാണ്

നിലമ്പൂരിലെ മിന്നും പ്രകടനത്തിന്റെ തിളക്കത്തില്‍ അന്‍വറിന് ഇനിയും യു.ഡി.എഫിനെ സമീപിക്കാനാകും. അതിനുള്ള സാധ്യതകള്‍ നേതാക്കള്‍ തള്ളുന്നുമില്ല. എന്നല്‍, വി ഡി സതീശന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും. പി.വി അന്‍വറിനെ കൂടെ കൂട്ടിയിരുന്നെങ്കില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25000 വോട്ട് കടക്കുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചതും. താനും കുഞ്ഞാലിക്കുട്ടിയും അന്‍വറിനെ കൂടെക്കൂട്ടാന്‍ പരമാവധി ശ്രമിച്ചെങ്കിലും അതു നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഈ പ്രതികരണങ്ങളെല്ലാം അന്‍വറിന് മുന്നില്‍ ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നു എന്നതിന്റെ തെളിവാണ്. തിരഞ്ഞെടുപ്പിന് ശേഷം അന്‍വറിന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ വേദന ഉണ്ടാക്കിയെന്നാണ് അന്‍വര്‍ പറഞ്ഞത്. പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശനുമായി തുറന്ന ചര്‍ച്ചയ്ക്ക് മടിയില്ല. സതീശന്‍ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗം. തന്നെ അവഹേളിക്കുകയാണ് യുഡിഎഫ് ചെയ്തത്. തന്നെ കൂടെ കൂട്ടിയിരുന്നെങ്കില്‍ വോട്ട് വിഹിതം ഉയര്‍ത്താമായിരുന്നു. ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ എങ്കിലും തങ്ങളെ അസോസിയേറ്റ് മെമ്പര്‍ ആക്കണ്ടതായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

Tags:    

Similar News