റിവേഴ്‌സ് സ്വീപ്പില്‍ ക്യാച്ച് ഔട്ടും നോട്ട് ബുക്ക് സെലിബ്രേഷനും; നോബോളിലെ ഫ്രീ ഹിറ്റ് സിക്‌സാക്കി; പിന്നാലെ ജിതേഷിനെ 'പുറത്താക്കിയ' ദിഗ്‌വേഷിന്റെ 'മങ്കാദിങ്'; ദൃശ്യങ്ങള്‍ കണ്ട് കലിപ്പടിച്ച് കോലി; അപ്പീല്‍ പന്ത് പിന്‍വലിച്ചത് മാനക്കേട് ഒഴിവാക്കി; ആ ഒരോവറില്‍ നടന്ന നാടകീയ സംഭവങ്ങള്‍

ആ ഒരോവറില്‍ നടന്ന നാടകീയ സംഭവങ്ങള്‍

Update: 2025-05-28 11:28 GMT

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ആറു വിക്കറ്റ് ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഒന്നാം ക്വാളിഫയറിന് യോഗ്യത നേടിക്കഴിഞ്ഞു. കന്നി ഐപിഎല്‍ കിരീടനേട്ടത്തിലേക്ക് ഇനി വേണ്ടത് തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ മാത്രമാണ്. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ നേരിടാന്‍ ഒരുങ്ങുകയാണ് ആര്‍സിബിയുടെ മിന്നും താരങ്ങള്‍.

ത്രില്ലര്‍ പോരാട്ടത്തിലാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മിന്നും ജയം സ്വന്തമാക്കിയത്. ബംഗളൂരുവിന്റെ ജയത്തില്‍ നിര്‍ണായകമായത് ദിഗ്വേഷ് റാത്തി എറിഞ്ഞ പതിനേഴാം ഓവറായിരുന്നു. നാടകീയവും സംഭവബഹുലവുമായിരുന്നു ദിഗ്വേഷിന്റെ ഓവര്‍. ദിഗ്വേഷ് പതിനേഴാം ഓവര്‍ എറിയാനെത്തുമ്പോള്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 24 പന്തില്‍ 39 റണ്‍സായിരുന്നു. 20 പന്തില്‍ 49 റണ്‍സുമായി ആര്‍സിബി നായകന്‍ ജിതേഷ് ശര്‍മയായിരുന്നു സ്‌ട്രൈക്കിംഗ് എന്‍ഡില്‍. 19 പന്തില്‍ 37 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ ആയിരുന്നു മറുവശത്ത്.

ദിഗ്വേഷ് റാത്തിയുടെ ആദ്യ പന്ത് തന്നെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ജിതേഷിന് പിഴച്ചു. പോയന്റില്‍ ജിതേഷിനെ ആയുഷ് ബദോനി പറന്നുപിടിച്ചു. പിന്നാലെ ഗ്രൗണ്ടില്‍എഴുതികൊണ്ട് ദിഗ്വേഷിന്റെ നോട്ട് ബുക്ക് സെലിബ്രേഷന്‍. നിരാശയോടെ ജിതേഷ് ക്രീസ് വിടാനൊരുങ്ങവെ അത് ക്ലീന്‍ ക്യാച്ചാണോ എന്ന് ടിവി അമ്പയറുടെ പരിശോധന.എന്നാല്‍ ക്യാച്ച് പരിശോധനക്ക് മുമ്പെ ദിഗ്വേഷ് എറിഞ്ഞത് ബാക്ക് ഫൂട്ട് നോ ബോളാണെന്ന് റീപ്ലേകളില്‍ വ്യക്തമായി. ബൗള്‍ ചെയ്യുമ്പോള്‍ ദിഗ്വേഷിന്റെ പിന്‍കാല്‍ റിട്ടേണ്‍ ക്രീസില്‍ തട്ടിയതോടെയാണ് അത് ബാക്ക് ഫൂട്ട് നോബോളായത്.


ഫ്രീ ഹിറ്റായ അടുത്ത പന്ത് സിക്‌സിന് പറത്തി ജിതേഷ് അര്‍ധസെഞ്ചുറി തികച്ചു.അടുത്ത രണ്ട് പന്തില്‍ രണ്ട് സിംഗിള്‍. നാാലാം പന്തില്‍ ദിഗ്വേഷിന്റെ പന്ത് ജിതേഷ് വൈ് റിവ്യു എടുത്തെങ്കിലും അത് വൈഡായിരുന്നില്ല. അടുത്ത പന്തില്‍ സിംഗിളെടുത്ത് ജിതേഷ് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍. അവസാന പന്തിലായിരുന്നു വീണ്ടും നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പന്തെറിയാനെത്തിയ ദിഗ്വേഷ് ആക്ഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും പന്തെറിയുന്നതിന് മുമ്പ് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ ക്രീസ് വിട്ട ജിതേഷിനെ റണ്ണൗട്ടാക്കി. ഔട്ടിനായി അപ്പീല്‍ ചെയ്തു.

അപ്പീലില്‍ ഉറച്ചു നില്‍ക്കുന്നോ എന്ന് അമ്പയര്‍ മൈക്കല്‍ ഗഫ് ദിഗ്വേഷിനോട് ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു മറുപടി. ഇതോടെ അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു. ദിഗ്വേഷ് റണ്ണൗട്ടാക്കുമ്പോള്‍ ജിതേഷിന്റെ ബാറ്റ് ക്രീസിലെത്തിയിട്ടില്ലെന്നും വായുവിലായിരുന്നുവെന്നും റിപ്ലേകളില്‍ വ്യക്തമായി. ശരിക്കും ഔട്ടാണെങ്കിലും ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ തെളിഞ്ഞത് നോട്ട് ഔട്ടെന്നായിരുന്നു.

ഇതുകണ്ട് ആരാധകര്‍ അന്തംവിട്ടപ്പോഴാണ് കമന്ററിയില്‍ അതിന്റെ വിശദീകരണം എത്തിയത്.ഋഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചതിനാലാണ് അത് നോട്ടൗട്ടാണെന്ന് ടിവി അമ്പയര്‍ വിധിച്ചത്. അവസാന പന്തില്‍ സിംഗിള്‍ വഴങ്ങി ദിഗ്വേഷ് ഓവര്‍ പൂര്‍ത്തിയാക്കി. 11 റണ്‍സ് വഴങ്ങിയ ദിഗ്വേഷിന്റെ ഓവര്‍ നാടകീയവും സംഭവബഹുലമായി അവസാനിക്കുമ്പോള്‍ ആര്‍സിബിക്ക് അവസാന 18 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു.വില്യം ഒറൂര്‍ക്ക് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 21 റണ്‍സടിച്ച് ആര്‍സിബി ലക്ഷ്യത്തിലേക്ക് മുന്നേറുകയായിരുന്നു.

നോട്ട്ബുക്ക് സെലിബ്രേഷന്‍, ഒടുവില്‍ 'മങ്കാദിങ്'

അതേ സമയം 'മങ്കാദിങ്' വിഷയത്തില്‍ ദിഗ്‌വേഷ് രതിയെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രംഗത്തെത്തി. ദിഗ്‌വേഷ് രതിയുടെ 17ാം ഓവറിലെ അവസാന പന്തിലായിരുന്നു റണ്‍ഔട്ട് നീക്കം. അപ്പീലില്‍ ഉറച്ചുനില്‍ക്കുന്നോയെന്ന് അംപയര്‍ ചോദിച്ചപ്പോഴും ദിഗ്‌വേഷ് വിക്കറ്റു വേണമെന്ന നിലപാട് ആവര്‍ത്തിച്ചു. റീപ്ലേകളില്‍ ജിതേഷ് ശര്‍മ ഔട്ടെന്നു വ്യക്തമായിരുന്നെങ്കിലും അംപയര്‍ നോട്ടൗട്ടാണു വിധിച്ചത്. ലക്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് വിഷയത്തില്‍ ഇടപെട്ട് അപ്പീല്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ദിഗ്‌വേഷ് രതിയുടെ റണ്‍ഔട്ട് നീക്കം കണ്ട് ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി രോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിതേഷ് ശര്‍മ പുറത്തായെന്നു കരുതി കോലി കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി വലിച്ചെറിയാന്‍ ശ്രമിക്കുന്നുണ്ട്. ഡ്രസിങ് റൂമില്‍ വച്ചായിരുന്നു കോലിയുടെ പ്രതികരണം.

നോട്ട് ബുക്ക് ആഘോഷ പ്രകടനങ്ങളുടെ പേരില്‍ ഐപിഎലില്‍ പല തവണ ശിക്ഷ നേരിട്ട താരമാണ് ദിഗ്വേഷ് രതി. ലക്ഷങ്ങള്‍ പിഴ അടച്ചിട്ടും വിവാദ ആഘോഷം തുടര്‍ന്നതോടെ താരത്തെ ഒരു മത്സരത്തില്‍നിന്നു വിലക്കിയിരുന്നു. ലക്‌നൗവിനെതിരെ പ്ലേയിങ് ഇലവനില്‍ മടങ്ങിയെത്തിയ താരം നോട്ട് ബുക്ക് ആഘോഷം ആവര്‍ത്തിച്ചു. ജിതേഷ് ശര്‍മയെ ആയുഷ് ബദോനി ക്യാച്ചെടുത്തപ്പോഴായിരുന്നു ആഘോഷം. എന്നാല്‍ ഇത് നോ ബോളായതോടെ വിക്കറ്റു ലഭിച്ചില്ല.

മത്സരത്തില്‍ നാലോവറുകള്‍ പന്തെറിഞ്ഞ ദിഗ്‌വേഷ് രതി 36 റണ്‍സ് വഴങ്ങിയെങ്കിലും താരത്തിനു വിക്കറ്റൊന്നും കിട്ടിയില്ല. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ആറു വിക്കറ്റ് വിജയമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ ബെംഗളൂരു ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ നേരിടും.

Tags:    

Similar News