മത്സരിക്കുമെന്ന് പറഞ്ഞ് നിരന്തരം ബ്ലാക്‌മെയില്‍ ചെയ്യുന്ന അന്‍വറിന് വഴങ്ങണോ? വായില്‍ തോന്നിയത് പറഞ്ഞ അന്‍വറിന് വേണ്ടി വാദിച്ച മുസ്ലിം ലീഗും സമ്മര്‍ദ്ദത്തില്‍; സതീശനെ മാത്രം ലക്ഷ്യമിടുന്നത് അന്‍വറിന്റെ തന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസും; അന്‍വറിനെ പേടിയില്ല; കീഴടങ്ങി ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അടൂര്‍ പ്രകാശും

അന്‍വറില്‍ യുഡിഎഫില്‍ തുടര്‍ചര്‍ച്ചകള്‍

Update: 2025-05-28 06:18 GMT

തിരുവനന്തപുരം: നിലമ്പൂരില്‍ നിരന്തരം ബ്ലാക്‌മെയില്‍ തന്ത്രം തുടരുന്ന പി വി അന്‍വറിന്റെ കാര്യത്തില്‍ കടുത്ത അതൃപ്തിയില്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉന്നം വെച്ചു കൊണ്ട് അന്‍വര്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയതിലും കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നത്. കോണ്‍ഗ്രസിനുള്ളില്‍ സതീശനെതിരെ നിലപാടെടുക്കുന്ന നേതാക്കളുടെ ശബ്ദമായി അന്‍വര്‍ മാറുന്നു എന്ന വികാരവും ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ശക്തമാണ്. ഇതോടെ അന്‍വറിന് കീഴടങ്ങിയുള്ള പ്രശ്‌നപരിഹാരം വേണ്ടെന്ന നിലപാടിലേക്കാണ് പാര്‍ട്ടി നേതൃത്വം എത്തിയിരിക്കുന്നത്. ഇത് കൃത്യമായി തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാന്‍ഡ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ അന്‍വര്‍ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീര്‍പ്പും വേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. സതീശനെ മാത്രം ലക്ഷ്യമിടുന്നത് അന്‍വറിന്റെ തന്ത്രമാണെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. അന്‍വര്‍ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതില്‍ കൂട്ടായ ചര്‍ച്ച നടത്തണമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വ്യക്തമാക്കി. അന്‍വര്‍ മത്സരിക്കും എന്നതില്‍ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ പ്രചരണങ്ങളുടെ തന്ത്രം അന്‍വറിനെ പ്രതിപക്ഷത്തു കണ്ടു മതിയെന്ന നിലപാടിലേക്കും കോണ്‍ഗ്രസ് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്‍വറിന്റെ തന്ത്രങ്ങളെ മറികടക്കാനുള്ള വഴികള്‍ കൂടി കോണ്‍ഗ്രസ് അണിയറയില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും സ്ഥാനാര്‍ഥിയെ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീര്‍പ്പ് വേണ്ടതില്ലെന്ന നിലപാടിലാണ് ചില നേതാക്കള്‍ക്കുള്ളത്.

അവസാന നിമിഷവും മത്സരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി യുഡിഎഫിലെത്താന്‍ പരിശ്രമിക്കുകയാണ് പി വി അന്‍വര്‍. അന്‍വറിന്റെ പരാമര്‍ശങ്ങള്‍ സതീശനെ കൂടി ഉന്നമിട്ടാണ്. സ്വന്തം നിലയില്‍ മത്സരിക്കുന്ന കാര്യത്തില്‍ കെ സി വേണുഗോപാലിനെ കണ്ട ശേഷം അന്തിമ തീരുമാനം എന്നാണ് പി വി അന്‍വറിന്റെ പുതിയ പ്രഖ്യാപനം. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.

ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. യുഡിഎഫില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് നേതൃത്വം മറുപടി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. ആരോപണങ്ങളൊന്നും വ്യക്തിപരമായി കാണുന്നില്ല. വിജയിക്കുക എന്ന ദൗത്യം മാത്രമാണ് മുന്നിലുള്ളത്. നിലമ്പൂരിലെ വികസന മുരടിപ്പാണ് പ്രധാന വിഷയം. അത് പ്രചാരണയുധമാക്കി മുന്നോട്ട് പോകുമെന്ന് ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വര്‍ വിഷയത്തില്‍ യുഡിഎഫിനുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും.

അതേസമയം, അന്‍വര്‍ നിലമ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കരുതെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. യുഡിഎഫ് പറയുന്ന കാര്യങ്ങളും അന്‍വര്‍ പറയുന്നതും സമാനമാണെന്ന് പിഎംഎ സലാം പറഞ്ഞു. അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റ് കക്ഷിയാക്കാനാണ് തീരുമാനിച്ചിരുന്നതെന്നും പിഎംഎ സലാം വെളിപ്പെടുത്തി. ഇടതു സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നവര്‍ ഒരുമിക്കണമെന്നും വികസനവിരുദ്ധതയയെ തുറന്നു കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് പോകേണ്ട സ്ഥലങ്ങളില്‍ ഒരുമിച്ച് പോകണം. അന്‍വര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News