മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; അതുപോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു; കേരളത്തില്‍ സിജെപി, സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കൈ കോര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; 'സംഘനൃത്തം ചെയ്യുമ്പോള്‍ ഒരുമിച്ച് ചെയ്യൂ, ഒറ്റക്ക് നിന്ന് കുളമാക്കരുതെന്ന്' കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുലിന്റെ മുന്നറിയിപ്പും

മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; അതുപോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു

Update: 2026-03-07 13:54 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ചു. ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണെ പുകഴ്ത്തി കൊണട് തുടങ്ങിയ പ്രസംഗം പതിയെ കേന്ദ്രത്തിനെതിരായ വിമര്‍ശനത്തിലേക്ക് വഴിമാറി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തില്‍ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും ആരോപിച്ചു. പ്രസംഗത്തില്‍ രാഹുല്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു. ഗള്‍ഫിലുള്ളവര്‍ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. കൂടുതല്‍ കരുതല്‍ വേണം. യുഎസുമായി കരാര്‍ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാര്‍ഷിക രംഗം അമേരിക്കയ്ക്ക് തുറന്നു കൊടുത്തിട്ടില്ല. കാര്‍ഷിക രംഗത്തെ തകര്‍ക്കുന്ന നടപടിയാണിത്.

കരാര്‍ ഊര്‍ജ്ജ സുരക്ഷ ഇല്ലാതാക്കും. അമേരിക്ക പറയുന്നവരില്‍ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി ട്രംപിന് വാക്ക് കൊടുത്തു. സാധാരണ സാഹചര്യത്തില്‍ മോദി ഇങ്ങനെ ചെയ്യില്ല. വിട്ടുവീഴ്ചകള്‍ക്ക് നിര്‍ബന്ധിതനാകുകയാണ് പ്രധാനമന്ത്രി. ഇതിന് കാരണം എപ്സ്റ്റീന്‍ ഫയലുകളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുഹൃത്ത് അനില്‍ അംബാനി, ഹര്‍ദീപ് പുരി എന്നിവരുടെ പേരുകള്‍ എപ്സ്റ്റീന്‍ ഫയലുകളില്‍ ഉണ്ട്. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തു വരുമോ എന്നാണ് മോദിക്ക് പേടി. മോദിയെ നിയന്ത്രിക്കുന്നത് ട്രംപ് ആണ്. അതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇഡി അനങ്ങുന്നില്ല തന്നെ ചോദ്യം ചെയ്തത് മണിക്കൂറുകളാണ്. കേരളത്തില്‍ സിജെപിയാണുള്ളത്. സിപിഎം- ബിജെപി കൂട്ടുകെട്ടാണ്. സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കൈ കോര്‍ക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സര്‍ക്കാരിനുള്ളത് തൊഴിലാളി താല്‍പ്പര്യം ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. സര്‍ക്കാരിന് കോര്‍പറേറ്റ് സ്വഭാവമാണുള്ളതെന്നും കോര്‍പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് പേരു മാറ്റണമെന്നും രാഹുല്‍ പറഞ്ഞു.

പ്രസംഗത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയും രാഹുല്‍ ഗാന്ധി എടുത്തുപറഞ്ഞു. സിപിഎം നേതാക്കള്‍ ജയിലിലായെന്നും യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ശക്തമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉപദേശം നല്‍കിക്കൊണ്ടാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. കേരളത്തിലെ ജനങ്ങളുടെ ഉപദേശമാണിതെന്നും യുഡിഎഫ് നേതാക്കള്‍ ഒരുമിച്ചു കൈ കോര്‍ക്കണമെന്നും രാഹുല്‍ നേതാക്കളോട് പറഞ്ഞു.

തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നത് കേരളീയരാണെന്നും കേരളത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ഐക്യം വേണമെന്ന് നേതാക്കളോട് ആവര്‍ത്തിക്കുകയും ചെയ്തു. 'സംഘനൃത്തം ചെയ്യുമ്പോള്‍ ഒരുമിച്ച് ചെയ്യൂ, ഒറ്റക്ക് നിന്ന് കുളമാക്കരുതെന്ന്' എന്നാണ് രാഹുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പു നല്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ചിന ഗ്യാരണ്ടികളും രാഹുല്‍ പ്രഖ്യാപിച്ചു. എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, 3000 ക്ഷേമെപന്‍ഷന്‍ എന്നിങ്ങനെ വമ്പന്‍ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളില്‍ പുറത്തിറക്കും.

Tags:    

Similar News