നിലമ്പൂരില്‍ സിപിഎം വോട്ടുകളും പി വി അന്‍വര്‍ പിടിച്ചു; അന്‍വര്‍ ഒരു ഘടകമേ അല്ലെന്ന നിലപാട് പാടേ മാറ്റി എം വി ഗോവിന്ദന്‍; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അവതരിപ്പിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചെന്നും സംസ്ഥാന സെക്രട്ടറി; തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കാന്‍ അന്‍വര്‍
നിലമ്പൂരില്‍ സിപിഎം വോട്ടുകളും പി വി അന്‍വര്‍ പിടിച്ചു
തിരുവനന്തപുരം: നിലമ്പൂരില്‍ സിപിഎമ്മിന്റെ കുറച്ചു വോട്ടുകള്‍ പി വി അന്‍വര്‍ പിടിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയത്തില്‍ അന്‍വര്‍ ഒരുഘടകമായിരുന്നുവെന്നാണ് ഇപ്പോള്‍ സിപിഎം വിലയിരുത്തുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അന്‍വര്‍ അവതരിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് പി.വി അന്‍വര്‍ ഒരു ഘടകമേ അല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. അന്‍വറിന്റെ കൂടെ ഒരു ഇടത് സഹയാത്രികന്‍ പോലും പോയിട്ടില്ലെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന് ഒപ്പം തന്നെയാണ് അന്‍വര്‍ ഉള്ളതെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വഞ്ചിച്ചുപോയ വഞ്ചകനായ അന്‍വര്‍, യുഡിഎഫിന് വേണ്ടിയാണ് കളംമാറിയത്. ആ വഞ്ചകനായ അന്‍വറിന് കുറച്ച് വോട്ടുനേടാന്‍ സാധിച്ചുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പി.വി അന്‍വര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷം നിലമ്പൂരില്‍ എംഎല്‍എ ആയിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അവിടെ കുറേ വികസനപ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിരുന്നു. ആ വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ അന്‍വറിന് ഗുണമായിട്ടുണ്ടെന്നും ഗോവിന്ദന്‍ വിലയിരുത്തി. അന്‍വര്‍ പിടിച്ചതില്‍ ഇടതുമുന്നണിയുടെ വോട്ടുകളും ഉണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ല എന്ന കാര്യവും അദ്ദേഹം ആവര്‍ത്തിച്ചു.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വലിയ തോതില്‍ പരാജയം സംഭവിച്ചു. അതൊരു പാഠമാക്കി എടുത്തുകൊണ്ട് വരുന്ന നാളുകളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന വിലയിരുത്തലും സിപിഎം യോഗത്തിലുണ്ടായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വിശദമായ വിലയിരുത്തലാണ് ഒരു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും രണ്ടു ദിവസം നീണ്ട സംസ്ഥാന സമിതി യോഗത്തിലും ഉണ്ടായത്.
നിലമ്പൂരില്‍ യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് യുഡിഎഫ് വര്‍ഗ്ഗീയ പ്രചാരണം നടത്തി. നിലമ്പൂരില്‍ ലീഗിന്റെ നിലപാടിനൊപ്പം യുഡിഎഫ് സംവിധാനം ആകെ നിന്നു. എന്നിട്ടും വോട്ട് കുറഞ്ഞു. എസ്ഡിപിഐ വോട്ടും യുഡിഎഫ് പെട്ടിയിലെത്തിച്ചു. ബിജെപിയും യുഡിഎഫിന് വോട്ട് മറിച്ചു. അത് അവര്‍ പരസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു.
യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് കിട്ടാത്തത് ജനപിന്തുണ കുറഞ്ഞതിന്റെ തെളിവാണ്. ഭരണ വിരുദ്ധ വികാരം എന്ന വാദം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. ഭരണ വിരുദ്ധ വികാരത്തിന്റെ ഫലമായി ഒരു വോട്ടുപോലും യുഡിഎഫിന് കിട്ടിയിട്ടില്ല. ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ പോറലില്ലാതെ ശക്തിപ്പെട്ട് നില്‍ക്കുകയാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ സിപിഎമ്മിന് 40000ത്തിന് അടുത്ത് രാഷ്ട്രീയ വോട്ടുണ്ട്. അത് 66,000 ത്തിലേക്ക് എത്തിച്ചത് നേട്ടമാണ്. സര്‍ക്കാരിനെതിരായ പിവി അന്‍വറിന്റെ പ്രചാരണം സ്ഥായിയായി നിലനില്‍ക്കുന്നതല്ല. സാമൂഹികമണ്ഡലത്തില്‍ നിലമ്പൂര്‍ ഫലം വലിയ പ്രത്യാഘാതം ഉണ്ടാക്കും. ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യമുണ്ടാക്കുന്നു. ഇത് യുഡിഎഫ് സംവിധാനം തിരിച്ചറിയുന്നില്ല. കേരളത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ് മതരാഷ്ട്രവാദികളുമായുണ്ടാകുന്ന സഖ്യം. ജമാഅത്തെയുമായുള്ള കൂട്ടുകെട്ടിനെ മത വിശ്വാസികള്‍ തന്നെ ചെറുക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലമ്പൂര്‍ മണ്ഡലവും കേരളവും സ്വരാജിനെ അംഗീകരിച്ചു. എന്നാല്‍ ഒരു വിഭാഗം ആളുകളും പ്രതിപക്ഷവും സ്വരാജിനെതിരെ പ്രവര്‍ത്തിച്ചു. വായനയും അറിവുമുള്ളത് ഇത്തരക്കാര്‍ക്ക് എതിര്‍പ്പിന് കാരണമായി. ചില ബുദ്ധിജീവികളും പ്രൊഫസര്‍മാരും ഈ വിഭാഗത്തിനൊപ്പം കൂടി. സ്വരാജിനെ വ്യക്തിപരമായി വരെ ഇവര്‍ ആക്രമിച്ചു. യുഡിഎഫ് നേതാക്കളും വായനയും എഴുത്തും കൊണ്ട് എന്താ പ്രയോജനം എന്ന ചോദ്യം ഏറ്റുപിടിച്ചു. സാംസ്‌കാരിക കേരളം ഇതിനെതിരെ രംഗത്ത് വരണം.
സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിക്കുന്നു. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിശോധിച്ച് തിരുത്തും. സിപിഎമ്മിനകത്തും പ്രശ്‌നമുണ്ടെന്ന് വരുത്താന്‍ പ്രചാര വേല നടക്കുന്നു. മൂന്നാം സര്‍ക്കാര്‍ വരാനിരിക്കെയാണ് പ്രചാരണം ശക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം ഏല്‍ക്കില്ലെന്ന തോന്നല്‍ പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്. അതുകൊണ്ട് പാര്‍ട്ടിക്കകത്ത് പ്രശ്‌നം ഉണ്ടെന്ന് വരുത്താന്‍ നീക്കം നടക്കുന്നു. പാര്‍ട്ടി സെക്രട്ടറിക്കെതിരെ വിമര്‍ശനം പാര്‍ട്ടിക്കെതിരല്ല. സമ്മേളനകാലത്തും ഇതേ ശ്രമങ്ങള്‍ നടന്നു. സമ്മേളന വിജയത്തോടെ അവരുടെ വാ അടഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെ സംസ്ഥാന സമിതി വിമര്‍ശിച്ചു, പിണറായി ശാസിച്ചു എന്നത് അടക്കമാണ് വാര്‍ത്ത. തെറ്റായ വിവരം തെറ്റായി വാര്‍ത്ത കൊടുക്കുന്നത് ശരിയായ സമീപനം അല്ല.
ശില്‍പശാലയില്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയെ വിമര്‍ശിച്ചെന്ന വാര്‍ത്ത കണ്ടു. ഒരു പരാമര്‍ശവും പാര്‍ട്ടി സെക്രട്ടറിക്കെതിരെ പറഞ്ഞിട്ടില്ല. തീര്‍ത്തും തെറ്റായ വാര്‍ത്ത പിണറായി തന്നെ കമ്മിറ്റിയില്‍ തിരുത്തി. എളമരം കരീമും പി രാജീവും വിമര്‍ശിച്ചെന്ന് വാര്‍ത്ത കൊടുത്തു. അതും ശരിയല്ല. വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട് അതിശക്തമായി ബോധപൂര്‍വ്വം ഇടപെടല്‍ തെറ്റായ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന് പുതിയ രാഷ്ട്രീയ മുന്നണി ഉണ്ടാക്കുമെന്ന് അന്‍വര്‍
സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിര്‍ത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണിയെ നയിക്കും. യുഡിഎഫ് പ്രവേശന വിഷയം ചര്‍ച്ച ചെയ്ത് സമയം കളയാന്‍ താനില്ല. തന്നോട് ആരും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അന്‍വര്‍ ഇന്ന് നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
യുഡിഎഫ് നേതാക്കളുടെ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്ക് മറുപടി പറയാനില്ല. തന്നെ കുറിച്ച് സിപിഎം ചര്‍ച്ച ചെയ്തതില്‍ സന്തോഷം. എംകെ മുനീറിന്റെയും ഇടി മുഹമ്മദ് ബഷീറിന്റെയും തന്നെ ക്കുറിച്ചുള്ള അഭിപ്രായം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ ദുരന്തത്തില്‍ നിന്ന് മുതലെടുപ്പ് നടത്തുകയാണെന്നും അന്‍വര്‍ ആരോപിച്ചു. മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത് ഊരാളുങ്കലാണ്. ഊരാളുങ്കലിന്റെ നടത്തിപ്പ് സി പി എം നേതാക്കള്‍ക്കാണ്. പുനരധിവാസത്തില്‍ സഹായിക്കാന്‍ വന്ന സംഘടനകളെ സര്‍ക്കാര്‍ അടിച്ചോടിച്ചു. വന്‍ ഭൂമി മാഫിയയാണ് ഇതിന് പിന്നിലുള്ളത്. ചൂരല്‍മല പോലെ സര്‍ക്കാര്‍ വില്ലനായ മറ്റാരു ദുരന്തം വേറെ ഉണ്ടാകില്ല. 776 കോടി ജനങ്ങള്‍ സര്‍ക്കാരിന് നല്‍കി. എന്നിട്ടും ജനങ്ങള്‍ക്ക് സഹായം നല്‍കിയില്ല. വീട് വേണ്ടെന്ന് എഴുതിക്കൊടുത്ത് കുടുംബങ്ങള്‍ 15 ലക്ഷം വാങ്ങി പോവുകയാണ്. കവളപ്പാറയിലെ പ്രശ്‌നങ്ങള്‍ 6 മാസം കൊണ്ട് പരിഹരിച്ചതാണ്. എന്നാല്‍ വയനാട് വിഷയം അങ്ങനെയല്ല. ഇവിടുത്തെ പ്രശ്‌നം പ്രതിപക്ഷം ഏറ്റെടുക്കുന്നില്ല. ഈ വിഷയത്തില്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണെന്നും അന്‍വര്‍ പറഞ്ഞു.