അഭിഷേക് ശര്‍മയുമൊത്തുള്ള ഓപ്പണിങ് സഖ്യം ശരിക്കും ആസ്വദിക്കുന്നു; അഭിഷേകിനോട് പന്ത് നോക്കി അടിക്കാന്‍ പറഞ്ഞു, അത്ര തന്നെ; സഞ്ജു സാംസണ്‍

അഭിഷേകിനോട് പന്ത് നോക്കി അടിക്കാന്‍ പറഞ്ഞു, അത്ര തന്നെ; സഞ്ജു സാംസണ്‍

Update: 2026-02-27 08:46 GMT

ചെന്നൈ: ഒരിക്കല്‍ കൂടി സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തു. ഈ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം ഇന്ത്യ സിംബാബ്വെക്കെതിരെ പുറത്തെടുത്തപ്പോള്‍ അതിനു തുടക്കമിട്ടത് സഞ്ജു സാംസണായിരുന്നു. താരം മികവോടെ തുടങ്ങിയപ്പോള്‍ ഈ ലോകകപ്പില്‍ ആദ്യമായി അഭിഷേക് ഫോമിലേക്കും വന്നു. അഭിഷേകുമൊത്തുള്ള ഓപ്പണിങ് താന്‍ ശരിക്കും ആസ്വദിക്കാറുണ്ടെന്നു പറയുന്നു സഞ്ജു സാംസണ്‍.

അഭിഷേകിന്റെ ഗംഭീര തിരിച്ചു വരവിനു പിന്നില്‍ സഞ്ജുവിന്റെ ക്രീസിലെ മോട്ടിവേഷന്‍ കൂടിയുണ്ട്. ബാറ്റിങിനിടെ അഭിഷേകിനു ഉപദേശം നല്‍കിയിട്ടുണ്ടെന്നു സഞ്ജു വ്യക്തമാക്കി. 'ഞങ്ങള്‍ പരസ്പര പൂരകമായാണ് ബാറ്റ് ചെയ്യുന്നത്. അവന്‍ വിക്കറ്റിനെക്കുറിച്ച് എന്നോടു ചോദിക്കാറുണ്ട്. ഞാന്‍ അപ്പോള്‍ പ്രത്യേകിച്ചൊരു ഉപദേശമൊന്നും കൊടുക്കാറില്ല. പന്ത് നോക്കി അടിച്ചു കളിക്കാനാണ് പറയാറുള്ളത്. അഭിഷേകുമൊത്തുള്ള ബാറ്റിങ് ശരിക്കും ആസ്വദിക്കുന്നു. സിംബാബ്വെക്കെതിരെ ഞങ്ങള്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിച്ചു. അതില്‍ സന്തോഷമുണ്ട്'- സഞ്ജു വ്യക്തമാക്കി.

ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ചത്. മിന്നും തുടക്കം ഇരുവരും ചേര്‍ന്നു നല്‍കിയതോടെ പിന്നീടെത്തിയവര്‍ക്കെല്ലാം ആത്മവിശ്വാസത്തോടെ ബാറ്റ് വീശാന്‍ അതു കരുത്തു പകര്‍ന്നു. ഇരുവരും ചേര്‍ന്നു 4 ഓവറിനുള്ളില്‍ തന്നെ സ്‌കോര്‍ 48ല്‍ എത്തിച്ചാണ് പിരിഞ്ഞത്. സഞ്ജു 15 പന്തില്‍ 24 റണ്‍സും അഭിഷേക് 30 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീം ടോട്ടല്‍ പടുത്തുയര്‍ത്തി. 20 ഓവറില്‍ 256 റണ്‍സ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ്.

Tags:    

Similar News