ബിസ്‌ക്കറ്റ് രാജാവായ രാജന്‍ പിള്ള.... ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളര്‍ന്ന അറ്റ്ലസ് രാമചന്ദ്രന്‍.... ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് രാജാവ് സി.ജെ. റോയിയും; മലയാളി വ്യവസായ പ്രമുഖരുടെ വീഴ്ചകളില്‍ വീണ്ടും കണ്ണീരണിയുന്നു ബിസിനസ് ലോകം

Update: 2026-01-31 02:37 GMT

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും ആത്മവിശ്വാസത്തിന്റെ പര്യായവുമായ സി.ജെ. റോയിയുടെ വിയോഗം മലയാളിക്ക് സമ്മാനിക്കുന്നത് മറ്റൊരു തീരാവേദനയാണ്. ബിസ്‌കറ്റ് രാജാവായിരുന്ന രാജന്‍ പിള്ളയും ജനകോടികളുടെ വിശ്വസ്തനായിരുന്ന അറ്റ്ലസ് രാമചന്ദ്രനും വഴിമധ്യേ വീണുപോയതിന് സമാനമായ മറ്റൊരു ദുരന്തത്തിനാണ് ബെംഗളൂരു സാക്ഷ്യം വഹിച്ചത്. കേവലം ഒരു മണിക്കൂര്‍ നീണ്ട ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ സ്വന്തം ഓഫീസിലെ വെടിയൊച്ചയില്‍ ആ ജീവിതം അവസാനിക്കുമ്പോള്‍, രാജ്യം ചര്‍ച്ച ചെയ്യുന്നത് ആദായനികുതി വകുപ്പിന്റെ പീഡനമുറകളെ കുറിച്ചാണ്. 2019-ല്‍ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് ആറ് വര്‍ഷത്തിനിപ്പുറം റോയിയുടെ മരണത്തിലും നിഴലിക്കുന്നത്.

ബെംഗളൂരു നഗരത്തിന്റെ വളര്‍ച്ച പ്രവചിക്കുന്നതില്‍ അസാമാന്യമായ ദീര്‍ഘവീക്ഷണം പുലര്‍ത്തിയ വ്യക്തിയായിരുന്നു റോയ്. 2000-ല്‍ സര്‍ജാപുരിലെ കുഗ്രാമത്തില്‍ സെന്റിന് വെറും 6,000 രൂപയ്ക്ക് അദ്ദേഹം വാങ്ങിക്കൂട്ടിയ 350 ഏക്കര്‍ ഭൂമിക്ക് ഇന്ന് കോടികളാണ് വില. തന്റെ പ്രിയപ്പെട്ട മാരുതി 800-ല്‍ തുടങ്ങി ബുഗാട്ടിയും റോള്‍സ് റോയ്സും ലംബോര്‍ഗിനിയും നിരന്ന ഗാരിജ് വരെ വളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഏവര്‍ക്കും ആവേശമായിരുന്നു. 25-ാം വയസ്സില്‍ വാങ്ങിയ ആദ്യ വാഹനത്തെ പത്തുലക്ഷം രൂപ നല്‍കി തിരികെ വാങ്ങിയ ആ വാഹനപ്രേമി, 'വണ്ടി പ്രാന്തന്‍' എന്ന് സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെട്ടു. തന്റെ ബിസിനസ് സാമ്രാജ്യത്തിന് അദ്ദേഹം നല്‍കിയ 'കോണ്‍ഫിഡന്റ് ഗ്രൂപ്പ്' എന്ന പേര് പോലെ തന്നെ ആത്മവിശ്വാസത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു സി.ജെ. റോയ്. ഗള്‍ഫിലെ പകയാണ് അറ്റ്‌ലസ് രാമചന്ദ്രനെ കുടുക്കിയത്. ഇതേ ദുബായ് പകയാണോ സിജെ റോയിയെ തകര്‍ത്തതെന്നും സൂചനയുണ്ട്. അറ്റ്‌ലസ് രാമചന്ദ്രന്റേതിന് സമാനമാണ് ഈ തൃശൂരുകാരന്റേയും ജീവിത കഥ.

ഹ്യൂലറ്റ് പാക്കാര്‍ഡിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ച് 2005-ല്‍ ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപവുമായാണ് അദ്ദേഹം കോണ്‍ഫിഡന്റ് ഗ്രൂപ്പ് തുടങ്ങിയത്. കടമില്ലാതെ ബിസിനസ് ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. 165-ലധികം പ്രോജക്റ്റുകളും പതിനയ്യായിരത്തിലേറെ ഉപഭോക്താക്കളുമായി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇതിഹാസമായി അദ്ദേഹം വളര്‍ന്നു. ബിസിനസ്സിനപ്പുറം സിനിമയിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. മോഹന്‍ലാലിന്റെ 'മരയ്ക്കാര്‍' ഉള്‍പ്പെടെയുള്ള സിനിമകളുടെ സഹനിര്‍മ്മാതാവായും പ്രളയബാധിതര്‍ക്ക് നൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയും അദ്ദേഹം മലയാളിക്ക് സുപരിചിതനായി. ബിഗ് ബോസ്, സ്റ്റാര്‍ സിംഗര്‍ തുടങ്ങിയ പരിപാടികളിലൂടെ ഓരോ മലയാളി വീട്ടിലും റോയ് എന്ന പേര് പരിചിതമായി.

എല്ലാം കൃത്യമായി ആസൂത്രണം ചെയ്യുന്ന ആ ചാണക്യനെ തളര്‍ത്തിയത് ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ റെയ്ഡുകളാണെന്ന് കുടുംബം ആരോപിക്കുന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന റെയ്ഡിനിടെ അദ്ദേഹം എന്തിന് ഈ കടുത്ത തീരുമാനമെടുത്തു എന്നത് ഇപ്പോഴും ദുരൂഹമാണ്. രാജന്‍ പിള്ളയെയും അറ്റ്ലസ് രാമചന്ദ്രനെയും പോലെ ബിസിനസ് പകയ്ക്കും ഏജന്‍സികളുടെ വേട്ടയാടലിനും മറ്റൊരു മലയാളി വ്യവസായി കൂടി ഇരയായെന്ന സംശയം ഇതോടെ ശക്തമാകുന്നു. കര്‍ണാടക സിഐഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ആ വെടിയൊച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ബിസിനസ് ലോകം.

'ആവേശം' സിനിമയിലെ കഥാപാത്രമായ അമ്പാന്‍ പറയുന്ന ഒരു ഡയലോഗുണ്ട്. രംഗണ്ണന്‍ പണ്ട് വാങ്ങിയ ഭൂമിയിലാണ് ഇന്ന് ബെംഗളൂരു എയര്‍പോര്‍ട്ട് നില്‍ക്കുന്നതെന്ന്! പ്രേക്ഷകനെ ത്രസിപ്പിച്ച ആ വാചകം കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.ജെ.റോയ്യുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്നു. വര്‍ഷം 2000. ബെംഗളൂരുവിലെ ഇലക്ടോണിക് സിറ്റിക്കും വൈറ്റ് ഫീല്‍ഡിനും ഇടയിലുള്ള സര്‍ജാപുരില്‍, ആടുകള്‍ മേയുന്ന കുഗ്രാമത്തില്‍ റോയ് 350 ഏക്കര്‍ ഭൂമി വാങ്ങി. സെന്റിന് 6,000 രൂപ. ഇന്ന് 18 ലക്ഷം രൂപയാണ് അവിടെ സെന്റിന് വില. റോയ്യുടെ ദീര്‍ഘവീക്ഷണം വ്യക്തമാക്കുന്ന ഇടപെടല്‍. കച്ചവടത്തിനൊപ്പം, വാഹനങ്ങളോട് അടങ്ങാത്ത ഭ്രമമുള്ള 'വണ്ടി പ്രാന്തന്‍' എന്നാണ് റോയ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ബുഗാട്ടിയും റോള്‍സ് റോയ്‌സും ലംബോര്‍ഗിനിയും ഹമ്മറുമെല്ലാം അദ്ദേഹത്തിന്റെ ഗാരിജില്‍ നിരന്നു. അപ്പോഴും, വന്ന വഴി മറക്കരുതെന്നു പറയുന്നതുപോലെ, ആദ്യം തനിക്കൊപ്പം വന്ന വാഹനത്തെ റോയ് മറന്നില്ല.ു.

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കോടീശ്വരന്മാരുടെ പട്ടികയിലേക്ക് സി.ജെ.റോയി എന്ന ചിരിയന്‍കണ്ടത്ത് ജോസഫ് റോയി നടന്നു കയറിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ റോയി മുന്‍പ് പ്രമുഖ ഐടി കമ്പനിയായ എച്ച്പിയില്‍ പ്ലാനിങ് മാനേജരായിരുന്നു. ഏഴു പേര്‍ ചേര്‍ന്ന് 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപമായിട്ടാണ് 2005ല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആരംഭിക്കുന്നത്. ദുബായ് ആസ്ഥാനമായി തുടങ്ങിയ കമ്പനി പിന്നീട് കര്‍ണാടകത്തിലും കേരളത്തിലും ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലേക്കും കോണ്‍ഫിഡന്റ് ഗ്രൂപ്പ് വളര്‍ന്നു.

അമ്മയില്‍ നിന്നാണ് ബിസിനസ് പാഠങ്ങള്‍ പഠിച്ചു തുടങ്ങിയതെന്ന് ചില അഭിമുഖങ്ങളില്‍ റോയി പറഞ്ഞിട്ടുണ്ട്. ചെറിയ പ്ലോട്ടുകള്‍ വാങ്ങി അവിടെ വീടുകള്‍ നിര്‍മിച്ചു വില്‍ക്കുക എന്നതായിരുന്നു അമ്മയുടെ ബിസിനസ്. അമ്മയ്‌ക്കൊപ്പം ചേര്‍ന്നാണ് ഈ ബിസിനസിലെ ലാഭസാധ്യതകളെക്കുറിച്ച് റോയി പഠിക്കുന്നത്.

Tags:    

Similar News