'അന്‍വര്‍ പ്രശ്‌നം വാശികാട്ടി നീട്ടിക്കൊണ്ടുപോയി വഷളാക്കി; ലീഗ് ഇടപെട്ടാല്‍ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു; വി ഡി സതീശന് ഏകാധിപത്യ പ്രവണത; മുസ്ലിംലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണന കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാകുന്നു'; പ്രതിപക്ഷ നേതാവിനെതിരെ ലീഗ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം

'അന്‍വര്‍ പ്രശ്‌നം വാശികാട്ടി നീട്ടിക്കൊണ്ടുപോയി വഷളാക്കി

Update: 2025-06-01 13:53 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കവെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുന്നണിക്കുള്ളില്‍ പടയൊരുക്കം. പി വി അന്‍വറിനെ സഹകരിപ്പിക്കണം എന്ന മുസ്ലീംലീഗിന്റെ ആവശ്യം നടക്കാതെ പോയതോടെയാണ് പ്രതിപക്ഷ നേതാവിനെതിരെ അണിയറയില്‍ നീക്കങ്ങള്‍ ശക്തമായത്. സതീശന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് അന്‍വറും കടുംപിടുത്തം തുടങ്ങിയതും മുന്നണി പ്രവേശന ചര്‍ച്ചകള്‍ വഴിമുട്ടിയതും. ഇതോടെ അന്‍വര്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്തുവരികയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ലീഗ് സതീശനെതിരെ തിരിയുന്നത്.

ഇന്ന് ചേര്‍ന്ന മുസ്ലീംലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വി ഡി സതീശന്റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പിവി അന്‍വര്‍ പ്രശ്‌നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നത്.

ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഇനി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ വിളിക്കട്ടെ. അപ്പോള്‍ ബാക്കി നോക്കാമെന്നും വിമര്‍ശനമുയര്‍ന്നു.

വിഡി സതീശനും മുന്നണി മര്യാദ പാലിച്ചില്ല. സതീശനും അന്‍വറുമാണ് പ്രശ്‌നങ്ങള്‍ നീളാന്‍ കാരണം. മുന്‍പ് ഇത്തരം പ്രശ്‌നങ്ങളില്‍ ലീഗ് ഇടപെട്ടാല്‍ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരത്തിലുണ്ടായിരുന്ന വിശ്വാസ്യത കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു. 2026 ലെ തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാല്‍ അതാരും ഓര്‍ത്തില്ലെന്നും അഭിപ്രായമുയര്‍ന്നു.

വിഎസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്ന് പിവി അന്‍വര്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പിവി അന്‍വറിന്റെ പരസ്യ ഇടപെടല്‍ പാടില്ലയിരുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നു. തുടര്‍ച്ചയായി പിവി അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തി യുഡിഎഫിനെ വിമര്‍ശിച്ചുവെന്ന് നേതൃയോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു. അന്‍വര്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ സമാനമായി വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് വിഷയം കൂടുതല്‍ വഷളാക്കിയെന്നുമാണ് ഉയര്‍ന്ന വിമര്‍ശനം.

ലീഗ് പലഘട്ടത്തിലും അന്‍വറുമായി ബന്ധപ്പെട്ട കാര്യ സഹകരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും കോണ്‍ഗ്രസ് നേതൃത്വം അട്ടിമറിച്ചെന്നും അഭിപ്രായം ഉയര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെയും മുസ്ലിംലീഗ് നേതൃയോഗത്തില്‍ വിമര്‍ശിച്ചു. നേതൃത്വം തീരുമാനം എടുത്ത ശേഷം പാതിരാത്രി കൂടിക്കാഴ്ച്ചക്ക് പോയത് യുഡിഎഫിനാകെ നാണക്കേടായി എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അതേസമയം വിമര്‍ശനങ്ങളൊക്കെ ഉയര്‍ന്നെങ്കിലും അന്‍വര്‍ മത്സരിച്ചാലും നിലമ്പൂരില്‍ വിജയസാധ്യതയുണ്ടന്നാണ് ലീഗ് യോഗത്തിലെ വിലയിരുത്തല്‍.

അതേസമയം ഇപ്പോഴത്തെ നിലയില്‍ നിലമ്പൂരില്‍ വിജയിക്കുക എന്നത് പ്രതിപക്ഷ നേതാവിന്റെ അനിവാര്യതയാണ് മാറിയിട്ടുണ്ട്. അല്ലാത്ത പക്ഷം പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും സതീശന്‍ ഒഴിയണമെന്ന ആവശ്യവും ഉയര്‍ന്നേക്കും. ആദ്യം യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും നിലവില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും എതിരായി സ്ഥാനാര്‍ത്ഥിയാകുകയും ചെയ്ത പി.വി അന്‍വറിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ഉണ്ടെന്നും സൂചനകളുണ്ട്.

നിര്‍ണ്ണായകമായ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍ സതീശനെതിരെ ഇക്കൂട്ടര്‍ തിരിഞ്ഞേക്കും. മുന്നണി പ്രവേശനത്തിനായി മൂന്ന് നിയമസഭാ സീറ്റുകള്‍ വേണമെന്നാണ് പി വി അന്‍വര്‍ ആവശ്യപ്പെട്ടത്. തിരുവമ്പാടി ലീഗ് വിട്ടു നല്‍കാന്‍ സന്നദ്ധമായിരുന്നു. പകരം കോണ്‍ഗ്രസ് മത്സരിക്കുന്ന പൂഞ്ഞാര്‍ സീറ്റ് വിട്ടുകൊടുക്കണം എന്നതായിരുന്നു ആവശ്യം. എന്നാല്‍, ഇത്തരം ചര്‍ച്ചകള്‍ പിന്നീടാകാമെന്നും അന്‍വര്‍ നിലപാട് വ്യക്തമാക്കട്ടെ എന്നുമുള്ള നിലപാടാണ് ചര്‍ച്ചകളില്‍ സതീശന്‍ സ്വീകരിച്ചത്. ഇതോടെ ചര്‍ച്ചകള്‍ കാര്യമായി മുന്നോട്ടു പോയതുമില്ല. ഇതെല്ലാമാണ് ഇപ്പോള്‍ സതീശനെതിരെ ലീഗും തിരിയാന്‍ കാരണമായത്.

Tags:    

Similar News