മിസൈലുകള്‍ നല്‍കാന്‍ അമേരിക്ക വിസമ്മതിച്ചപ്പോഴും ബ്രിട്ടീഷ് യുക്രൈന് കരുത്തായി; റഷ്യയുടെ വെടിമരുന്ന് ഫാക്ടറികള്‍ ആക്രമിച്ച് തകര്‍ത്ത് യുക്രൈന്‍ സൈന്യം; ആക്രമണത്തിന് യുക്രൈന്‍ ഉപയോഗിച്ചത് ബ്രിട്ടനില്‍ നിന്ന് ലഭിച്ച സ്റ്റോം ഷാഡോ മിസൈലുകള്‍

റഷ്യയുടെ വെടിമരുന്ന് ഫാക്ടറികള്‍ ആക്രമിച്ച് തകര്‍ത്ത് യുക്രൈന്‍ സൈന്യം;

Update: 2025-10-22 07:04 GMT

കീവ്: റഷ്യയുടെ വെടിമരുന്ന് ഫാക്ടറികള്‍ ആക്രമിച്ച് തകര്‍ത്ത് യുക്രൈന്‍ സൈന്യം. ഇതിനായി യുക്രൈന്‍ ഉപയോഗിച്ചത് ബ്രിട്ടീഷ് നിര്‍മ്മിത മിസൈലുകളാണ് എന്നാണ് പറയപ്പെടുന്നത്. തെക്കന്‍ റഷ്യയിലെ വെടിമരുന്ന് ഉത്പാദിപ്പിക്കുന്ന ഒരു പ്രധാന കെമിക്കല്‍ പ്ലാന്റാണ് യുക്രൈന്‍ ആക്രമിച്ചത്. യുക്രൈനിന് ബ്രിട്ടനില്‍ നിന്ന് ലഭിച്ച സ്റ്റോം ഷാഡോ മിസൈലുകളാണ് ഇതിനായി ഉപയോഗിച്ചത്. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ ബ്രിട്ടന്‍ നല്‍കിയ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്ത നടപടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ അപലപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയത് വ്യോമാക്രമണവും മിസൈലാക്രമണവും നടത്തി എന്നാണ്. യുക്രൈന്‍ ആക്രമിച്ച റഷ്യയുടെ പ്രതിരോധ ഫാക്ടറിയില്‍ വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍, റോക്കറ്റ് ഇന്ധനത്തിനുള്ള ഘടകങ്ങള്‍ എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. യുക്രൈനിലേക്ക് ഷെല്ലാക്രമണം നടത്താനുള്ള സംവിധാനങ്ങളും ഇവിടെയാണ് നിര്‍മ്മിക്കുന്നത്.

ഉക്രേനിയന്‍ സേനയ്ക്ക് സ്റ്റോം ഷാഡോ മിസൈലുകള്‍ ഉപയോഗിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് അനുമതി നല്‍കിയത്. നവംബറിലാണ് ആദ്യത്തെ ആക്രമണങ്ങള്‍ നടന്നത്. വെടിമരുന്ന്, സ്ഫോടകവസ്തുക്കള്‍, റോക്കറ്റ് ഇന്ധനം എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു പ്രധാന സംവിധാനം എന്നാണ് ഉക്രെയ്നിന്റെ ജനറല്‍ സ്റ്റാഫ് റഷ്യയുടെ പ്ലാന്റിനെ വിശേഷിപ്പിച്ചത്. കൂടാതെ ഓപ്പറേഷന്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും പറഞ്ഞു.

ഉക്രേനിയന്‍ വ്യോമസേനയും മറ്റ് യൂണിറ്റുകളുമാണ് ആക്രമണം നടത്തിയത്. സ്റ്റോം ഷാഡോ മിസൈലുകള്‍ക്ക് 155 മുതല്‍

349 മൈല്‍ വരെ ദൂരപരിധിയുണ്ട്. നിര്‍ണായക ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ നൂതന നാവിഗേഷന്‍ സംവിധാനങ്ങളും ഇതിനുണ്ട്. റഷ്യയിലെ ബ്രയാന്‍സ്‌ക്, കുര്‍സ്‌ക് എന്നിവിടങ്ങളിലെയും റഷ്യന്‍ അധിനിവേശ ക്രിമിയയിലെയും ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുക്രെയ്ന്‍ നേരത്തേയും് സ്റ്റോം ഷാഡോകള്‍ ഉപയോഗിച്ചിട്ടുണ്ട്.

റഷ്യയ്‌ക്കെതിരായ യുക്രൈന്റെ ദീര്‍ഘദൂര ആക്രമണങ്ങള്‍ സമാധാനത്തിലേക്കുള്ള അനിവാര്യമായ താക്കോല്‍ ആയിരിക്കുമെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞ അതേ ദിവസമാണ് ഏറ്റവും പുതിയ ആക്രമണം നടന്നത്. സമീപഭാവിയില്‍, ഹംഗറിയില്‍ നടക്കും എന്ന് കരുതിയിരുന്ന ട്രംപ് പുട്ടിന്‍ ഉച്ചകോടിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

സമാധാനത്തിനായി റഷ്യന്‍ സൈന്യം പിടിച്ചെടുത്ത ഭൂമി ഉക്രെയ്ന്‍ വിട്ടുകൊടുക്കാനുള്ള ഏതൊരു നീക്കത്തെയും എതിര്‍ക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ്, ജര്‍മ്മന്‍ ചാന്‍സലര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞിരുന്നു. അതേ സമയം പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള പദ്ധതികളിലെ മാറ്റത്തെക്കുറിച്ച് ട്രംപ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ അവര്‍ അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസില്‍ നിന്ന് ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകള്‍ നേടാന്‍ യുക്രൈന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ട്രംപ് ഇതിന് അനുകൂല നിലപാട് ആയിരുന്നില്ല സ്വീകരിച്ചത്.

Tags:    

Similar News