പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി; ആരോഗ്യ സ്ഥിതി മോശമായതോടെ കുട്ടിയെ പുറത്തെടുത്തു: വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും യുവതി മരിച്ചു

പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി; യുവതി മരിച്ചു

Update: 2025-07-18 00:27 GMT

തൃശൂര്‍: പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായ യുവതി മരിച്ചു. കുട്ടിയെ പുറത്തെടുത്തു രക്ഷിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറായതോടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കുന്നംകുളം തെക്കേപുറം പറവളപ്പില്‍ സിനീഷിന്റെ ഭാര്യ ബിമിത (32) യാണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലെ പ്രസവത്തിന് പിന്നാലെ വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുക ആയിരുന്നു.

ഇക്കഴിഞ്ഞ 15-ാം തിയതിയാണ് പ്രസവത്തിനായി ബിമിതയെ കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16ന് രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. പ്രസവത്തിനിടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പ്രത്യേക സംവിധാനം വഴി ഡോക്ടര്‍ കുട്ടിയെ പുറത്തെടുത്തു. ആപ്പോഴേക്കും ബിമിതയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ താലൂക്കാശുപത്രി ഡോക്ടറുടെ ആവശ്യപ്രകാരം യുവതിയെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടറുടെ സഹായത്തോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെയും സ്ഥിതി കൂടുതല്‍ ഗുരുതരമായ സാഹചര്യത്തില്‍ വീട്ടുകാര്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ബിമിതയെ രക്ഷിക്കാനായില്ല.

യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആദ്യപ്രസവത്തില്‍ അഞ്ച് വയസുള്ള ആണ്‍കുട്ടിയുണ്ട്. രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിയാണ്. ഭര്‍ത്താവ് സിനീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്.

Tags:    

Similar News