- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാന്റെ ആണവമോഹങ്ങള്‍ അവസാനിപ്പിക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന് ട്രംപ്; ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെങ്കിലും ഇറാന്റെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്; ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം; ആഗോള എണ്ണ വിപണിയില്‍ ആശങ്ക, തിരിച്ചടിക്കുമെന്ന് ഇറാന്‍; ലോക സാമ്പത്തിക ക്രമം പ്രതിസന്ധിയില്‍

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ എണ്ണവ്യാപാരം തടയാന്‍ കര്‍ശനമായ നാവിക ഉപരോധവുമായി അമേരിക്ക. തിങ്കളാഴ്ച രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം വരുന്നത് വരും ദിവസങ്ങളില്‍ ലോക സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.
ഇറാന്റെ ആണവമോഹങ്ങള്‍ അവസാനിപ്പിക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധത്തിന് ഉത്തരവിട്ടത്. ഇറാനിലേക്ക് പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ എല്ലാ കപ്പലുകളും തടയാന്‍ നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. അമേരിക്കയുടെ നടപടിക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. പെട്രോള്‍ വില 4-5 ഡോളറില്‍ എത്തിയ പഴയ കാലം അമേരിക്കക്കാര്‍ക്ക് ഇനി സ്വപ്നം മാത്രമായിരിക്കുമെന്നും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പരിഹസിച്ചു. ഉപരോധ വാര്‍ത്ത പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ക്രൂഡ് ഓയില്‍ വില എട്ട് ശതമാനത്തോളം വര്‍ധിച്ച് ബാരലിന് 104 ഡോളറിലെത്തി.
പാകിസ്താനില്‍ വെച്ച് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തില്‍ ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെങ്കിലും ഇറാന്റെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ നീക്കത്തിന് നാറ്റോ രാജ്യങ്ങള്‍ 'മടിയോടെയാണെങ്കിലും' പിന്തുണ നല്‍കുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ബ്രിട്ടന്‍ ഈ ഉപരോധത്തില്‍ പങ്കുചേരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്എസ് ഫ്രാങ്ക്‌ലിന്‍ പീറ്റേഴ്‌സണ്‍, യുഎസ്എസ് മൈക്കല്‍ മര്‍ഫി എന്നീ രണ്ട് യുഎസ് ഡിസ്‌ട്രോയറുകള്‍ നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നടത്തിയ പ്രഖ്യാപനം മിഡില്‍ ഈസ്റ്റില്‍ മറ്റൊരു വന്‍ യുദ്ധത്തിന്റെ മണിമുഴക്കമായാണ് ലോകം കാണുന്നത്. അമേരിക്കയുടെ ഈ കടുത്ത നീക്കത്തിന് തൊട്ടുപിന്നാലെ വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ക്രൂഡ് ഓയില്‍ വില എട്ട് ശതമാനത്തോളം വര്‍ധിച്ച് ബാരലിന് 104 ഡോളറിലേക്ക് എത്തിയത് വരുംദിവസങ്ങളില്‍ ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.
എന്നാല്‍ ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഭരണകൂടം. അമേരിക്കക്കാര്‍ ഇനി പഴയ നാലോ അഞ്ചോ ഡോളറിന്റെ ഇന്ധനവില ഓര്‍ത്ത് നെടുവീര്‍പ്പിടുമെന്ന ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ പ്രസ്താവന വരാനിരിക്കുന്ന വലിയ വിലക്കയറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്. വെറും ട്വീറ്റുകള്‍ കൊണ്ടോ സങ്കല്‍പ്പ പദ്ധതികള്‍ കൊണ്ടോ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് ആരും കരുതേണ്ടെന്നും തങ്ങളുടെ കൈവശം ഇനിയും പ്രയോഗിക്കാത്ത കരുത്തുറ്റ ആയുധങ്ങളുണ്ടെന്നും ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആഞ്ഞടിച്ചു.
ഇറാന്റെ നാവിക ശേഷി പകുതിയിലേറെ തകര്‍ത്തുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ കടലിടുക്കിന്റെ ഭൂപ്രകൃതി നന്നായി അറിയാവുന്ന ഇറാന്റെ ചെറിയ ആക്രമണ ബോട്ടുകള്‍ ഇപ്പോഴും യുഎസ് കപ്പലുകള്‍ക്ക് വലിയ ഭീഷണിയാണ്. ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാതയില്‍ ഉപരോധം വരുന്നതോടെ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കത്തെയും ഇത് പരോക്ഷമായി ബാധിക്കാനിടയുണ്ട്.
നാറ്റോ രാജ്യങ്ങള്‍ ഈ നീക്കത്തെ പിന്തുണയ്ക്കുമെന്ന് ട്രംപ് പറയുമ്പോഴും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ ഉപരോധത്തില്‍ പങ്കാളികളാകില്ലെന്ന നിലപാടിലാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറെ ഹിറ്റ്ലറോട് മൃദുസമീപനം സ്വീകരിച്ച നെവില്‍ ചേംബര്‍ലെയ്നോടാണ് ട്രംപ് ഉപമിച്ചത്. ഇറാന്റെ ആണവമോഹങ്ങള്‍ തകര്‍ക്കാതെ ഈ ഉപരോധം പിന്‍വലിക്കില്ലെന്ന വാശിയിലാണ് വൈറ്റ് ഹൗസ്. സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് ഫ്രാങ്ക്‌ലിന്‍ പീറ്റേഴ്‌സണ്‍, യുഎസ്എസ് മൈക്കല്‍ മര്‍ഫി എന്നീ ഡിസ്‌ട്രോയറുകള്‍ അതീവ ജാഗ്രതയിലാണ്.


