തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നതാണ് കേസ്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ കോടതി ജീവനക്കാരനായിരുന്ന ജോസ് ആണ് ഒന്നാം പ്രതി. ജോസും കുറ്റക്കാരനാണ്. ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു. ശിക്ഷാ വിധി ഉടന്‍ പറയും.

കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹരജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. 1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടര്‍ന്ന് പ്രതി കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ ഹരജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാനുള്ള കാരണം. സുപ്രീംകോടതി വിധിയും ആന്റണി രാജുവിന് എതിരായിരുന്നു. ഇതോടെയാണ് വിചാരണയിലേക്ക് കാര്യങ്ങള്‍ കടന്നത്. ഇതും ആന്റണി രാജുവിന് എതിരായി. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് ആന്റണി രാജു.