സാങ്കേതിക തകരാര്‍ മൂലം മിസൈല്‍ ദിശതെറ്റി പതിച്ചു; മധ്യഗാസയില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മിസൈല്‍ പതിച്ച് കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതില്‍ ഇസ്രായേല്‍ വിശദീകരണം ഇങ്ങനെ; ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം ശക്തം

സാങ്കേതിക തകരാര്‍ മൂലം മിസൈല്‍ ദിശതെറ്റി പതിച്ചു

Update: 2025-07-14 06:36 GMT

ഗസ്സസിറ്റി: മധ്യ ഗാസയില്‍ അല്‍ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപം മിസൈല്‍ പതിച്ച് ആളുകള്‍ കൊല്ലപ്പെട്ടതില്‍ വിശദീകരണവുമായ ഇസ്രായേല്‍ രംഗത്ത്. കാനുകളില്‍ വെള്ളം നിറക്കാന്‍ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികള്‍ ഉള്‍പ്പെടെ പത്തു പേരാണ് മിസൈല്‍ പതിച്ച് കൊലപ്പെട്ടത്. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണമായിരുന്നുവെന്നും സാങ്കേതിക തകരാര്‍ കാരണം ദിശ തെറ്റി ജനങ്ങള്‍ക്ക് മേല്‍ പതിക്കുകയായിരുന്നുവെന്നും ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. സംഭഴവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം, ഇസ്രായേലിന്റെ അവകാശവാദം അംഗീകരിക്കാനാകില്ലെന്ന് അന്താരാഷ്ട്ര അഭിഭാഷകയും നെതര്‍ലാന്‍ഡിലെ ഉട്രെക്റ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ജെസീക്ക ഡോര്‍സി പ്രതികരിച്ചു. ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ സൈന്യം മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.

''യുദ്ധത്തില്‍ തെറ്റുകള്‍ സംഭവിക്കാറുണ്ട്, എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍, കഴിഞ്ഞ 21 മാസമായി നമ്മള്‍ കണ്ട സിവിലിയന്‍ ദ്രോഹത്തിന്റെ രീതി കണക്കിലെടുക്കുമ്പോള്‍, ഇതിനെ തെറ്റെന്ന് എന്ന് വിളിക്കുന്നതിനെ ചോദ്യം ചെയ്യണം, വാസ്തവത്തില്‍, ഇത് അവരുടെ പ്രവര്‍ത്തനരീതിയാണോ എന്ന് അന്വേഷിക്കണം,'' ജെസീക്ക അല്‍ ജസീറയോട് പറഞ്ഞു.

കഴിഞ്ഞദിവസം ഗസ്സ സിറ്റി മാര്‍ക്കറ്റില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രമുഖ ഡോക്ടര്‍ അഹമ്മദ് ഖാന്‍ഡില്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഞായറാഴ്ച മാത്രം ഇസ്രായേല്‍ ആക്രമണത്തില്‍ 95 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ടവരില്‍ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണ്. 138,500 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.യുദ്ധവും ഇസ്രായേലിന്റെ ഉപരോധവും മൂലം ഗസ്സയിലെ 2.1 ദശലക്ഷം ആളുകളാണ് പട്ടിണിയുടെ വക്കിലെത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം നിരവധി കുഞ്ഞുങ്ങളാണ് ഗസ്സയില്‍ മരിച്ചുവീഴുന്നത്.

Tags:    

Similar News