കല്യാണം കൂടാനായി ബന്ധു വീട്ടിലെത്തിയ നീതു; എല്ലാവരോടും ചിരിച്ചും സംസാരിച്ചും അടിപൊളിയായി ആഘോഷിച്ച് മടക്കം; പിന്നെ യാതൊരു വിവരവുമില്ല ഫോൺ വിളിച്ചാൽ പോലും നോ റിപ്ലൈ; ഒടുവിൽ ആ അലമാര തുറക്കലിൽ പുറത്തുവന്ന ഞെട്ടിക്കുന്ന വസ്തുത; എല്ലാത്തിനും തെളിവായത് യുവതിയുടെ ആർഭാട ജീവിതം
തിരുവനന്തപുരം: വിവാഹ വീട്ടിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിലായി. ബന്ധുവീട്ടിൽ വിവാഹത്തിനെത്തിയപ്പോഴാണ് 33 കാരിയായ നീതു 10 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. മാസങ്ങൾക്ക് മുൻപ് ഭരതന്നൂർ കാവുവിള വീട്ടിൽ നടന്ന വിവാഹത്തോടനുബന്ധിച്ചാണ് സംഭവം. വിവാഹശേഷം പുതിയ വീട്ടിൽ 25 ദിവസത്തോളം താമസിച്ചതിന് ശേഷം മടങ്ങിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് വീട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് 8ന് പാങ്ങോട് പൊലീസിൽ പരാതി നൽകി.
സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ നീതുവിന്റെ ആഡംബര ജീവിതത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നീതുവിനെ മൂന്ന് തവണ സ്റ്റേഷനിലേക്ക് വിളിച്ച് ചോദ്യം ചെയ്തെങ്കിലും താൻ മോഷണം നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ, മോഷ്ടിച്ച ആഭരണങ്ങൾ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചതായി പൊലീസിന് വിവരം ലഭിച്ചു.
സ്ഥാപനം കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ, നീതു നേരിട്ട് സ്ഥാപനത്തിലെത്തി പണയത്തിലുള്ള ആഭരണങ്ങൾ വിൽക്കുകയായിരുന്നു. എന്നാൽ, യുവതിയുടെ ഇടപെടലിൽ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ആഭരണങ്ങളുടെ ചിത്രമെടുത്ത് പൊലീസിന് കൈമാറി. ഈ ചിത്രം പരിശോധിച്ച പരാതിക്കാരി തന്റെ മാലയാണെന്ന് തിരിച്ചറിഞ്ഞതോടെ നീതുവിനെ പൊലീസ് കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി.
ഇതിനിടെ, ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് നീതു ഒരു ബന്ധുവിനൊപ്പം പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകാനെത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൻ്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ നീതുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇത്തവണ പൊലീസ് തെളിവുകൾ നിരത്തിയതോടെ മറ്റ് നിവർത്തിയില്ലാതെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പ്രദേശത്തെ ധനകാര്യ സ്ഥാപനങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് നീതുവാണെന്ന് പൊലീസ് കണ്ടെത്തിയത്. പാങ്ങോട് എസ്.എച്ച്.ഒ ജിനീഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അനീഷ്, നിസാറുദീൻ, ആൻസി, അനുമോഹൻ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്താനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.