സ്വതന്ത്രനായി പൂഞ്ഞാറില്‍ ജയിച്ച പിസി; കഴക്കൂട്ടത്ത് വിസ്മയം തീര്‍ത്ത വാഹിദ്; പാറശ്ശാലയുടെ സ്വന്തം സുന്ദരന്‍ നാടാര്‍; മുന്നണികളെ വെല്ലുവിളിച്ച് ഈ എംഎല്‍എമാര്‍ പോരിന് ഇറങ്ങിയപ്പോള്‍ ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്ര യാഥാര്‍ത്ഥ്യം; രണ്ടു തവണ തുടര്‍ച്ചയായി ജയിച്ച 'നിലമ്പൂരാന്' കിട്ടിയത് വെറും 11.23 ശതമാനം; എന്തു കൊണ്ട് 'അന്‍വറിസം' വേണ്ടെന്ന് വിഡി പറയുന്നു? പിവി അന്‍വര്‍ ഇനി അപ്രസക്തന്‍

Update: 2025-06-25 01:20 GMT

കോഴിക്കോട്: നിലമ്പൂരില്‍ അന്‍വറിസത്തേയും പിണറായിസത്തേയും തകര്‍ത്ത് ജയിച്ചു കയറിയത് സതീശനിസമായിരുന്നു. ജയിക്കാനായി എന്ത് കൂട്ടുകെട്ടിനും ഇല്ലെന്ന സന്ദേശം നല്‍കിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ താരമായി എന്നതാണ് വസ്തുത. ആര്യാടന്‍ ഷൗക്കത്തിന് പതിനായിരം വോട്ടിന്റെ ലീഡാണ് സതീശന്‍ പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും. പിവി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം അതുക്കും മേല്‍ ഭൂരിപക്ഷം നല്‍കി. ഇതോടെ അന്‍വറിനെതിരെ കൂടുതല്‍ ശക്തമായ നിലപാട് എടുക്കാന്‍ സതീശന് കഴിയുന്ന സാഹചര്യമുണ്ടായി. എല്ലാ മാധ്യമങ്ങളും നിലമ്പൂരില്‍ അന്‍വര്‍ കരുത്ത് തെളിയിച്ചുവെന്നാണ് പറയുന്നത്. രണ്ടു മുന്നണികളുമായി ഏറ്റുമുട്ടി നേടിയ 19000ത്തില്‍ പരം വോട്ടുകളെ വലിയ മഹത്വമായി ചില മാധ്യമങ്ങള്‍ അവതരിപ്പിച്ചു. പക്ഷേ മുന്‍ എംഎല്‍എ എന്ന നിലയില്‍ പിവി പരാജയമായി എന്നതാണ് വസ്തുത. പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച് ആദ്യം പിസി ജോര്‍ജ് ജയിച്ചു. രണ്ടാം വട്ടം 41,000 വോട്ട് പിടിച്ചാണ് തോറ്റത്. ഇതിനൊപ്പം കഴക്കൂട്ടത്ത് എംഎ വാഹിദിന്റെ സ്വതന്ത്രനായുള്ള വിജയം. പാറശ്ശാലയില്‍ സുന്ദരന്‍ നാടാര്‍ ജയിച്ചു കയറിയതും സ്വതന്ത്രനായി. വാഹിദും സുന്ദരന്‍ നാടാരുമെല്ലാം മുന്‍ എംഎല്‍എ എന്ന ലേബലിലാണ് മത്സരിച്ചത്. പത്തനംതിട്ടയിലെ കെകെ നായരുടെ വിജയങ്ങളും ഇതിന് തെളിവ്. എന്നാല്‍ നിലമ്പൂര്‍ തന്റെ ഉള്ള കൈയ്യിലാണെന്ന് പറഞ്ഞ പിവി അന്‍വറിന് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയത് വെറും 12 ശതമാനം വോട്ടാണെന്നതാണ് വസ്തുത. ഇതോടെ പി.വി. അന്‍വറിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായി. നിലപാടില്‍ മയം വരുത്തി യുഡിഎഫിന്റെ ഭാഗമായി നില്‍ക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യമെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുടെ തീരുമാനം ഇതില്‍ പ്രധാനമാണ്.

താനല്ല തീരുമാനമെടുക്കുന്നതെന്നും യുഡിഎഫ് ഒറ്റക്കെട്ടായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലപാട് പ്രധാനമാണ്. അന്‍വറിന് മുന്നിലെ വാതിലുകള്‍ അടഞ്ഞു കിടക്കുകയാണെന്ന് സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിനും അന്‍വറിനോട് താല്‍പ്പര്യമില്ല. തെരഞ്ഞെടുപ്പിനുമുമ്പ് അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി വന്നത് അന്‍വറിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയത്. വി.ഡി. സതീശന്‍ കര്‍ശന നിലപാട് എടുത്തതോടെയാണ് അന്‍വറിന് ഒറ്റയ്ക്കു മത്സരിക്കേണ്ട സാഹചര്യം ഉണ്ടായത്. 19,760 വോട്ടുകള്‍ നേടിയാണ് അന്‍വര്‍ നിലമ്പൂരില്‍ മത്സരം അവസാനിപ്പിച്ചത്. 11.23 ശതമാനം വോട്ടുകള്‍ വരുമിത്. അന്‍വറിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായമില്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും മുന്‍ പ്രസിഡന്റ് കെ. സുധാകരനും അന്‍വറിനോടു മയമുള്ള സമീപനമാണുള്ളത്. രമേശ് ചെന്നിത്തലയ്ക്കും ഇതേനിലപാടാണ്. ചില മുസ്ലിം ലീഗ് നേതാക്കള്‍ക്കും അന്‍വറിനോട് താത്പര്യമുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്ക് നിഷേധാത്മക നിലപാടാണ്. യുഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് ഏകകണ്ഠമായ അഭിപ്രായത്തില്‍ എത്തിയാല്‍ മാത്രമേ അന്‍വറിനു പ്രതീക്ഷയുണ്ടാകുകയുള്ളൂ. എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും എപി അനില്‍കുമാറുമെല്ലാം അന്‍വറിന് എതിരാണ്.

ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന അന്‍വര്‍ മൂന്നാം സ്ഥാനത്താണുള്ളത്. അതുകൊണ്ടാണ് അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എത്തിയത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമില്ലെന്നും മുന്നണിയില്‍ വിസ്മയകരമായ വിപുലീകരണമുണ്ടാകുമെന്നും സതീശന്‍ അറിയിച്ചു. യുഡിഎഫിലേക്ക് പ്രവേശിക്കാന്‍ ബേപ്പൂരില്‍ അടക്കം മത്സരിക്കാന്‍ സന്നദ്ധനാണെന്ന തരത്തില്‍ അന്‍വര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫിലെ വാതിലുകള്‍ അടച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കുന്നത്. കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും ഒരു വിഭാഗം ഇപ്പോഴും അന്‍വറിന് വേണ്ടി ചരട് വലി നടത്തുന്നുണ്ട്. ഇതാണ് സതീശന്‍ തള്ളുന്നത്. അന്‍വറിന്റെ കാര്യത്തില്‍ തിടുക്കം വേണ്ടെന്നും വിശദ കൂടിയാലോചകള്‍ക്കു ശേഷം തീരുമാനമെടുത്താല്‍ മതിയെന്നുമാണു മുസ്ലീം ലീഗിലെ ഔദ്യോഗിക വിഭാഗത്തിന്റെ അടക്കമുള്ള ഘടകകക്ഷികളുടെയും നിലപാട്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് നേടിയ മിന്നും വിജയം അന്‍വറിന്റെ പ്രസക്തി കുറച്ചുവെന്നാണ് വിലയിരുത്തല്‍. ഇത് തന്നെയാണ് സതീശനും പരസ്യമായി പറയുന്നത്. അന്‍വറിനെ ഒപ്പംകൂട്ടുന്നത് ഭാവിയില്‍ തലവേദനയാകുമെന്ന് ഘടകകക്ഷി നേതാക്കളില്‍ ചിലര്‍ മുന്നണിയില്‍ അറിയിച്ചിട്ടുണ്ട്.

വിലപേശല്‍ രാഷ്ട്രീയത്തിനു വഴങ്ങാന്‍ കഴിയില്ലെന്നും പി.വി.അന്‍വറിനു മുന്നില്‍ വാതിലടയ്ക്കാനുള്ള തീരുമാനമെടുത്തത് യുഡിഎഫ് ആണെന്നും സതീശന്‍ പറഞ്ഞു. അന്‍വറിനെ ആരും ചവിട്ടിപ്പുറത്താക്കിയതല്ല. തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും അന്‍വര്‍ എനിക്കെതിരെ നിരന്തരം സംസാരിച്ചിരുന്നു. ഒരക്ഷരം പോലും ഞാനോ യുഡിഎഫ് നേതാക്കളോ തിരിച്ചു പറഞ്ഞില്ല. യുഡിഎഫിന്റെ തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ നിലവില്‍ അന്‍വറില്ല. ഒപ്പം കൂട്ടേണ്ടെന്നത് യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനമാണ്. ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് അന്‍വറിന്റെ കാര്യം പുനഃപരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് സഹായകമായില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കടുത്ത വെല്ലുവിളിയാണ് നിലമ്പൂരില്‍ നേരിട്ടത്. ടീം യുഡിഎഫാണ് വിജയത്തിന്റെ പ്രധാന ഘടകം. യുഡിഎഫിന്റെ മികച്ച രണ്ടാം നിര നേതൃത്വം ചെറുപ്പക്കാരെ വലിയ തോതില്‍ സ്വാധീനിച്ചു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യമാണ് വിജയത്തിലേക്ക് നയിച്ച മറ്റൊരു ഘടകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നൊരുക്കം നടത്തിയില്ലെങ്കില്‍ എത്ര മികച്ച സ്ഥാനാര്‍ത്ഥിയാണെങ്കിലും ജയിക്കാനാവില്ല. പല രീതിയിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. അത് പല രീതിയില്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. പലര്‍ക്കും പല നിലയില്‍ അതിന്റെ ചുമതല കൊടുത്തിട്ടുണ്ട്. സംഘടനാപരമായ കാര്യങ്ങളടക്കം ചര്‍ച്ച നടക്കുന്നുണ്ട്. പുതിയ കെപിസിസി നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. കെ സുധാകരനുമായി ഒരു തവണ പോലും വഴക്കുണ്ടായിട്ടില്ല. വിഷ്ണുവും ഷാഫിയും അനിലുമായി അടുത്ത ബന്ധമാണ്. അവരുമായി ഒരുമിച്ച് യാത്ര പോകുന്നു. വളരെ പെട്ടെന്ന് ആ ബന്ധം ശക്തമായി. നിലമ്പൂരിലെ പകുതിയോളം ജോലിയും ഈ ടീമാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ടാക്കുന്നതിന് മുന്‍പ് പിന്തുണച്ചത് ഇടതുപക്ഷത്തെയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന യുഡിഎഫ് തീരുമാനം ആരും ചര്‍ച്ചയാക്കിയില്ല. ജമാ അത്തെ ഇസ്ലാമി പിന്തുണ അഭിമാനകരമെന്ന് മുന്‍പ് പറഞ്ഞത് പിണറായി വിജയനാണ്. അവര്‍ നല്‍കിയ പുറത്ത് നിന്നുള്ള പിന്തുണയാണ് സ്വീകരിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News