ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍; സമാധാനപരമായ ആണവ സ്ഥാപനങ്ങള്‍ക്കെതിരായ ഏതൊരു ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനം; വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ലോഞ്ചറുകളും ഇറാന്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകള്‍

ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍

Update: 2025-06-04 04:38 GMT

ടെഹ്‌റാന്‍: ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍. ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഇറാനിയന്‍ മന്ത്രി അബ്ബാസ് അരാഗച്ചിയാണ് ഇക്കാര്യം അറിയിച്ചത്. അത്തരമൊരു തെറ്റ് ഇസ്രായേല്‍ ചെയ്താല്‍ അതിനുള്ള ഫലം ഇസ്രായേല്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഗസ്സയില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഇസ്രായേല്‍ നിരവധി തവണ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, പാശ്ചാത്യലോകം ഈ ഭീഷണികളെ അഗവണിക്കുകയാണ്. എന്നാല്‍, സമാധാനപരമായി ആണവപദ്ധതി നടപ്പിലാക്കുന്ന ഇറാനെ അവര്‍ നിരന്തരമായി സമ്മര്‍ദത്തിലാക്കുകയാണ്. ഇറാന്റെ ആണവ പദ്ധതി സമാധാനപരമായി തുടരുന്നുവെന്നും ബന്ധപ്പെട്ട ഏതൊരു കക്ഷിക്കും ഉറപ്പ് നല്‍കാന്‍ ടെഹ്റാന്‍ തയ്യാറാണെന്നും ഉന്നത നയതന്ത്രജ്ഞര്‍ ആവര്‍ത്തിച്ചു.

'ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ല. ഞങ്ങളുടെ ആണവ പദ്ധതിയും എല്ലാ പ്രവര്‍ത്തനങ്ങളും സമാധാനപരമാണ്. യുറേനിയം സമ്പുഷ്ടീകരണം ഇറാനിയന്‍ ജനതയുടെ വലിയ ത്യാഗത്തിലൂടെ ഞങ്ങളുടെ ശാസ്ത്രജ്ഞര്‍ നേടിയെടുത്ത ഒരു പ്രധാന ശാസ്ത്ര നേട്ടമാണ്.' അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ആണവായുധങ്ങള്‍ തേടുകയോ അവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. അതേസമയം, ഈ മേഖലയിലെ ഞങ്ങളുടെ സ്വാഭാവിക അവകാശങ്ങള്‍ ഞങ്ങള്‍ ഉപേക്ഷിക്കില്ല. അതിനാല്‍ സമാധാനപരമായ ഒരു ആണവ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല.' അരാഗച്ചി കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ 60 ശതമാനം വരെ പരിശുദ്ധിയുള്ള യുറേനിയത്തിന്റെ ശേഖരം ഏകദേശം 50 ശതമാനം വര്‍ദ്ധിച്ച് 408.6 കിലോഗ്രാം വരെ ആയി ഉയര്‍ന്നതായി ഐഎഇഎയുടെ സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടുതല്‍ സമ്പുഷ്ടമാക്കിയാല്‍ ഒമ്പത് ആണവായുധങ്ങള്‍ക്ക് ഇത് മതിയാകുമെന്ന് യുഎന്‍ ആണവ നിരീക്ഷണ സംഘം പറയുന്നു. ആണവ പദ്ധതിയില്‍ ഒരു കരാറിലെത്തുന്നതിനായി ഇറാന്‍ അമേരിക്കയുമായി പരോക്ഷ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഐഎഇഎയുടെ കണ്ടെത്തലുകള്‍ പുറത്തുവന്നത്.

അതേസമയം, ഇസ്രായേല്‍ ആക്രമണമുണ്ടായാല്‍ അത് പ്രതിരോധിക്കുന്നതിന് ഇറാന്‍ സുസജ്ജമാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ലോഞ്ചറുകളും ഇറാന്‍ സ്ഥാപിച്ചുവെന്നും വാര്‍ത്തകളുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയിരുന്നു.

Tags:    

Similar News