നരകത്തീ വിതയ്ക്കുന്ന ഇത്തിരിക്കുഞ്ഞന്‍..! ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ അടക്കം തകര്‍ക്കാന്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് ലഭിച്ചത് 300 ഓളം ഹെല്‍ഫയര്‍ മിസൈലുകള്‍; ലേസര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ഫയര്‍ പ്രദേശം നരകമാക്കും; ഇറാന്റെ മിസൈലുകളെ വീഴ്ത്തിയതും അമേരിക്ക; ഇസ്രായേലിന് പിന്നില്‍ സജീവമായി അമേരിക്ക

നരകത്തീ വിതയ്ക്കുന്ന ഇത്തിരിക്കുഞ്ഞന്‍..!

Update: 2025-06-14 07:54 GMT

ടെല്‍ അവീവ്: ഇറാനില്‍ മേല്‍ ഇസ്രായേല്‍ ആക്രമണം നടത്തിയപ്പോള്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന നിലപാടിലാണ് അമേരിക്ക. എന്നാല്‍, ആക്രമണം അടക്കം എല്ലാക്കാര്യങ്ങളും അമേരിക്കയുടെ അറിവേടൊണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന് മേല്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രയേലിന് അമേരിക്കയില്‍ നിന്ന് വന്‍തോതിലുള്ള ആയുധ സഹായം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്ന് ലഭിച്ച 300 ഓളം ഹെല്‍ഫയര്‍ മിസൈലുകളാണ് ഈ ആക്രമണത്തില്‍ ഇസ്രയേലിന് ഏറെ സഹായകരമായി മാറിയത്. അതിവിനാശം വിതയ്ക്കുന്ന മിസൈലുകളാണ് ഇവ.

നേരത്തേ തന്നെ ഇസ്രയേല്‍ 7.4 ബില്യണ്‍ ഡോളറിന്റെ ആയുധക്കരാറില്‍ അമേരിക്കയുമായി ധാരണയിലായിരുന്നു. അതിന്റെ കൂടി ഭാഗമായിട്ടാണ് ഇപ്പോള്‍ ഇത്രയധികം ആയുധങ്ങള്‍ ഇസ്രയേലിന് ലഭിക്കുന്നത്. ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേലിന് പദ്ധതിയുണ്ടെന്ന് മനസിലാക്കിയ അമേരിക്ക കഴിഞ്ഞ ചൊവ്വാഴ്ചയാണ് അടിയന്തരമായി ഈ മിസൈലുകള്‍ എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. ഇസ്രയേലിലേക്ക് ഇറാന്‍ ്അയച്ച ബാലിസ്റ്റിക് മിസൈലുകളെ തടയാനും ഇതിലൂടെ കഴിഞ്ഞിരുന്നു. ഇറാനിലെ സൈനിക മേധാവികള്‍ക്കും ആണവ സംവിധാനങ്ങള്‍ക്കും നേരേ കൃത്യമായ ആക്രമണം നടത്താന്‍ ഇസ്രയേലിന് ഏറ്റവും പ്രയോജനകരമായത് ഹെല്‍ഫയര്‍ മിസൈലുകളായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ലേസര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ഫയര്‍ ഇറാനില്‍ വന്‍ തോതിലുള്ള നാശനഷ്ടമാണ് വരുത്തി വെച്ചത്. ഇസ്രയേല്‍ യുദ്ധ വിമാനങ്ങളില്‍ പലതിലും ഈ മിസൈലുകളാണ് കരുതിയിരുന്നത്. ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേല്‍ വെളിപ്പെടുത്തിയത്. അതേ സമയം ഇറാന്‍ അയച്ച 150 ഓളം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായും അവര്‍ അവകാശപ്പെട്ടു.


 



ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിന് യുഎസിന്റെ സജീവ സഹായം നെതന്യാഹുവിന് ലഭിച്ചുവെന്നാണ് പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യുദ്ധവിമാനങ്ങളോ യുദ്ധക്കപ്പലുകളോ പ്രതിരോധ പ്രവര്‍ത്തനം നടത്തിയോ എന്നതടക്കം കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഉദ്യോഗസ്ഥന്‍ നല്‍കിയിട്ടില്ല. അജ്ഞാതനായ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്.

അതേസമയം, ഇസ്രയേലിന്റെ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രിന്‍സിപ്പല്‍മാരുമായി അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ച അവസാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപ് നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങളോ ചര്‍ച്ച എത്രനേരം നീണ്ടുനിന്നു എന്നതിനെക്കുറിച്ചോ ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും സംസാരിച്ചതായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്നലെ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു യുഎസിന്റെ വാദം. അതേസമയം, ഇസ്രയേല്‍ ആക്രമിച്ചതില്‍ തനിക്ക് അദ്ഭുതമില്ലെന്നും പ്രതീക്ഷിച്ച നടപടിയാണെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പ്രതികരിക്കുകയും ചെയ്തു. ഇസ്രയേലിന്റെ ആക്രമണത്തിന് വന്‍ തിരിച്ചടിയാണ് ഇറാന്‍ നല്‍കിയത്. ഇസ്രയേലിലെ ജറുസലേമിലും ടെല്‍ അവീവിലും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറയുന്നത് പ്രകാരം നൂറുകണക്കിന് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്.

150 ഇടങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ പറഞ്ഞു. ആക്രമണത്തില്‍ നാല്‍പതിറേലെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലുകളടക്കം ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ 'നേഷന്‍ ഓഫ് ലയണ്‍സ്' എന്ന പേരില്‍ ആക്രമണം നടത്തിയത്. ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാന്‍ നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായത്.


 



നേരത്തെ തന്നെ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൗരന്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും യുഎസ് പിന്‍വലിക്കുകയും ചെയ്തു. സുരക്ഷ കണക്കിലെടുത്ത് അതിവേഗം യുഎസിലേക്ക് മടങ്ങണമെന്നായിരുന്നു ട്രംപ് സര്‍ക്കാര്‍ ഇവര്‍ക്ക് നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും ട്രംപ് യുഎസിലേക്ക് മടങ്ങിയെത്താന്‍ നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേല്‍ ഇറാന്‍ ആക്രമണത്തിന് തുടക്കം കുറിക്കുന്നത്.

Tags:    

Similar News