ഒരേ പേരില്‍ ആറ് ജില്ലകളില്‍ എക്സ്-റേ ടെക്നിഷ്യനായി ജോലി; ജോലി നേടിയത് വ്യാജ നിയമന ഉത്തരവുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച്; സര്‍ക്കാരില്‍ നിന്ന് ശമ്പളമായി തട്ടിയിത് 4.5 കോടി രൂപ; തട്ടിപ്പ് പുറത്തായത് ആധാര്‍ അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടപടിയില്‍

Update: 2025-09-15 06:28 GMT

ലക്നൗ: യുപി ആരോഗ്യവകുപ്പില്‍ വന്‍തട്ടിപ്പ്. ഒരേ പേരില്‍ ആറ് ജില്ലകളില്‍ എക്സ്-റേ ടെക്നിഷ്യനായിരുന്ന അര്‍പിത് സിങ് ഒന്‍പത് വര്‍ഷമായി സര്‍ക്കാരില്‍ നിന്ന് 4.5 കോടി രൂപ ശമ്പളമായി തട്ടിയെടുത്തതായി കണ്ടെത്തി. ആഗ്ര സ്വദേശി അര്‍പിത് സിങ് വ്യാജ നിയമന ഉത്തരവുകളും വ്യാജ ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ചാണ് ആറിടത്തും ജോലി നേടിയതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.

മാസം 69,595 രൂപ ശമ്പളമായി വാങ്ങിയിരുന്ന ഇയാള്‍ 2016ല്‍ യുപി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മിഷന്‍ നിയമിച്ച 403 എക്സ്-റേ ടെക്നിഷ്യന്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ ഏകദേശം ഒന്‍പത് വര്‍ഷമായി ഒരേസമയം ആറ് ജില്ലകളില്‍ ജോലി ചെയ്തതോടെ വന്‍തുക ശമ്പളമായി തട്ടിയെടുക്കാന്‍ സാധിച്ചു.

ആധാര്‍ അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടപടിക്കിടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തെ തുടര്‍ന്ന് അര്‍പിത് സിങ് ഒളിവിലായിരിക്കുകയാണ്. ഇയാളെ പിടികൂടാന്‍ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ച് കൂടുതല്‍ പേര്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടോയെന്നു അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തട്ടിപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    

Similar News