ട്വന്റി 20യുടെ സെലിബ്രിറ്റി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കല്ലുകടി; ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല; താന്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപനം; പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥി വരും; പകരം കോണ്‍ഗ്രസ് നേതാവിന്റെ പേര് പരിഗണനയില്‍

ട്വന്റി 20യുടെ സെലിബ്രിറ്റി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കല്ലുകടി

Update: 2026-03-19 09:38 GMT

കൊച്ചി: ട്വന്റി 20യുടെ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളില്‍ കല്ലുകടി തുടരുന്നു. ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി വീണ നായര്‍ക്ക് വോട്ടില്ല. വീണയ്ക്ക് പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ട്വന്റി 20. ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വോട്ട് ഉണ്ടെന്നാണ് നടി വീണ നായര്‍ കരുതിയിരുന്നത്. എന്നാല്‍, പത്രിക സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് പേരില്ലെന്ന വിവരം പുറത്തുവന്നത്.

പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മി പ്രിയക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റില്‍ ലക്ഷ്മി പ്രിയയുടെ പേരുണ്ടായിരുന്നില്ല. പെരുമ്പാവൂരിലെ സ്ഥാനാര്‍ഥിയെ മാറ്റാനുള്ള തീരുമാനത്തിലാണ് ട്വന്റി 20. പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവ് പരിഗണനയിലുണ്ട്.

പഠന സമയത്ത് എസ്എഫ്ഐ ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞിരുന്നു. അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളില്‍ ഇടപെട്ടിരുന്നു. പാര്‍ട്ടി പിന്തുണ നല്‍കുമ്പോള്‍ ഇതുവരെ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായര്‍ പറഞ്ഞിരുന്നു.

പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മി പ്രിയ. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോള്‍ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടര്‍ പട്ടികയിലും ഇവരുടെ പേരില്ല. ഇതേത്തുടര്‍ന്ന് ബുധനാഴ്ച പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കിയിരുന്നു.

റോഡ് ഷോയ്ക്കായി വലിയ രീതിയിലുള്ള ഫ്‌ലക്‌സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സജ്ജമാക്കിയിരുന്നു. റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന വിവരം പാര്‍ട്ടി അറിയുന്നത്.

പിന്നീട് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സ്ഥാനാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് റോഡ് ഷോയില്‍ പങ്കെടുക്കാത്തതെന്ന് പെരുമ്പാവൂര്‍ എന്‍ഡിഎ വിശദീകരണം നല്‍കി.സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ റോഡ് ഷോയ്ക്ക് പകരം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തിയാണ് പരിപാടി അവസാനിപ്പിച്ചത്.

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ അത് തള്ളിപ്പോകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ലക്ഷ്മിപ്രിയയ്ക്ക് പകരമായി പെരുമ്പാവൂരില്‍ പുതിയൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പാര്‍ട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News