ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന പ്രസ്താവന നടത്തിയ ബംഗ്ലദേശ് പ്രസിഡന്റിന്റെ രാജിക്കായി പ്രക്ഷോഭം; പ്രസിഡന്റിന്റെ വസതി വളഞ്ഞു പ്രക്ഷോഭകര്‍; രാജി ആവശ്യവുമായി ആയിരങ്ങള്‍ തെരുവില്‍

ബംഗ്ലാദേശില്‍ വീണ്ടും കലാപം

Update: 2024-10-23 05:58 GMT

ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും കലാപം. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് വീണ്ടും ബംഗ്ലദേശ് രാഷ്ട്രീയം കലുഷിതമാകുന്നത്. പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ബംഗ ഭബന്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രതിഷേധങ്ങള്‍ക്കു സമാനമാണ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും. അതേസമയം, ബാരിക്കേഡുകളും മറ്റു വച്ച് ബംഗ ഭബനിലേക്കു കടക്കാതെ പൊലീസ് പ്രതിഷേധം തടഞ്ഞു. ഗ്രനേഡുകളും പ്രയോഗിച്ചു. ചിലര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച ബംഗ്ലദേശ് മാധ്യമമായ മനബ് സമിനു നല്‍കിയ അഭിമുഖത്തില്‍ ഷെയ്ഖ് ഹസീന രാജ്യം വിട്ടപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന്റെ രേഖകളൊന്നും കൈവശമില്ലെന്ന് ഷഹാബുദ്ദീന്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നായിരുന്നു ഹസീന രാജ്യംവിട്ടത്. അന്ന് പ്രതിഷേധം നയിച്ച ആന്റിഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്‌മെന്റ് ആണ് ഇപ്പോള്‍ പ്രസിഡന്റിന്റെ രാജിയാവശ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഹസീനയുടെ രാജിക്കു കാരണക്കാരായ വിദ്യാര്‍ഥി പ്രതിഷേധ സംഘം അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്ന പ്രസിഡന്റിന്റെ രാജി. ഏഴു ദിവസത്തിനകം രാജിവയ്ക്കണമെന്നാണ് സംഘത്തിന്റെ ആവശ്യം. 1972ല്‍ നിലവില്‍ വന്ന ബംഗ്ലദേശ് ഭരണഘടന റദ്ദാക്കണമെന്നും വിദ്യാര്‍ഥി പ്രക്ഷോഭകരുടെ സംഘം ആവശ്യപ്പെടുന്നു. ഈ ആഴ്ചയ്ക്കുള്ളില്‍ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പ്രതിഷേധക്കാര്‍ വീണ്ടും തെരുവില്‍ ഇറങ്ങുമെന്ന് ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്‌മെന്റിന്റെ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ഹസ്‌നത്ത് അബ്ദുല്ല അറിയിച്ചു.

ഓഗസ്റ്റ് അഞ്ചിന് രാത്രി ഷഹാബുദ്ദീന്‍ രാജ്യത്തോടു നടത്തിയ അഭിസംബോധനയില്‍ ഹസീന രാജിക്കത്ത് അയച്ചെന്നും ലഭിച്ചെന്നും വ്യക്തമാക്കിയിരുന്നു. അന്ന് സൈനിക മേധാവി ജനറല്‍ വാക്കര്‍ ഉസ് സമാനും നാവിക, വ്യോമ സേനാ മേധാവികള്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. അന്നു നടത്തിയ അഭിസംബോധനയും ഇപ്പോള്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖവും നോക്കുമ്പോള്‍ ഏതെങ്കിലും ഒന്ന് വ്യാജമാണെന്നാണു വ്യക്തമാകുന്നതെന്നും പ്രസിഡന്റ് പദവിക്കു നിരക്കാത്തത് ചെയ്തുവെന്നും ഇടക്കാല സര്‍ക്കാരില്‍ നിയമമന്ത്രിയായ ആസിഫ് നസ്‌റുല്‍ പ്രതികരിച്ചു.

ബംഗ്ലാദേശിന്റെ പതിനാറാമത് പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീന്‍. രാജ്യത്തെ അറിയപ്പെടുന്ന നിയമജ്ഞനും ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹത്തെ 2023ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവാമി ലീഗിന്റെ പ്രതിനിധിയായാണ് നാമനിര്‍ദ്ദേശം ചെയ്തത്. എതിരില്ലാതെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 1972 ല്‍ എഴുതിയുണ്ടാക്കിയ നിലവിലെ ഭരണഘടന റദ്ദാക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. 2024ന്റെ പശ്ചാത്തലത്തില്‍ പുതിയ ഭരണഘടന എഴുതിയുണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗിനെ നിരാേധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ കീഴില്‍ 2018ലും 2024ലും നടന്ന തിരഞ്ഞെടുപ്പുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഈ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച എംപിമാരെ അയോഗ്യരാക്കണമെന്നതും പ്രക്ഷോഭകരുടെ മറ്റൊരു പ്രധാന ആവശ്യമാണ്.സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായത്തിനെതിരെയാണ് ജൂലായില്‍ ബംഗ്ലാദേശില്‍ പ്രതിഷേധം തുടങ്ങിയത്. ഹസീനയുടെ സൈന്യവും പൊലീസും പ്രക്ഷാേഭത്തെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.

എന്നാല്‍ പ്രക്ഷോഭം ക്രമേണ സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ രൂപത്തിലേക്ക് മാറുകയും ചെയ്തു.പ്രക്ഷോഭകാരികള്‍ ഷെയ്ഖ്. ഹസീനയുടെ കൊട്ടാരം കൈയടക്കുകയും ഉള്ളിലുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു. ഓഗസ്റ്റ് 5 ന്, ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന രാജി സമര്‍പ്പിച്ചു. 76 കാരിയായ ഹസീന ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

Tags:    

Similar News