ഫൈനലിന് മുമ്പുള്ള സെമിഫൈനലിന് ബത്തേരിയിലെ ക്യാമ്പില്‍ കാലേക്കൂട്ടി മിഷന്‍ 2025 നയരേഖ അവതരിപ്പിച്ച് തന്ത്രങ്ങള്‍ മെനഞ്ഞു; നാല് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് ഭരണമുറപ്പിച്ചത് സുധാകരനും സതീശനും മുരളീധരനും ചെന്നിത്തലയും കളത്തില്‍ നേരിട്ടിറങ്ങിയ ഏകോപിത നീക്കത്തിലൂടെ; വിവാദങ്ങളെ നിഷ്പ്രഭമാക്കി ഇതുടീം കെപിസിസിയുടെ മിന്നും വിജയം

ഇതുടീം കെപിസിസിയുടെ മിന്നും വിജയം

Update: 2025-12-13 12:11 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍, കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് നടത്തിയ മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നതാണ്. ആറ് കോര്‍പ്പറേഷനുകളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുന്നണി ഭരണമുറപ്പിച്ചു. കഴിഞ്ഞ തവണ കണ്ണൂരില്‍ മാത്രമായിരുന്നു യുഡിഎഫിന് ഭരണമുണ്ടായിരുന്നത്. കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളില്‍ പോലും യുഡിഎഫിന്റേത് വന്‍ മുന്നേറ്റമാണ്.

കോര്‍പ്പറേഷനുകളിലെ രാഷ്ട്രീയ ചിത്രം

ആറ് കോര്‍പ്പറേഷനുകളില്‍ ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താന്‍ സാധ്യതയുള്ളത്. തിരുവനന്തപുരത്ത് എന്‍ഡിഎ ഭരണം ഏറക്കുറെ ഉറപ്പിച്ചു. കേവലഭൂരിപക്ഷത്തിന് ഒരൊറ്റ സീറ്റിന്റെ കുറവ് മാത്രം.

കോഴിക്കോട്, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എല്‍ഡിഎഫിന് ഭൂരിപക്ഷത്തിന് നാല് സീറ്റിന്റെ കുറവുണ്ട്. ഇവിടെയും യുഡിഎഫ് ശക്തമായ വെല്ലുവിളി ഉയര്‍ത്തി.

വിജയത്തിന് പിന്നില്‍ 'മിഷന്‍ 2025' തന്ത്രം

കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ് ഒരുക്കിയ രാഷ്ട്രീയ-സംഘടനാ തന്ത്രങ്ങളുടെ വിജയം കൂടിയാണ് ഈ ഫലത്തില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ നടന്ന കെപിസിസി എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവതരിപ്പിച്ച 'മിഷന്‍ 2025' നയരേഖ ആധാരമാക്കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മിഷന്‍ 2025 പ്രകാരം, കോര്‍പ്പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കള്‍ക്ക് നേരിട്ട് നല്‍കി. മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനിറങ്ങി.

കണ്ണൂരില്‍ അന്നത്തെ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനും, കോഴിക്കോട് രമേശ് ചെന്നിത്തലയ്ക്കും, തിരുവനന്തപുരത്ത് കെ. മുരളീധരനും, എറണാകുളത്ത് വി.ഡി. സതീശനും (പ്രതിപക്ഷ നേതാവ്) തൃശ്ശൂരില്‍ റോജി എം. ജോണിനും, കൊല്ലത്ത് പി.സി. വിഷ്ണുനാഥിനും ചുമതല കൊടുത്തു.

കാലേക്കൂട്ടി സ്ഥാനാര്‍ഥി പ്രഖ്യാപനം

തിരുവനന്തപുരത്ത് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മുന്നണികളെ ഞെട്ടിച്ചു. ഭരണം പിടിക്കാന്‍ തന്നെയാണ് തങ്ങളിറങ്ങുന്നതെന്ന സന്ദേശം നല്‍കാനായി, മുന്‍ എംഎല്‍എയായിരുന്ന കെ.എസ്. ശബരീനാഥനെപ്പോലെ പ്രമുഖ നേതാവിനെ തന്നെ മത്സരത്തിനിറക്കി. എല്‍ഡിഎഫ്-ബിജെപി ദ്വന്ദത്തിലേക്ക് മാറിയ കോര്‍പ്പറേഷനില്‍ ഈ നീക്കം ശ്രദ്ധ പിടിച്ചുപറ്റി.

തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും തിരഞ്ഞെടുപ്പിന് മുമ്പേ സ്ഥാനാര്‍ഥികളെ അണിനിരത്തി. കൊച്ചി കോര്‍പ്പറേഷനിലും തൃശ്ശൂരിലും കടുത്ത പോരാട്ടത്തിന് കളമൊരുക്കി. കണ്ണൂരില്‍,് സിപിഎം വാര്‍ഡുകള്‍ പിടിക്കാന്‍ റിജില്‍ മാക്കുറ്റിയെപ്പോലെ യുവനേതാക്കളെ ഇറക്കി.

വിജയഘടകങ്ങള്‍

സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതില്‍ പതിവ് തര്‍ക്കങ്ങള്‍ കുറവായിരുന്നതും ഘടകകക്ഷികളുമായി ഏറ്റുമുട്ടലുകള്‍ ഒഴിവാക്കിയതും യുഡിഎഫിന് നേട്ടമായി. ബത്തേരിയില്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ മുകളില്‍ നിന്ന് സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്ന പതിവ് വേണ്ടെന്ന് ആദ്യമേ തീരുമാനമെടുത്തതും നേട്ടമായി.

രാഷ്ട്രീയ വോട്ടുകള്‍ കൂടി നിര്‍ണ്ണയിക്കുന്ന കോര്‍പ്പറേഷനുകളില്‍, ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം വോട്ടര്‍മാര്‍ ഏറ്റെടുത്തു. തിരഞ്ഞെടുപ്പിനോടടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പോലും കാര്യമായ പരിക്കുണ്ടാക്കിയില്ലെന്ന് വേണം കരുതാന്‍.

കോണ്‍ഗ്രസിന്റെ ചരിത്രപരമായ വിജയം

കെപിസിസി പ്രസിഡന്റായി രമേശ് ചെന്നിത്തല ഇരുന്ന 2010-ലാണ് യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ വിജയം നേടിയത്. ആ തിരഞ്ഞെടുപ്പില്‍ 59 നഗരസഭകളില്‍ 39 ഇടത്തും എട്ട് ജില്ലാ പഞ്ചായത്തുകളിലും 582 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു.

എന്നാല്‍, 2020-ല്‍ കണ്ണൂരൊഴികെ ഒരു കോര്‍പ്പറേഷനിലും ഭരണം ലഭിക്കാതെ യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയും പ്രതിപക്ഷത്ത് തുടരേണ്ടി വന്ന കോണ്‍ഗ്രസ്, നിലവിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിറങ്ങാനുള്ള ആത്മവിശ്വാസം നല്‍കുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടങ്ങുന്ന 'ടീം കെപിസിസി'ക്ക് ശക്തമായ നേതൃനിര നല്‍കാന്‍ സാധിച്ചു എന്നതിന്റെ പ്രതിഫലനം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിര്‍ണ്ണായകമായ നേതൃമാറ്റങ്ങള്‍ ഉണ്ടായി. രമേശ് ചെന്നിത്തലയെ ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് മാറ്റുകയും, ഉമ്മന്‍ചാണ്ടിയുടെ വിയോഗം സംഭവിക്കുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ വലിയ ശൂന്യതയുണ്ടായി. അടുത്തിടെയുണ്ടായ വിവിധ വിവാദങ്ങള്‍ക്ക് കാരണം ശക്തമായ നേതൃത്വമില്ലാത്തതും ഗ്രൂപ്പുകള്‍ ചിതറിപ്പോയതുമാണെന്ന് കോണ്‍ഗ്രസ് നിരീക്ഷകര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിലകൊണ്ടത്. വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ള ഒരു നിര ഇവരോടൊപ്പം 'ടീം കെപിസിസി'യായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിറങ്ങാനുള്ള വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും നല്‍കുന്നത്.

Tags:    

Similar News