വളരെ വൃത്തികെട്ടതും നിന്ദ്യവുമായ ഒരു മരണത്തില്‍ നിന്ന് താന്‍ അദ്ദേഹത്തെ രക്ഷിച്ചു; ഇറാന്‍ വിജയിച്ചു എന്ന ഖമേനിയുടെ പ്രസ്താവനയ്ക്ക് ഉടന്‍ മറുപടി; യുറേനിയം സമ്പുഷ്ടമാക്കിയാല്‍ ഇറാനില്‍ വീണ്ടും ബോംബാക്രമണം; ഖമേനി ഒരു വൃത്തികെട്ട മരണത്തിന് അടുത്ത്; വീണ്ടും ട്രംപ് കലിപ്പില്‍; പശ്ചിമേഷ്യയില്‍ അമേരിക്ക വീണ്ടും പ്രകോപനമുയര്‍ത്തുമ്പോള്‍

Update: 2025-06-28 04:09 GMT

വാഷിങ്ടണ്‍: വീണ്ടും പ്രകോപനവുമായി അമേരിക്ക. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം എത്തുമോ എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്. ഇറാന്‍ യുറേനിയം സമ്പുഷ്ടമാക്കിയാല്‍ ഇറാനില്‍ വീണ്ടും ബോംബാക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അയത്തുള്ള അലി ഖമേനി ഒരു വൃത്തികെട്ട മരണത്തിന് അടുത്താണെനും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വൈറ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കില്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ പുതിയ ബോംബാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്‍ വിജയിച്ചു എന്ന ഖമേനിയുടെ പ്രസ്താവനയ്ക്ക് ഉടന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനം കഴിഞ്ഞ്, പ്രസിഡന്റ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ ഖമേനിയെ വിമര്‍ശിച്ചുകൊണ്ട് ഒരു നീണ്ട പോസ്റ്റ് അപ്ലോഡ് ചെയ്തു. ഖമേനിയുടെ രാജ്യം നശിപ്പിക്കപ്പെട്ടു, അവരുടെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. ഖമേനി എവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമായിരുന്നു. ലോകത്തിലെ ഏറ്റവും വലുതും ശക്തരുമായ ഇസ്രായേലിനെയോ യുഎസ് സായുധ സേനയെയോ അദ്ദേഹത്തിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ താന്‍ അനുവദിച്ചില്ല എന്നും വളരെ വൃത്തികെട്ടതും നിന്ദ്യവുമായ ഒരു മരണത്തില്‍ നിന്ന് താന്‍ അദ്ദേഹത്തെ രക്ഷിച്ചു എന്നും ട്രംപ് വെളിപ്പെടുത്തി.

ഇറാന് ഒരു പ്രതീക്ഷയും ഇല്ലെന്നും അവരുടെ നില കൂടുതല്‍ വഷളാകും എന്നും ട്രംപ് താക്കീത് നല്‍കി. ഖത്തറിലെ യുഎസ് വ്യോമതാവളം ആക്രമിച്ചതിലൂടെ തന്റെ രാജ്യം അമേരിക്കയുടെ മുഖത്തേറ്റ അടി നല്‍കിയെന്ന് അവകാശവാദവുമായി ഖമേനി ഒരു പ്രസ്താവന നടത്തിയിരുന്നു. ഇനിയും കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്നും ഖമേനി അറിയിച്ചു. അമേരിക്ക ഇടപെട്ടില്ലെങ്കില്‍ ഇസ്രയേല്‍ ഭരണകൂടം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുമെന്ന്' തോന്നിയതുകൊണ്ടാണ് യുദ്ധത്തില്‍ യുഎസ് ഇടപെട്ടതെന്ന് ഖമേനി അവകാശപ്പെട്ടു. എന്നാല്‍ അവര്‍ക്ക് ഒന്നും നേടാനായില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇറാന് തങ്ങളുടെ മേഖലയിലെ ഏത് അമേരിക്കന്‍ സൈനിക താവളവും ആക്രമിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ തെളിയിച്ചതായും ഖമേനി അവകാശപ്പെട്ടു. ഇസ്ലാമിക റിപ്പബ്ലിക് വിജയിച്ചു എന്നും പ്രതികാരമായി, അമേരിക്കയുടെ മുഖത്ത് ഒരു അടി കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു. ഇനി ആക്രമണം ഉണ്ടായാല്‍, ശത്രുക്കള്‍ കനത്ത വില നല്‍കേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം തനിക്് അനുകൂലമായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ഇറാനെ ബോംബാക്രമണം നടത്തി നരകത്തിലേക്ക് എറിഞ്ഞു എന്ന് പറഞ്ഞു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ വിദ്ഗധര്‍ പരിശോധിക്കണമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടു എന്ന് ട്രംപ് വീണ്ടും തറപ്പിച്ച് പറഞ്ഞു. ഇതില്‍ നിന്ന് കര കയറാന്‍ ഇറാന് വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണങ്ങള്‍ക്ക് മുമ്പ് ഇറാന്‍ അവരുടെ സമ്പുഷ്ടമായ യുറേനിയത്തിന്റെ ഭൂരിഭാഗവും നീക്കിയതായി പുറത്ത് വന്നിട്ടുള്ള വാര്‍ത്തകള്‍ ട്രംപ് നിഷേധിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏതേ വരെയായി എന്ന് ഇപ്പോഴും വ്യക്തമല്ല. അടുത്തയാഴ്ച ചര്‍ച്ച ഉണ്ടാകുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നെങ്കിലും അത് പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തന്റെ രാജ്യം വീണ്ടും ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സാധ്യത സൂചിപ്പിച്ചു. എന്നാല്‍ അത് ഉടന്‍ ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Similar News