ആരെങ്കിലും രണ്ടാമത്തെ മാസത്തില്‍ പിടിക്കപ്പെട്ടാല്‍ നാല് വര്‍ഷം വിവാഹജീവിതം തുടരാമോ?; എന്റെ പേരിലാണ് അവര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്; പ്രതികരിച്ച് ചഹല്‍

Update: 2025-10-12 06:34 GMT

ഗുരുഗ്രാം: മുന്‍ ഭാര്യ ധനശ്രീ വര്‍മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍. തന്റെ പേരില്‍ പ്രചാരം നേടാനാണ് ധനശ്രീ ശ്രമിക്കുന്നതെന്നും, താന്‍ പഴയ കാര്യങ്ങളില്‍ നിന്നെല്ലാം ഏറെ മുന്‍പേ മുന്നോട്ട് പോയിട്ടുണ്ടെന്നും ചഹല്‍ വ്യക്തമാക്കി. ധനശ്രീ അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത്, വിവാഹത്തിന്റെ ആദ്യ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചഹല്‍ വഞ്ചിച്ചതായിരുന്നുവെന്നാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചഹല്‍ മറുപടി നല്‍കി.

''ഞാന്‍ ഒരു കായികതാരമാണ്. വഞ്ചന എന്നെ സംബന്ധിച്ചിടത്തോളം അസാധുവാണ്. ആരെങ്കിലും രണ്ടാമത്തെ മാസത്തില്‍ പിടിക്കപ്പെട്ടാല്‍ നാല് വര്‍ഷം വിവാഹജീവിതം തുടരാമോ? ഈ അധ്യായം എന്റെ ജീവിതത്തില്‍ അവസാനിച്ചു. എല്ലാവരും മുന്നോട്ട് പോകണം,'' ഒരു ദേശീയ മാധ്യമത്തോടുള്ള അഭിമുഖത്തില്‍ ചഹല്‍ പറഞ്ഞു. ധനശ്രീ ഇപ്പോഴും തന്റെ പേരിനെ ആശ്രയിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''അവരുടെ ജീവിതം ഇപ്പോള്‍ എന്റെ പേരിലാണ് നടക്കുന്നത്. അത് തുടരട്ടെ. എനിക്ക് അതില്‍ വിഷമമില്ല. ഞാന്‍ അത് മറന്നുപോയി,'' ചഹല്‍ വ്യക്തമാക്കി.

ഇപ്പോള്‍ താന്‍ പൂര്‍ണ്ണമായി ക്രിക്കറ്റിലും ഗെയിമിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും, പ്രണയത്തിലാകാനുള്ള ആലോചനകള്‍ ഒന്നുമില്ലെന്നും താരം പറഞ്ഞു. ''എനിക്ക് ഇ-ഗെയിമിങ് ഇഷ്ടമാണ്. അതില്‍ നല്ലൊരു ഭാവി കാണുന്നു. അതിനൊപ്പം, ഞങ്ങളുടെ പുതിയ ഗാനം ഉടന്‍ പുറത്തിറങ്ങും,'' ചഹല്‍ പറഞ്ഞു. വിഷമം തോന്നുമ്പോള്‍ ഹനുമാന്‍ ചാലിസ കേള്‍ക്കാറുണ്ടെന്നും അത് തന്നെ ആത്മവിശ്വാസം നല്‍കുന്നുവെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.

2020 ഡിസംബറില്‍ ചെഹലും ധനശ്രീ വര്‍മയും വിവാഹിതരായി. കോവിഡ് കാലത്ത് ധനശ്രീയുടെ ഓണ്‍ലൈന്‍ നൃത്ത ക്ലാസിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. 2022-ല്‍ വേര്‍പിരിഞ്ഞ ഇരുവരും 2025 ഫെബ്രുവരിയില്‍ വിവാഹമോചനത്തിനായി സംയുക്ത ഹര്‍ജി നല്‍കി. തുടര്‍ന്ന് ചെഹല്‍ ധനശ്രീയ്ക്ക് 4.75 കോടി രൂപ ജീവനാംശമായി നല്‍കി.

Tags:    

Similar News