ടെഹ്‌റാന്‍: ഇസ്രയേലിന് പ്രതിരോധ കവചം ഒരുക്കിയാല്‍ അടുത്ത ആക്രമണ ലക്ഷ്യം നിങ്ങളായിരിക്കുമെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കി ഇറാന്‍. തങ്ങളുടെ പൗരന്മാരെ ലാക്കാക്കി മിസൈലുകള്‍ തൊടുത്താല്‍ ടെഹ്‌റാന്‍ കത്തുമെന്ന ഇസ്രയേല്‍ ഭീഷണിക്ക് പിന്നാലെയാണ് ഫ്രാന്‍സിനെ കൂടി ഉള്‍പ്പെടുത്തിയുള്ള ഇറാന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഹര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിനെ പിന്തുണച്ചാല്‍, അമേരിക്കയുടെയും, ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പ്രാദേശിക താവളങ്ങളെ ഇറാന്‍ സേന ആക്രമിക്കുമെന്നാണ് ഭീഷണി.

ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്്‌റാന്‍ നിന്ന് കത്തുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെളളിയാഴ്ച രാത്രി ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ച് ഇസ്രയേലില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 'ഇറാനിലെ സ്വേച്ഛാധിപതി ആയത്തൊളള അലി ഖമനയി അവിടുത്തെ പൗരന്മാരെ ബന്ദികളാക്കി മാറ്റുകയാണ്. പ്രത്യേകിച്ചും ടെഹ്‌റാന്‍ നിവാസികളെ. ഇസ്രയേലി പൗരന്മാര്‍ക്ക് ആപത്ത് സംഭവിച്ചാല്‍ അവര്‍ കനത്ത വില കൊടുക്കേണ്ടി വരും. ഖമനയി ഇസ്രയേലിന് നേരേ മിസൈലാക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ നിന്ന് കത്തും' ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണത്തിലൂടെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്കുള്ള പാത തെളിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ടെഹ്‌റാന്‍ ഇനി അപ്രാപ്യമല്ല, സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും, 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ചത്തെ ഇസ്രേയലിന്റെ ഓപ്പറേഷന്‍ റൈസിങ് ലയണ്‍ വ്യോമാക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തുവെന്ന് ഇറാന്റെ യുഎന്‍ അംബാസഡര്‍ അറിയിച്ചു.


ഇസ്രയേലിന്റെ മൂന്ന് എഫ് 35 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

അതിനിടെ, ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്35 വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്‍ മാധ്യമങ്ങള്‍ രംഗത്തെത്തി. വനിതാ പൈലറ്റിനെ പിടികൂടിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നേരത്തെ മറ്റു രണ്ട് എഫ്35 വിമാനങ്ങള്‍ കൂടി വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍, ഈ വാര്‍ത്ത ഇസ്രയേല്‍ നിഷേധിച്ചു. അടിസ്ഥാനരഹിതമെന്നും വ്യാജ വാര്‍ത്ത എന്നുമാണ്

സൈനിക വക്താവ് അവിചായ് അദ്രയി എക്‌സി പ്രതികരിച്ചത്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി ഫോര്‍ഡോയിലെ ആണവ കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ ഡ്രോണിനെ ഇറാന്‍ തകര്‍ത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെട്ടു. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാല്‍, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാന്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചു. അമേരിക്കയുമായി ഇനി ആണവ ചര്‍ച്ചയില്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ആണവ ഊര്‍ജ ഏജന്‍സിയുടെ പ്രമേയം ഇറാന്റെ ആണവ ഊര്‍ജ ശ്രമങ്ങളെ തകര്‍ക്കുന്ന സയണിസ്റ്റ് പദ്ധതികളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നും ആരോപിച്ചു.

നയതന്ത്ര ഇടപെടലിലൂടെ സംഘര്‍ഷം ഇല്ലാതാക്കണമെന്ന് ഇന്ത്യ

ഇസ്രയേലും ഇറാനും ചര്‍ച്ചകളിലൂടെയും, നയതന്ത്ര ഇടപെടലുകളിലൂടെയും സംഘര്‍ഷം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കി. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം നടത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. ഇറാന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ പ്രസ്താവനയില്‍ നിന്ന് വേറിട്ടാണ് ഇന്ത്യയുടെ നിലപാട് പ്രഖ്യാപനം. ഇന്ത്യയെയും ഇറാനെയും കൂടാതെ ചൈന, കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, തജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ് എന്നിവയാണ് എസ്സിഒയിലെ മറ്റ് അംഗരാജ്യങ്ങള്‍. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളില്‍ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയം നല്‍കി.