ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍-ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യാക്കാരെ മാറ്റും; ഇറാനിലുള്ളവരെ അസര്‍ബൈജാനിലും തുര്‍ക്ക്‌മെനിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കര അതിര്‍ത്തികളിലൂടെ എത്തിക്കും; പശ്ചിമേഷ്യ കത്തുമ്പോള്‍ അതിസങ്കീര്‍ണ്ണ ഒഴിപ്പിക്കല്‍ ദൗത്യത്തിലേക്ക് ഇന്ത്യ; എല്ലാ പൗരന്മാരും ടെഹ്‌റാനും ടെല്‍അവീവും വിടേണ്ട സാഹചര്യം; ഇന്ത്യയും മുന്നില്‍ കാണുന്നത് മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം

Update: 2025-06-17 04:26 GMT

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യാക്കാരെ മാറ്റും. ഇറാനില്‍ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇരുപത്തി അയ്യായിരത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലിലുണ്ട്. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസ്സി ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെല്‍ അവീവില്‍ ഇറാന്‍ ആക്രമങ്ങള്‍ തുടരുകയാണ്. ഇതിനൊപ്പം ടെഹ്‌റാനില്‍ ഇസ്രയേലും വ്യോമാക്രമണം നടത്തുന്നു. ടെഹ്‌റാനിലുള്ള എല്ലാവരും ഒഴിയണമെന്ന് അമേരിക്കയും നിര്‍ദ്ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്ത്യ പൗരന്മാരെ മാറ്റുന്നത്. ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴുപ്പിക്കുന്നത്.

ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇറാനില്‍ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ടെഹ്റാനില്‍ വിവിധ സര്‍വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവിടെ നിന്നും വിമാനത്തില്‍ ഇവരെ ഇന്ത്യയിലെത്തിക്കും. യുഎഇ വഴിയും വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരെ ടെഹ്റാനില്‍ നിന്നും ഒഴിപ്പിക്കുന്നതും ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സംസാരിച്ചു. മൂവായിരത്തോളം വിദ്യാര്‍ഥികളുള്‍പ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിലുണ്ട്. ഇസ്രയേലിലെ ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി ഡൊണാള്‍ഡ് ട്രംപ് ഒരുദിവസം മുന്‍പേ മടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ പൗരന്മാരെ ഒഴിപ്പിക്കല്‍.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്റാനില്‍നിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നിട്ടുണ്ട്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്. എല്ലാവരും എത്രയുംപെട്ടെന്ന് ടെഹ്റാനില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ഇറാന് ആണവായുധം കൈവശംവെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു. വടക്കുകിഴക്കന്‍ ടെഹ്റാനില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയുള്ളതിനാലാണ് ഇസ്രയേല്‍ ടെഹ്റാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപും ടെഹ്റാനില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രധാന നഗരങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടരുന്നതിനിടെ, ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 10,000 ഓളം വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിന് സുരക്ഷിതമായ വഴി ഒരുക്കണമെന്ന ന്യൂഡല്‍ഹിയുടെ അഭ്യര്‍ത്ഥനയ്ക്ക് ടെഹ്റാന്‍ അനുകൂലമായ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി, വ്യോമാതിര്‍ത്തി അടച്ചതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാന്‍ കര അതിര്‍ത്തികള്‍ ഉപയോഗിക്കാമെന്ന് ഇറാന്‍ വ്യക്തമാക്കി. ജൂണ്‍ 15 ന് ഇറാനിലെ ഇന്ത്യന്‍ എംബസി പൗരന്മാര്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും അനാവശ്യമായ സഞ്ചാരം ഒഴിവാക്കാനും അപ്ഡേറ്റുകള്‍ക്കായി എംബസിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരാനും ആവശ്യപ്പെട്ടു. നിലവിലെ സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ഇറാനിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

Tags:    

Similar News